ADVERTISEMENT

ഒരേ കഥാപാത്രം, ഒരേ സംവിധായകൻ, ഒരേ എഴുത്തുകാരൻ എന്നിവർ ചേർന്നൊരുക്കുന്ന അഞ്ചാം സിനിമയെന്ന അപൂർവതയുമായെത്തിയ സിബിഐ 5 എങ്ങനെയുണ്ടാകുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമം. അഞ്ചാം വരവിൽ ബുദ്ധിരാക്ഷസ്സന്റെയും കൂട്ടരുടെയും ആറാട്ടാണ് തീയറ്ററിൽ. പതിവിൽ വിന്ന് വിഭിന്നമായ ഒരു ചേരുവകൾ ഒന്നും ഇല്ലാതിരുന്നിട്ടു കൂടി പ്രേക്ഷകനെ പിടിച്ചിരുത്താൻ അയ്യർക്കും കൂട്ടർക്കും കഴിഞ്ഞു. 

 

സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ ‘ബാസ്ക്കറ്റ് കില്ലിങ്’ എന്ന കുറ്റകൃത്യമാണ് സിബിഐയുടെ പ്രമേയം എന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു. ഒരു കൊലപാതക പരമ്പരയാണ് ഇത്തവണ സിബിഐക്ക് മുന്നിൽ എത്തുന്നത്. ആദ്യം പരസ്പരം ബന്ധപ്പെടാതെ കിടന്നിരുന്ന ഇൗ മരണങ്ങൾ പിന്നീട് ഒരൊറ്റ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കുകയും അതിനു പിന്നിലെ കുറ്റവാളിയെ തേടി സിബിഐ പോകുകയും ചെയ്യുന്നു. 

 

സിബിഐ അഞ്ചിന്റെ ചേരുവകൾ മുൻഭാഗങ്ങളിലേതിനു സമാനമാണെങ്കിലും മെയ്ക്കിങ് പുതുമ നിറഞ്ഞതാണ്. സേതുരാമയ്യർ എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ എല്ലാമെല്ലാം. ലുക്കിലും മാനറിസങ്ങളിലും അയ്യർക്ക് ഒരു മാറ്റവുമില്ല. സിബിഐ ആദ്യഭാഗത്തിൽ വന്നതിനെക്കാൾ സുമുഖനായി ആ ഐക്കോണിക്ക് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കൈ പുറകിൽ കെട്ടിയുള്ള അദ്ദേഹത്തിന്റെ വരവ് തിയറ്ററുകളിൽ ആവേശവും നൊസ്റ്റാൾജിയയും നിറയ്ക്കുന്നതാണ്. 

 

കുറ്റകൃത്യവും അതു നടന്ന പശ്ചാത്തലവും വിവരിക്കുന്നതാണ് ആദ്യ പകുതി. രണ്ടാം പകുതിയിലാണ് ചിത്രം കുറച്ചു കൂടി ത്രില്ലർ സ്വഭാവം കൈവരിക്കുന്നത്. മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്ന ജഗതിയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തിയ രംഗമാണ് ചിത്രത്തിലെ ഏറ്റവും മികവുറ്റ സീനുകളിലൊന്ന്. സസ്പെൻസും ട്വിസ്റ്റും മാറി മറിയുന്ന അവസാന 15 മിനിറ്റും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതാണ്. 

 

സേതുരാമയ്യരായി മമ്മൂട്ടി അനായാസം മികവോടെ അഭിനയിച്ചു. യുവനടന്മാരിൽ പ്രമുഖനായ സൗബിനും മികച്ച പ്രകടനമാണ് സിനിമയിൽ നടത്തിയത്. രൺജി പണിക്കർ, രമേശ് പിഷാരടി, അനൂപ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ, സായ്കുമാർ, ആശാ ശരത് തുടങ്ങി നീണ്ട താരനിരയും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. സംവിധായകനായ കെ. മധു പുതുതലമുറയ്ക്ക് ആസ്വദിക്കാവുന്ന തരത്തിൽ തന്റെ അനുഭവസമ്പത്തുപയോഗിച്ച് ചിത്രം മനോഹരമാക്കി. പഴുതില്ലാത്ത തിരക്കഥ ഒരുക്കി എസ്.എൻ സ്വാമിയും മധുവിന് പിന്തുണയേകി. ഛായാഗ്രാഹകനായ അഖിൽ ജോർജ് അയ്യരെ ഭംഗിയായി ഫ്രെയിമിലാക്കി. പശ്ചാത്തല സംഗീതമൊരുക്കിയ ജേക്സ് ബിജോയ് സിനിമയുടെ മാറ്റു കൂട്ടി. 

 

മുൻ സിബിഐ സിനിമകൾ കണ്ടവർ അതിൽ നിന്ന് ഉള്ളടക്കത്തിൽ യാതൊരു മാറ്റവും അഞ്ചാം ഭാഗത്തിലും പ്രതീക്ഷിക്കേണ്ട. 34 വർഷം കഴിഞ്ഞിട്ടും മാറ്റമില്ലാത്ത സേതുരാമയ്യരെ പോലെ തന്നെയാണ് സിബിഐ അഞ്ചും. എന്നാൽ അത്തരത്തിലൊരു കഥയെ ഇക്കാലത്തും വളരെ എൻഗേജിങ് ആയി ഒരുക്കാമെന്ന് ഇൗ സിനിമ തെളിയിക്കും. തിയറ്ററിൽ തന്നെ പോയി കണ്ടറിയേണ്ട ചിത്രമാണ് സിബിഐ 5. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com