ADVERTISEMENT

ഒരു നായകന്‍, രണ്ടു നായിക, അവരുടെ പ്രണയം. ത്രികോണ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും പ്രണയസിനിമകള്‍ക്ക് അത്ര പുതിയ വിഷയങ്ങളൊന്നുമല്ല. എന്നാല്‍ അതിലേക്ക് ചേരുന്ന ഹാസ്യവും കഥാഗതിയിലെ പുതുമയുമൊക്കെ ചേരുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും പുത്തന്‍ അനുഭവമായി മാറും. അത്തരത്തില്‍ പ്രണയത്തിന്റെ വേറിട്ടകഥ പറയുകയാണ് വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്ത വിജയ് സേതുപതി ചിത്രം കാതുവാക്കിലെ രണ്ടു കാതല്‍. തീര്‍ത്തും അവശ്വസനീയമായ കഥ, ആഴത്തില്‍ ഇതിവൃത്തത്തിലേക്ക് ഇറങ്ങാതെ കഥയുടെ വഴിക്കൊപ്പം മാത്രം സഞ്ചരിച്ചാല്‍ ആസ്വദിക്കാന്‍ ആവശ്യത്തിനു വകതരുന്നുണ്ട് ഈ ചിത്രം. പ്രണയവും സംഗീതവും പൊട്ടിച്ചിരിയുമൊക്കെ അളവു തെറ്റാതെ സംവിധായകന്‍ വിളമ്പിയതും സിനിമയിലേക്ക് പ്രേക്ഷകരെ ചേര്‍ത്തു നിര്‍ത്തുന്നു.

 

വിജയ് സേതുപതി, നയന്‍താര, സാമന്ത കൂട്ടുകെട്ടിന്റെ മത്സരിച്ചുള്ള പ്രകടമാണ് സിനിമയുടെ മുഖ്യാകര്‍ഷണം. അതിലേക്ക് ഇഴുകി ചേരുന്ന പ്രണയവും സന്ദര്‍ഭങ്ങള്‍ തന്നെ ഒരുക്കിതരുന്ന തമാശയും ചേര്‍ന്നതോടെ സിനിമ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിച്ചു. അനിരുദ്ധിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചേര്‍ന്നതോടെ കാതുവാക്കിലെ രണ്ടു കാതല്‍ ആസ്വാദരോട് കൂടുതല്‍ സംവദിച്ചു. വലിയ മുഷിപ്പുകള്‍ ഒന്നും ഇല്ലാതെ ഓരോളത്തില്‍ കണ്ടിരിക്കാനുള്ള വകകള്‍ ആവോളമുണ്ട് ഈ വിജയ് സേതുപതി ചിത്രത്തില്‍.

 

വിവാഹിതരായാല്‍ മരണം ഉറപ്പെന്നു വിശ്വസിക്കുന്ന കുടുംബത്തിലാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന റാംബോയുടെ ജനനം. റാംബോയുടെ ജനനത്തോടെ പിതാവും മരിച്ചു. ഈ പ്രതിസന്ധികള്‍ക്കിടയില്‍ വളരുന്ന റാംബോ തന്റെ വിധിയെ ഓര്‍ത്ത് സങ്കടപ്പെട്ടത് കുറച്ചൊന്നുമല്ല. അമ്മയോടെ ചേര്‍ന്നു നില്‍ക്കാന്‍പോലും ഭയമായതോടെ റാംബോ നാടുവിടുന്നു. യൗവ്വനത്തില്‍ എത്തിയതോടെ അവിചാരമായി കണ്ടുമുട്ടുന്ന നയന്‍താര അവതരിപ്പിക്കുന്ന കണ്‍മണിയുമായും സാമന്ത അവതരിപ്പിക്കുന്ന ഖദീജയുമായും ഒരോ സമയം പ്രണയത്തിലാകുന്നു. രണ്ടു പ്രണയങ്ങളും അയാള്‍ക്ക് അതീവഗൗരവം തന്നെയാണ്. ഒരിക്കല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്‍മണിയും ഖദീജയും കണ്ടുമുട്ടുന്നു. ഇരുവരുടെയും കാമുകന്‍ റാംബോയാണെന്ന് അറിഞ്ഞതോടെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കാതുവാക്കിലെ രണ്ടു കാതല്‍.

 

രണ്ടു കാമുകിമാര്‍ക്കും ഇടയിലെ സംഘര്‍ഷങ്ങളും ഇതിനിടയില്‍ നിന്ന് ശ്വാസംമുട്ടുന്ന റാംബോയും നന്നായി പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. രണ്ടുപേരേയും തുല്യരായി കാണുന്ന റാംബോയുടെ പ്രതിസന്ധിയും പ്രണയവും വിജയ് സേതുപതി രസകരമായി അവതരിപ്പിച്ചു. മികച്ച പ്രകടനം നയന്‍താരയെ സാമന്തയോ എന്ന ചോദ്യത്തിന് ഇടം നല്‍കാത്തവിധം ഇരുവരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്.

 

തീര്‍ത്തും അവിശ്വസനീയമായൊരു കഥയേയും സന്ദര്‍ഭങ്ങളേയും ഏറെ ശ്രദ്ധേയോടെയാണ് സംവിധായകനായ വിഘ്‌നേശ് കൈകാര്യം ചെയ്തിരിക്കുന്നത്. പാളിപോകാനിടയുള്ള ഓരോ സന്ദര്‍ഭങ്ങളിലും രസിപ്പിക്കാനുള്ള വകകള്‍ കണ്ടെത്തി അവതരിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കോമഡിക്കൊപ്പം മൂന്നു കഥാപാത്രങ്ങള്‍ക്കും തുല്യസ്ഥാനം നല്‍കാനുള്ള ശ്രമങ്ങളും തിരക്കഥയില്‍ കാണാം. ക്ലൈമാക്‌സിലേക്കുള്ള യാത്രയിലെ ചെറിയ നിരാശകള്‍ മാറ്റി നിര്‍ത്തിയാല്‍ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം തന്നെയാണ് കാതുവാക്കിലെ രണ്ടു കാതല്‍.

 

ഒരോ രംഗത്തേയും മികവുറ്റതും മിഴിവുറ്റതുമാക്കുന്നത് ക്യാമറയിലെ ചടുലതകൂടിയാണ്. എസ്. ആര്‍. കതിരും വിജയ് കാര്‍ത്തിക് കണ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.  സിനിമയ്ക്ക് മുന്‍പേ ഹിറ്റായ അനിരുദ്ധിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയെ കൂടുതല്‍ ആസ്വാദ്യമാക്കുന്നുണ്ട്. ക്രിക്കറ്റ്താരം ശ്രീശാന്ത് അവതരിപ്പിക്കുന്ന കഥാപാത്രവും നൃത്ത സംവിധായിക കലാ മാസ്റ്ററുടെ അമ്മായി കഥാപാത്രവും ചിത്രത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com