ADVERTISEMENT

ഒരു കയ്യിൽ റോക്കറ്റും മറുകയ്യിൽ ജീവിതവും പിടിച്ചു പോരാടിയ മനുഷ്യന്റെ കഥ- റോക്കട്രീ എന്ന ബയോപിക്കിനെ ഇങ്ങനെ വിശേഷിപ്പിക്കാം. എപിജെ അബ്ദുൽ കലാമിനെ പോലെതന്നെ ഉയരേണ്ടിയിരുന്ന, രാജ്യം ആദരിക്കേണ്ടിയിരുന്ന, നമ്പി നാരായണൻ എന്ന റോക്കറ്റ് സയന്റിസ്റ്റ് വ്യക്തിജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന നഷ്ടങ്ങളുടേയും വേദനകളുടേയും സങ്കടങ്ങളുടേയും  കഥ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു റോക്കട്രീ. കുപ്രസിദ്ധിയാർജിച്ച ഐഎസ്ആർഒ ചാരക്കേസുകളിലൂടെ അറിയപ്പെട്ട നമ്പി നാരായണനപ്പുറം, അധികമാരുമറിയാത്ത നമ്പി നാരായണൻ എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞന്റെ ജീവിതമാണ് ആദ്യപകുതി പറയുന്നത്. തൊണ്ണൂറുകളിൽ കോളിളക്കം സൃഷ്‌ടിച്ച ആ സംഭവത്തിന്റെ പിന്നിലുള്ള യഥാർത്ഥ വസ്തുതകളാണ് രണ്ടാംപകുതിയിൽ ചിത്രം തലനാരിഴകീറി വിശകലനം ചെയ്യുന്നത്.

 

ലിക്വിഡ് പ്രൊപ്പൽഷൻ മൊഡ്യൂൾ ആയ വികാസ് എൻജിന്റെ ഭാരതത്തിലെ ഉപജ്ഞാതാവും ഇസ്രോ(ISRO) യിലെ ക്രയോജനിക് വിഭാഗത്തലവനുമായിരുന്നു നമ്പി നാരായണൻ.  പിച്ചവച്ചിരുന്ന ഇന്ത്യൻ റോക്കറ്റ് സയൻസിനെ നടുനിവർത്തി സ്വയം എഴുന്നേറ്റ് നടക്കാൻ പ്രാപ്തനാക്കാൻ അക്ഷീണ പ്രയത്നം നടത്തിയ, രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടായിരുന്ന പ്രതിഭ. പക്ഷേ തെറ്റായി അടിച്ചേൽപിക്കപ്പെട്ട ഐഎസ്ആർഒ ചാരക്കേസുകൾ ആ മനുഷ്യന്റെ കരിയർ,  ആത്മാഭിമാനം എല്ലാം തകർത്തു. സമൂഹത്തിൽ അപമാനിതനാക്കി. എല്ലാത്തിലുമുപരി രാജ്യദ്രോഹിയെന്ന് ചാപ്പകുത്തി. ഒടുവിൽ അക്ഷീണം നടത്തിയ നിയമപോരാട്ടങ്ങളിലൂടെ അദ്ദേഹം നീതി ചോദിച്ചുവാങ്ങി. ആ പോരാട്ടത്തിന്റെ കഥകൂടിയാണ് റോക്കട്രി.

 

കഥ, തിരക്കഥ, സംവിധാനം, അഭിനയം,നിർമാണപങ്കാളിത്തം- നടൻ എന്ന റോളിൽമാത്രം നമുക്ക് പരിചയമുള്ള മാധവന്റെ ഓൾറൗണ്ടർ പെർഫോമൻസാണ് റോക്കട്രി. ആദ്യ സംവിധാന സംരംഭം തന്നെ മികച്ചതാക്കാൻ മാധവന് സാധിച്ചിരിക്കുന്നു. ഒരുപക്ഷേ  തിരക്കഥയും സംവിധാനവും മുഖ്യകഥാപാത്രവും ഒരാൾ തന്നെയായതാകാം ഈ സിനിമയുടെ പൂർണതയുടെ പിന്നിലെ ഒരു രഹസ്യം. യഥാർഥ നമ്പി​ നാരായണന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. അത് ചിത്രത്തെ കൂടുതൽ ആധികാരികമാക്കുന്നു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ ചിത്രം കഥപറയുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ സൂപ്പർതാരം സൂര്യയും ഹിന്ദിയിൽ സാക്ഷാൽ ഷാറുഖ് ഖാനും ചിത്രത്തിൽ അതിഥിവേഷങ്ങളിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്. ദക്ഷിണേന്ത്യൻ സിനിമകൾ വീണ്ടും പാൻ-ഇന്ത്യൻ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

 

കരിയറിലെ നല്ലൊരു കാലഘട്ടം ചോക്കലേറ്റ് വേഷങ്ങൾ ചെയ്തശേഷം വിക്രം-വേദ പോലെയുള്ള ചിത്രങ്ങളിലൂടെ തന്നിലെ നടനെ സ്വയം നവീകരിച്ച മാധവനിലെ മറ്റൊരു ഉയർത്തെഴുന്നേൽപ്പാണ്‌  ചിത്രത്തിൽ കാണാനാവുക. രൂപം കൊണ്ടുമാത്രമല്ല കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങളിൽ പോലും അദ്ദേഹം നമ്പി നാരായണനിലേക്ക് പരകായപ്രവേശം നടത്തിയെന്ന് പ്രേക്ഷകന് അനുഭവപ്പെടും. ചിത്രത്തിൽ ഹൃദയഹാരിയായ അഭിനയം കാഴ്ചവച്ച മറ്റൊരു കഥാപാത്രം സിമ്രനാണ്.  ഭർത്താവിന്റെ കരിയർ, കുടുംബത്തിന്റെ മാനം, സമൂഹത്തിലെ ആദരവ്, പൊലീസിന്റെ പീഡനങ്ങൾ എന്നിവയിലൂടെ മനസ്സിന്റെ താളംതെറ്റുന്ന ഭാര്യയെ അവർ അവിസ്മരണീയമാക്കുന്നു. മാധവനും സിമ്രാനും 17 വർഷത്തിനു ശേഷം   ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഹോളിവുഡിൽ പ്രശസ്തരായ ഒരുകൂട്ടം അഭിനേതാക്കളും ചിത്രത്തിൽ സാന്നിധ്യമറിയിക്കുന്നു.

 

വളരെ ഡീറ്റെയിലിങ് ആയിട്ടുള്ള ആഖ്യാനമാണ് ചിത്രത്തിൽ. സാങ്കേതിക കാര്യങ്ങൾ സ്വാഭാവികമായും ഒരുപാട് പരാമർശവിധേയമാക്കുന്നുണ്ട്. ആദ്യകാഴ്ചയിൽ സാധാരണക്കാർക്ക് അത് മനസിലാക്കാൻ അൽപം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. 

 

വർഗീസ് മൂലൻ പിക്‌ചേഴ്‌സും മാധവന്റെ ഭാര്യ സരിതാ മാധവന്റെ ബാനർ ആയ ട്രൈകളർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ‘ഓർമകളുടെ ഭ്രമണപഥം' എന്ന  ​നമ്പി​ നാരായണന്റെ ആത്മകഥയുടെ രചയിതാവും 'ക്യാപ്റ്റൻ' എന്ന മലയാള  സിനിമയുടെ സംവിധായകനുമായ പ്രജീഷ് സെൻ ആണ് കോ–ഡയറക്ടർ. 

 

ചാരക്കേസുകൾ മൂലമുണ്ടായ നഷ്ടം നമ്പി നാരായണൻ എന്ന വ്യക്തിക്കുമാത്രമല്ല രാജ്യത്തിനുകൂടിയാണെന്നും ചിത്രം സമർഥിക്കുന്നു. ക്രയോജനിക് സാങ്കേതിക വിദ്യയിൽ ഇന്ത്യ വർഷങ്ങൾ പിന്നാക്കം പോവുകയും ആഗോള ഉപഗ്രഹ-വിക്ഷേപണ മാർക്കറ്റിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വളരെ വൈകുകയും ചെയ്തു. തന്മൂലം കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നഷ്ടമായി. അധികാരകേന്ദ്രങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സമാന്തര ഇന്ത്യൻ രാഷ്ട്രീയത്തെ സംഭാഷണങ്ങളിലൂടെ കൂട്ടിയിണക്കാനുള്ള ശ്രമവും ചിത്രത്തിൽ മാധവൻ നടത്തുന്നുണ്ട്. ചുരുക്കത്തിൽ പലതുകൊണ്ടും കാലത്തിന്റെ കാവ്യനീതിയാണ് ഈ സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com