ADVERTISEMENT

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച ഒരു ഫാമിലി ത്രില്ലറാണ് മേപ്പടിയാൻ. വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന ആദ്യപകുതി. അതിനേക്കാൾ മികച്ച ട്വിസ്റ്റുകൾ നിറച്ച രണ്ടാംപകുതിയും ക്ലൈമാക്‌സും. ആലങ്കാരികമായി പറഞ്ഞാൽ ആദ്യപകുതിയിൽ ഒരു സത്യൻ അന്തിക്കാട് സിനിമയും രണ്ടാം പകുതിയിൽ ഒരു ജീത്തു ജോസഫ് സിനിമയും കണ്ടപ്രതീതി. ഒരു നവാഗത സംവിധായകന്റെ മികച്ച എൻട്രി കൂടിയാവുകയാണ് മേപ്പടിയാൻ. തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം നിർവഹിച്ച വിഷ്ണു മോഹൻ മലയാളസിനിമയ്ക്കുള്ള ഭാവി മുതൽക്കൂട്ടാണെന്ന് ഉറപ്പിച്ചുപറയാം.

 

പ്രമേയം...

 

ഈരാറ്റുപേട്ടയിൽ ഒരു മെക്കാനിക് ഷോപ്പ് നടത്തി ജീവിക്കുകയാണ് ജയകൃഷ്ണൻ. പ്രാരാബ്ധങ്ങൾക്കിടയിലും അധ്വാനിച്ച് സമാധാനത്തോടെ ജീവിക്കുന്ന അയാളെ നാട്ടിലെ ഒരു സുഹൃത്ത് ഒരു വസ്തുക്കച്ചവടത്തിൽ ഉൾപ്പെടുത്തുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.  

 

മിക്ക മലയാളികൾക്കും റിലേറ്റ് ചെയ്യാവുന്ന കഥയാണ് ചിത്രത്തെ കാഴ്ചാക്ഷമമാക്കുന്നത്. ചിലർക്ക് ഭൂമിക്കച്ചവടം പെട്ടെന്ന് കാശുണ്ടാക്കാനുള്ള കുറുക്കുവഴിയാണെങ്കിൽ ചിലർക്ക് പെൺമക്കളെ കെട്ടിച്ചയക്കാനുള്ള അവസാന പിടിവള്ളിയാണ്. പെട്ടെന്ന് പണമുണ്ടാക്കാൻ സാധിക്കുന്ന ഏത് പരിപാടിക്കും മലയാളി ചാടിവീഴും. അങ്ങനെ മുന്നുംപിന്നും നോക്കാതെ എടുത്തുചാടുന്നത് മൂലം സംഭവിക്കുന്ന പൊല്ലാപ്പുകളും, കുഴിയിൽ വീണവന്റെ മുകളിൽ മണ്ണിടുന്ന പോലെയുള്ള നമ്മുടെ സർക്കാർ സംവിധാനങ്ങളിലെ കെടുകാര്യസ്ഥതയും അഴിമതിയുമെല്ലാം ചിത്രത്തിൽ വിഷയമാകുന്നുണ്ട്. സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടുള്ളവർക്കെല്ലാം ചിത്രം വളരെയേറെ റിലേറ്റ് ചെയ്യാൻ സാധിക്കും.

 

അഭിനയം... 

 

മികച്ച കാസ്റ്റിങ്ങാണ് ചിത്രത്തിന്റെ മികവ്. പല സിനിമകളിലും പേരിനുമുഖംകാണിച്ചുപോകുന്ന കഥാപാത്രങ്ങളുണ്ട്. എന്നാൽ മേപ്പടിയാനിൽ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധ്യാന്യം കഥാഗതിയിൽ നൽകിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ എന്ന നടനെ മലയാളസിനിമ വേണ്ട വിധം വിനിയോഗിച്ചിട്ടില്ല എന്ന തിരിച്ചറിവ് കൂടി മേപ്പടിയാൻ നൽകുന്നുണ്ട്. താരത്തെക്കാൾ ഉണ്ണിയിലെ നടനെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. ജീവിതത്തോട് ചേർന്നുനിൽക്കുന്ന സാധാരണക്കാരനായ കഥാപാത്രമായും ഇനി ഉണ്ണിയെ സംവിധായകർക്ക്  ധൈര്യമായി പ്ലേസ് ചെയ്യാം. മേപ്പടിയാൻ കണ്ടശേഷം ഉണ്ണിയെ നേരിട്ട് വിളിച്ചുസംസാരിച്ചു. അപ്പോൾ അദ്ദേഹം പങ്കുവച്ചതും താൻ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നതിനെക്കുറിച്ചും അതിൽനിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമാണ്.

 

ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ സൈജു കുറുപ്പിന്റെ കഥാപാത്രത്തിനിട്ട് രണ്ടു പൊട്ടിക്കാൻ ആർക്കും തോന്നും. അതാണ് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ സാക്ഷ്യപത്രം. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നിഷ സാരംഗും ഉടനീളം വളരെ റിയലിസ്റ്റിക്കായ അഭിനയമുഹൂർത്തങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. അതുപോലെ അജു വർഗീസ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, കോട്ടയം രമേശ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, പോളി വൽ‌സൻ  തുടങ്ങിയ അഭിനേതാക്കൾ എല്ലാവരും അവരുടെ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. 

 

സാങ്കേതികവശങ്ങൾ... 

 

മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ അടിത്തറ. പ്രേക്ഷകനെ ഒരു ഘട്ടത്തിലും മുഷിപ്പിക്കാതെ മലയാളികൾക്ക് ചിരപരിചിതമായ ഒരു വിഷയം അവതരിപ്പിച്ചു എന്നതാണ് ശ്രദ്ധേയം.  ഈരാറ്റുപേട്ടയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഇവിടെയുള്ള പ്രകൃതിഭംഗിയും ഗ്രാമീണജീവിതവുമെല്ലാം ഛായാഗ്രാഹകൻ നീൽ ഡി കുഞ്ഞ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. രാഹുൽ സുബ്രഹ്മണ്യത്തിന്റെ സംഗീതവും മികച്ച ഗാനങ്ങളും ചിത്രത്തിന്റെ ആസ്വാദനത്തിന് മാറ്റുകൂട്ടുന്നു. ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

 

രത്നച്ചുരുക്കം...

 

തിയറ്ററിൽ ഇരുന്നപ്പോൾ ശ്രദ്ധിച്ച ഒരുകാര്യം ചിത്രത്തിലെ ഓരോ സുപ്രധാന സന്ദർഭങ്ങളോടുമുള്ള പ്രേക്ഷകരുടെ പ്രതികരണമാണ്. അത് വില്ലനോടുള്ള ദേഷ്യമാകട്ടെ , തിരിച്ചടികൾ നേരിടുന്ന നായകനോടുള്ള സഹതാപമാകട്ടെ...ഒരു ശരാശരി പ്രേക്ഷകനെ, നിസ്സംഗമായ  കാഴ്ചയ്ക്കപ്പുറം ചിത്രം എൻഗേജ് ചെയ്യിപ്പിച്ചു എന്നുള്ളതിന് ഇതിലും വലിയ തെളിവുണ്ടോ..അവിടെയാണ് മേപ്പടിയാൻ എന്ന സിനിമയുടെ വിജയവും...

 

വാൽക്കഷ്ണം- മഹേഷിന്റെ പ്രതികാരം പോലെയുള്ള റിയലിസ്റ്റിക് സിനിമകൾ വൻവിജയമാക്കിവരാണ് മലയാളി പ്രേക്ഷകർ. അതിനോട് ചേർത്തുനിർത്താവുന്ന സിനിമയാണ് മേപ്പടിയാനും. കോവിഡ് മൂന്നാം തരംഗം മൂലം വീണ്ടും തിയറ്ററുകൾ അടയ്‌ക്കേണ്ട സാഹചര്യം വന്നാൽ നിങ്ങൾക്ക് നഷ്ടമാവുക നല്ലൊരു സിനിമാഅനുഭവമാകും. അതുകൊണ്ട് വേഗംപോയി കണ്ടോളൂ..

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com