ADVERTISEMENT

ജീവിതം ഒരു പായ്ക്കപ്പല്‍ പോലെയാണെന്നാണ് ശരണ്യ പറയുന്നത്. കടലിൽ, കൊടുങ്കാറ്റിൽ ദിക്കറിയാതെ ഉലയുന്ന കപ്പൽ പോലെ. അതിങ്ങനെ ആടിയുലഞ്ഞു പോകുന്നതിനിടെ അപ്രതീക്ഷിതമായാണ് ഒരു ട്വിസ്റ്റുണ്ടാകുന്നത്. അതോടെ, അതുവരെ വെറും ശരണ്യയായിരുന്ന ആ പെൺകുട്ടി ‘സൂപ്പർ ശരണ്യ’ ആയി മാറുന്നു. 

 

ഒരു എൻജിനീയറിങ് കോളജിെല സാധാരണക്കാരിയായ വിദ്യാർഥിനിയാണ് ശരണ്യ. വളരെ ഒതുങ്ങി ഉൾവലിഞ്ഞു ജീവിക്കുന്ന, അൽപം പോലും ബോൾഡ് അല്ലാത്ത പെൺകുട്ടി. അധികമാരാലും ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കാത്തവൾ. പക്ഷേ നേരത്തെ പറഞ്ഞ ട്വിസ്റ്റോടെ അവൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുന്നു. പിന്നീട് അവൾ പോലുമറിയാതെ പല വഴികളിലൂടെയും അവൾക്ക് സഞ്ചരിക്കേണ്ടി വരുന്നു. 

super-saranya-trailer

 

റാഗിങും ഹോസ്റ്റൽ ജീവിതവും പ്രാക്ടിക്കലുമൊക്കെയായി ജീവിതം വെറുത്തു തുടങ്ങിയപ്പോഴാണ് ശരണ്യയുടെ മനസ്സിലേക്ക് ദീപു എന്ന യുവാവ് എത്തുന്നത്. പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാതെ അളിയനൊപ്പം കൂട്ടുകൂടി നടക്കുന്ന പ്രകൃതമാണ് ദീപുവിന്റേത്. ദിക്കറിയാതെ ആടിയുലഞ്ഞിരുന്ന ശരണ്യയും അതു പോലെ പോയിരുന്ന ദീപുവും കൂടി ചേരുന്നതോടെ ശരണ്യ സൂപ്പറാകാൻ ആരംഭിക്കുന്നു. 

 

ശരണ്യയുടെ ഇടത്തും വലത്തുമായി നിന്ന മൂന്നു കൂട്ടുകാരികളും അവരുടെ വേഷം ഭംഗിയാക്കി. സോനയായി എത്തിയ മമിതയുടെ ഓൾ റൗണ്ടർ പെര്‍ഫോമൻസ് എടുത്തുപറയേണ്ടതാണ്. ദീപുവായി എത്തുന്നത് അർജുൻ അശോകനാണ്. അർജുന്റെയും അനശ്വരയുടെയും കെമിസ്ട്രി രസകരമായിത്തന്നെ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നു. കോളജ് സിനിമകളില്‍ സ്ഥിരമായി കണ്ടുവരുന്ന ചില സന്ദർഭങ്ങളെ പൊളിച്ചെഴുതാൻ ശ്രമിക്കുന്ന സംവിധായകൻ ഗീരീഷ് എ.ഡി. മലയാള സിനിമയിൽ വളരെക്കുറച്ചു മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ലേഡീസ് ഹോസ്റ്റൽ ജീവിതം റിയലിസ്റ്റിക്കായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. 

 

‘അർജുൻ റെഡ്ഡി’ കഥാപാത്രത്തിന്റെ സ്പൂഫ് ആയ അജിത് മേനോനെ അവതരിപ്പിച്ച വിനീത് വാസുദേവൻ, അളിയനായി എത്തിയ സജിൻ, നസ്‌ലിൻ, വിനീത് വിശ്വം, ബിന്ദു പണിക്കർ തുടങ്ങിവരാണ് കയ്യടി നേടുന്ന മറ്റ് അഭിനേതാക്കൾ. ഇവർക്കു പുറമെ മലയാളത്തിലെ യുവതാരം ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. ജസ്റ്റിൻ വർഗീസിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ‘ശരണ്യയെ’ ഒന്നുകൂടി സൂപ്പർ ആക്കുന്നു. സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും അതിന് പിൻബലമേകുന്നുണ്ട്. 165 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

 

വലിയ ട്വിസ്റ്റുകൾക്കോ സംഭവബഹുലമായ ക്ലൈമാക്സിനോ ഇടവരുത്താതെ ലളിതമായ രീതിയിൽ കഥ പറഞ്ഞുപോകുന്ന ശൈലിയാണ് ചിത്രത്തിന്റേത്. കൗമാരക്കാർക്കും കോളജ് കാലത്തിന്റെ ഓർമകൾ സൂക്ഷിക്കുന്നവർക്കും ചിരിച്ച് ആസ്വദിക്കാവുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com