ADVERTISEMENT

സൗഹൃദങ്ങളിൽ ഒളിപ്പിച്ച സങ്കീർണതകൾ തേടുകയാണ് 'ഡിയര്‍ ഫ്രണ്ട്' എന്ന ചിത്രം. നടൻ വിനീത് കുമാർ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ഫഹദ് നായകനായ 'അയാള്‍ ഞാനല്ല'  ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാനസംരംഭം. പ്രാസമൊപ്പിച്ചു പറഞ്ഞാൽ 'അയാൾ നിങ്ങളുദ്ദേശിക്കുന്ന ആളല്ല' എന്ന് ഡിയർ ഫ്രണ്ടിന്റെ സ്റ്റോറിലൈൻ സംഗ്രഹിക്കാം.

 

സൗഹൃദങ്ങളുടെ വസന്തകാലമാണ് യൗവനം. പ്രത്യേകിച്ച് തൊഴിൽപരമായി വീടുവിട്ട് മാറിനിൽക്കുന്നതോടെ വീട്ടുകാരുടെ സ്ഥാനത്ത് കൂട്ടുകാർ വന്നെത്തും. പക്ഷേ എത്രത്തോളം നിങ്ങൾ നിങ്ങളുടെ സുഹൃത്തിനെ/സഹമുറിയനെ മനസ്സിലാക്കിയിട്ടുണ്ട്? ഈ ചോദ്യത്തെ ആസ്പദമാക്കിയുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.

 

ഐടി നഗരമായ ബെംഗളൂരുവിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനോ, ബേസില്‍ ജോസഫ്, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചങ്ങാതിക്കൂട്ടമായി എത്തുന്നത്. പുറമെ എല്ലാവരും 'ചങ്ക് ബ്രോസ്' എന്ന് വിചാരിച്ചവർക്ക് അവരിൽ ഒരാളുടെ കാര്യങ്ങൾ അങ്ങനെയല്ല എന്ന് മനസ്സിലാകുന്നു. അയാളുടെ ജീവിതത്തിന്റെ ദുരൂഹതകൾ അവരെയും ബാധിക്കുന്നു. അതിന്റെ കാരണം തേടിയുള്ള അന്വേഷണമാണ് പിന്നീട് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. മഞ്ഞുമലയുടെ അറ്റംപോലെ മാത്രമാണ് തങ്ങൾക്ക് ആ സുഹൃത്തിനെ കുറിച്ചറിയാവുന്നത് എന്നവർ തിരിച്ചറിയുന്നിടത്ത് ചിത്രം പര്യവസാനിക്കുന്നു.

 

dear-friend-trailer

മിന്നൽ മുരളിയുടെ സംവിധായകനും നായകനും ഒരുമിച്ചഭിനയിക്കുന്നു എന്നൊരു കൗതുകവും ചിത്രത്തിലുണ്ട്. പല ഷേഡുകളുള്ള കഥാപാത്രത്തെ ടൊവിനോ മികച്ചതാക്കിയിട്ടുണ്ട്. കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആകുമെന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. കോമഡി അനായാസം വിനിമയം ചെയ്യുന്നതിൽ ബേസിൽ വിജയിക്കുന്നുണ്ട്. തന്മാത്രയിലൂടെ ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്ന അർജുൻ ലാൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രത്തിൽ ഒരുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയിലും അർജുന്റെ സംഭാവനകളുണ്ട്.

 

അടുത്തിറങ്ങിയ 'പട' എന്ന സിനിമയിലെ കലക്ടർ വേഷം സ്വാഭാവികത്തനിമയോടെ അവതരിപ്പിച്ച അർജുൻ രാധാകൃഷ്ണൻ ഡിയർ ഫ്രണ്ടിലും നാച്ചുറൽ ആക്ടിങ് കൊണ്ട് ശ്രദ്ധനേടുന്നുണ്ട്. ഒരു ഘട്ടത്തിൽ ചിത്രത്തെ മുന്നോട്ടുനയിക്കുന്നതും ഈ കഥാപാത്രമാണ്. മലയാളസിനിമയ്ക്ക് ഭാവിവാഗ്ദാനമാകട്ടെ ഈ നടൻ. ദർശനയും അതിഭാവുകത്വമില്ലാത്ത അഭിനയം കാഴ്ചവച്ചിട്ടുണ്ട്.

 

ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്‍മാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സാങ്കേതികമേഖലകൾ നിലവാരം പുലർത്തുന്നു. പ്രത്യേകിച്ച് മെട്രോ ലൈഫ് ചിത്രം നന്നായി പകർത്തുന്നുണ്ട്. ഛായാഗ്രഹണം, എഡിറ്റിങ്, പശ്ചാത്തല സംഗീതം എന്നിവ മികച്ചുനിൽക്കുന്നു.

 

അടുത്തിറങ്ങിയ പുതുതലമുറ സൗഹൃദം പ്രമേയമായ പല സിനിമകളിലും മദ്യപാന-ലഹരി ഉപയോഗ രംഗങ്ങൾക്ക് ആവശ്യത്തിൽ കവിഞ്ഞ സ്‌ക്രീൻ സ്‌പേസ് കൊടുക്കുന്നുണ്ട് (ഒരു കഥയുമില്ലാതെ മദ്യപാനവും പാട്ടും കൊണ്ടുമാത്രം ഹിറ്റായ സിനിമകളുമുണ്ട്). ഡിയർ ഫ്രണ്ടിലും ഇത് ആവോളമുണ്ട്. 

 

കഥാവതരണത്തിലെ മികവുകൊണ്ട് രണ്ടു മണിക്കൂർ ദൈർഘ്യത്തിനിടയിൽ ഒരിക്കൽപോലും ചിത്രം വിരസമാകുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാതെ കുറച്ചൊക്കെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് പൂരിപ്പിക്കാൻ ബാക്കിവച്ചാണ് ചിത്രം അവസാനിക്കുന്നത്. ചുരുക്കത്തിൽ സൗഹൃദങ്ങളും ട്വിസ്റ്റുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം തൃപ്തികരമായ അനുഭവമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com