ADVERTISEMENT

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഹൃദ്യമായി അവതരിപ്പിക്കുന്ന കൊച്ചുസിനിമയാണ് പ്യാലി. അതിലൂടെ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ജീവിതവും കഷ്ടപ്പാടുകളും ചിത്രം തുറന്നുകാട്ടുന്നു. 

 

കേരളത്തിൽ അതിഥിത്തൊഴിലാളികളായെത്തി മരിച്ച കശ്മീർ സ്വദേശികളുടെ മക്കളാണ് സിയയും പ്യാലിയും. ഇവിടെ ജനിച്ചുവളർന്നവർ. അനാഥത്വത്തിന്റെ പടുകുഴിയിൽ വീണുപോയ രണ്ടു നിഷ്കളങ്കബാല്യങ്ങൾ. പഠിക്കേണ്ട പ്രായത്തിൽ, തന്റെ കുഞ്ഞുപെങ്ങളെയും ചിറകിനടിയിൽ സംരക്ഷിച്ച്, ആത്മാഭിമാനത്തോടെ അധ്വാനിച്ച്, ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണ് സിയ. ഇല്ലായ്മകളിലും സന്തോഷത്തോടെ മുന്നേറിയ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളുടെ, അതിനെ തരണംചെയ്ത് ജീവിക്കാൻ ഇരുവരും നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പ്യാലി.

 

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും യശഃശരീരനായ അതുല്യനടൻ എൻ.എഫ്. വർഗീസിന്റെ സ്മരണാർഥമുള്ള എൻ.എഫ്. വർഗീസ് പിക്ചേഴ്‌സും ചേർന്നാണ് പ്യാലി നിർമിച്ചത്. ദമ്പതികളായ ബബിതയും റിന്നുമാണ് ഈ ചിത്രത്തിന്റെ സംവിധായകർ.

pyali-trailer

 

pyali

കലാസംവിധാനത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമെന്ന വലിയ പ്രത്യേകതയുണ്ട്  പ്യാലിക്ക്. ആ അവാർഡുകൾ അർഹമായ കൈകളിൽ എത്തിയെന്ന് സിനിമ കണ്ടുകഴിയുമ്പോൾ മനസ്സിലാകും. സിയയെ അവതരിപ്പിച്ച ബാലനടനും പുരസ്‌കാരത്തിന് അർഹതയുണ്ടെന്ന് തോന്നി. ഈ ചിത്രത്തിന്റെ ആത്മാവുതന്നെ അതിമനോഹരമായ കലാസംവിധാനവും കുട്ടികളുടെ അഭിനയവുമാണ്. ചേറിൽ താമര വിരിയുംപോലെ, ആ കുട്ടികൾ തങ്ങൾ വളരുന്ന ശോചനീയമായ സാഹചര്യത്തിലും സർഗ്ഗശേഷിയിലൂടെയും കലാമികവിലൂടെയും ഒരു കൊച്ചുലോകം തങ്ങൾക്കായി പടുത്തുയർത്തുന്നുണ്ട്.

 

ബാർബി ശർമ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം തുടങ്ങിയവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു അതിഥിവേഷത്തിൽ എത്തുന്നുണ്ട്. പ്യാലിയെ ഹൃദ്യമായി അവതരിപ്പിച്ചത് ബാർബി ശർമ എന്ന കുട്ടിയാണ്. ഓമനത്തം കൊണ്ട് എല്ലാവരുടെയും മനംകവരും പ്യാലി. പ്രകടനം കൊണ്ടു മുന്നിട്ടുനിൽക്കുന്നത് സിയയെ അവതരിപ്പിച്ച ജോർജ് ജേക്കബാണ്. അതുകൊണ്ടാണ് ഒരു അവാർഡ് ഈ ബാലനടനും അർഹിച്ചിരുന്നു എന്നുതോന്നിയത്. അനാഥ ബാല്യത്തിന്റെ അരക്ഷിതാവസ്ഥ, നിസ്സഹായത.. എല്ലാം ജോർജ് അഭിനയിച്ചുഫലിപ്പിക്കുന്നുണ്ട്. മലയാളസിനിമയിൽ ഭാവിയുള്ള നടനാകും ഈ കുട്ടി.

 

2019 ൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം കോവിഡ് സാഹചര്യം മൂലം മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തിയറ്ററിലെത്തിയത്. എന്നാൽ പോസ്റ്റ് പ്രൊഡക്‌ഷനായി ലഭിച്ച ഈ അധികസമയംതന്നെയാണ് ചിത്രത്തിന്റെ ക്വാളിറ്റിയുടെ രഹസ്യം. ഛായാഗ്രഹണം, എഡിറ്റിങ്, പശ്ചാത്തലസംഗീതം, ഗാനങ്ങൾ തുടങ്ങിയ സാങ്കേതികമേഖലകൾ എല്ലാം വളരെ മികച്ചുനിൽക്കുന്നുണ്ട്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് ഹൃദ്യമാണ്. ചിത്രത്തിന്റെ ഫീൽ ഗുഡ് ആംബിയൻസ് നിലനിർത്തുന്നതിൽ മൃദുവായി, സജീവമായി പിന്നണിയിലുള്ള സംഗീതം വലിയ പങ്കുവഹിക്കുന്നു.

 

അദ്ഭുതങ്ങളുടെയും സർഗാത്മകതയുടെയും ലോകമാണ് കുട്ടികളുടേത്. ആ ലോകം ആസ്വദിക്കണമെങ്കിൽ നാം കുട്ടികളെപ്പോലെയാകണം. അവരുടെ സ്വപ്നങ്ങളുടെ ചിറകരിയാനല്ല, മറിച്ച് അവരുടെ ഭാവനകൾക്ക് കലാപരതയുടെ ചിറകുകൾ നൽകാൻ സമൂഹത്തിന് കഴിയണം എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. കോവിഡ് ഏൽപിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കമുള്ള കാരണങ്ങളാൽ കുടുംബപ്രേക്ഷകർ വളരെ സെലക്ടീവ് ആയി മാത്രം തിയറ്ററിൽ എത്തുന്ന കാലമാണിത്. അത്തരം പ്രേക്ഷകർക്ക് ധൈര്യമായി പ്യാലിക്ക് ടിക്കറ്റെടുക്കാം. സിനിമ കണ്ടിറങ്ങിയാലും പ്യാലിയും സിയയും നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുമെന്നുറപ്പ്.

English Summary: Pyali 2022 Malayalam Movie Review by Manorama Online. Pyali is a 2022 Malayalam drama movie, directed by Babitha & Rinn. The movie stars Barbiee, George Jacob, Sreenivasan and Mamukkoya in the lead roles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com