ADVERTISEMENT

‘‘ഒരുകാര്യവും ചെറുതായി ചെയ്യാൻ ഇഷ്ടമല്ലാത്തൊരു ആളാണ് ഞാൻ. എന്തെങ്കിലും ചെയ്യാൻ ഒരുങ്ങുന്നെങ്കിൽ വലിയ രീതിയില്‍ ചെയ്യണം. ഈ സിനിമയും അങ്ങനെ തന്നെ.’’ – ബാഹുബലിക്കു ശേഷം തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച രാജമൗലി പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളോടു നൂറുശതമാനം നീതി പുലർത്തിയാണ് അദ്ദേഹം ‘ആർആർആർ’ (രൗദ്രം രണം രുധിരം) എന്ന ചിത്രവുമായി എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമരവും വിപ്ലവവും സൗഹൃദവും കോർത്തിണക്കി, ‘ജലത്താലും അഗ്നിയാലും ശുദ്ധീകരിച്ച്’ ഒരുക്കിയിരിക്കുന്ന ദൃശ്യാനുഭവമെന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

1920 കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻടിആർ) എന്നീ സ്വാതന്ത്ര്യസ്വാതന്ത്യസമര സേനാനികളുടെ സാങ്കൽപിക കഥയാണ് ചിത്രം പറയുന്നത്. മഹാഭാരതത്തിൽനിന്നു ഭീമനെയും രാമായണത്തിൽനിന്നു രാമനെയും കടമെടുത്ത രാജമൗലി പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ചകൾ തന്നെയാണ്.

വലുപ്പത്തിലും ശക്തിയിലും ഭീമനോളം പോരുന്ന കോമരം ഭീം ആദിലാബാദ് ജില്ലയിലെ ആദിവാസികളുടെ രക്ഷകനാണ്. മദമിളകി വരുന്ന ആന മുന്നിൽ വന്നാലും പറാതെ പൊരുതുന്ന രാമ രാജു ബ്രിട്ടിഷ് പൊലീസ് സേനയിലെ ഓഫിസറാണ്. എങ്ങനെയും ഉന്നത പദവിയിലെത്തുകയാണ് രാമന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി സ്വന്തം രാജ്യത്തെ ജനങ്ങളെ കരുവാക്കാനും രാമന് മടിയില്ല.

ഒരു ദിവസം കാട്ടിൽ വേട്ടയ്ക്കായി എത്തുന്ന ക്രൂരനായ ബ്രിട്ടിഷ് ജനറൽ സ്കോട്ടും ഭാര്യയും അവിടെനിന്നു മല്ലി എന്ന ആദിവാസിക്കുട്ടിയെ വീട്ടുവേലയ്ക്കായി നിർബന്ധപൂർവം കടത്തിക്കൊണ്ടുപോകുന്നു. എല്ലാവരുടെയും ജീവനായ മല്ലിയെ രക്ഷിക്കാൻ ഭീമും കൂട്ടരും ഡൽഹിയിലെത്തുന്നു. എന്നാൽ ഭീമിനായി അവിടെ വലവിരിച്ചിരിക്കുന്നത് രാമനും. ഇവർ തമ്മിൽ ഏറ്റുമുട്ടിയാൽ ആരാകും വിജയിക്കുക? അതോ ഭീമും രാമനും ഒന്നാകുമോ?

മഹിഷ്മതിയിലെ കാഴ്ചകളല്ല ആഖ്യാനത്തിലടക്കം രാജമൗലി ആര്‍ആര്‍ആറിന് നല്‍കിയിരിക്കുന്നത്. ഭീമിന്റെയും രാമന്റെയും ഇൻട്രോ തന്നെ പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിക്കും. രണ്ടായിരത്തോളം ആർട്ടിസ്റ്റുകളെ ഉപയോഗിച്ചാണ് രാം ചരൺ അവതരിപ്പിക്കുന്ന രാമനെ പ്രേക്ഷകർക്കു മുന്നിൽ രാജമൗലി അവതരിപ്പിച്ചിരിക്കുന്നത്. ചീറ്റപ്പുലിയുടെ വേഗത്തോടെ പായുന്ന ഭീമിന്റെ ഇൻട്രോ സീൻ എടുത്തിരിക്കുന്നത് ബ്രസീലിൽ വച്ചാണ്. ബാഹുബലിയുടെ ഒരംശംപോലും ആർആർആറിൽ പ്രേക്ഷകന് കാണാനാകില്ല. ഫിക്‌ഷനാണ് പറയുന്നതെങ്കിലും യഥാർഥത്തിൽ ഇങ്ങനെയൊരു പോരാട്ടം ചരിത്രത്തിൽ നടന്നിട്ടുണ്ടെന്ന അനുഭവം കാണുന്നവരിലും ഉണ്ടാകും.

ചടുലമായ വേഗമാണ് ആദ്യ പകുതിക്ക്. ത്രില്ലടിപ്പിക്കുന്ന ദൃശ്യങ്ങളും അതിനൊത്തെ പ്രകടനങ്ങളുമായാണ് ആദ്യ പകുതി മുന്നേറുന്നത്. കംപ്യൂട്ടർ ഗ്രാഫിക്സ് എങ്ങനെ വൃത്തിയായി ചെയ്യാമെന്നതിന് ഈ ചിത്രം ഉദാഹരണമാണ്. ഇൻട്രോ സീനിൽ തുടങ്ങി ഗാന രംഗത്തിൽ വരെ രാജമൗലി ഇക്കുറി ‘മാസ്’ കൊണ്ടുവന്നു.

ബാഹുബലിയിലേതു പോലെ നിരവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഇല്ല. രാമനെയും ഭീമിനെയും ചുറ്റിപ്പറ്റിയാണ് കഥ പറഞ്ഞുപോകുന്നത്. ജൂനിയര്‍ എൻടിആർ– രാം ചരണ്‍ ടീമിന്റെ കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ കരുത്ത്. യഥാർഥ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ ഇവരുടെ സൗഹൃദം അതുപോലെതന്നെ സ്ക്രീനിലെത്തിക്കാൻ രാജമൗലിക്ക് സാധിച്ചു. നൃത്ത രംഗങ്ങളിലടക്കം ജൂനിയര്‍ എൻടിആറും രാം ചരണും പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു.

കരുത്തുറ്റ തിരക്കഥയിലാണ് ആർആർആർ വാർത്തെടുത്തിരിക്കുന്നത്. പ്രേക്ഷകരിലേക്കു വളരെ പെട്ടെന്നു തന്നെ അടുക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് വിജയേന്ദ്രപ്രസാദിന്റെ തൂലികയിൽ ഉരുത്തിരിഞ്ഞത്.

സംവിധായകനെന്ന നിലയിൽ രാജമൗലി വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഓരോ ഫ്രെയിമിലും ബ്രഹ്മാണ്ഡം എന്ന് ആർആർആറിനെ വിളിക്കാം. വലിയ രംഗങ്ങളെ എവിടെയൊക്കെ എങ്ങനെ ചേർത്തുവയ്ക്കണമെന്ന് ഇത്രയേറെ ധാരണയുള്ള സംവിധായകൻ വേറെ ഉണ്ടാകില്ല. അടുത്ത ഫ്രെയിമിൽ ഇനി എന്ത് അദ്ഭുതമാണ് ഒരുക്കിവച്ചിരിക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും. വൈകാരികരംഗങ്ങളെ കൃത്യമായ താളത്തിൽ സന്നിവേശിപ്പിച്ചെടുക്കാനും സംവിധായകന് കഴിഞ്ഞു.

അതിഥികളാണെങ്കിൽപ്പോലും ശക്തമായ സഹതാരങ്ങളാണ് സിനിമയിലേത്. അജയ് ദേവ്ഗൺ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് വരുന്നു. ജെനിയായി എത്തിയ ബ്രിട്ടിഷ് നടി ഒലിവിയ മോറിസ്, സ്കോട്ട് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റെ സ്റ്റീവെൻസൺ എന്നിവരും മികച്ചു നിന്നു. സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റു താരങ്ങൾ.

സിനിമയ്ക്കു മുമ്പ് നടന്ന ഗവേഷണത്തിന്റെ ആഴം കലാസംവിധാനത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. എം.എം. കീരവാണിയുടെ സംഗീതം, കെ.കെ. സെന്തില്‍ കുമാറിന്റെ ഛായാഗ്രാഹണം, സാബു സിറിലിന്റെ കലാസംവിധാനം ഇതൊക്കെയാണ് ആർആർആറിന്റെ ജീവൻ. ചിത്രത്തിന്റെ ചടുലത ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനത്തിനുള്ള കയ്യടി കൂടിയാണ്.

182 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സിനിമ ത്രിഡിയിലും ഐമാക്സിലുമാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ത്രിഡി മികച്ച കാഴ്ചാനുഭവമാകും സമ്മാനിക്കുക.

English Summary: RRR Movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com