ADVERTISEMENT

"ഭീതിജനകമായത് സംഭവിക്കുന്നതിലല്ല, അത് എപ്പോൾ സംഭവിക്കുമെന്ന കാത്തിരിപ്പിലാണ് യഥാർഥ ഭീതി."

ക്രൈം ത്രില്ലറുകളുടെ തമ്പുരാനായ ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ ഈ വരികളിൽ 'ഇലവീഴാപൂഞ്ചിറ' എന്ന സിനിമയുടെ കഥാഗതി ഒളിഞ്ഞുകിടപ്പുണ്ട്.

 

മധുവും സുധിയും ഇലവീഴാപൂഞ്ചിറയിലെ കുന്നിന്മുകളിലുള്ള ഒറ്റപ്പെട്ട പൊലീസ് വയർലെസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. ഒരുദിവസം അവർക്കൊരു സന്ദേശം ലഭിക്കുന്നു- ഒരു മനുഷ്യന്റെ ശരീരഭാഗങ്ങൾ ഇലവീഴാപൂഞ്ചിറ പ്രദേശത്ത് പലയിടത്തായി കണ്ടെത്തിയെന്ന്....ആരാണ് കൊല്ലപ്പെട്ടത്? ആരാണ് കൊലയാളി? അതിന്റെ പിന്നിലെ കാരണമെന്ത്? ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്കുള്ള യാത്രയാണ് സിനിമ.

 

വളരെ ചെറിയ ഒരു കഥാബീജത്തെ അവതരണമികവ് കൊണ്ട് അവിസ്മരണീയമാക്കുകയാണ് ഈ ചിത്രം. പതിഞ്ഞ താളത്തിൽ ആദ്യപകുതി പിന്നിട്ട്, രണ്ടാംപകുതിയിൽ മുൾമുനയിൽ നിർത്തി, ട്വിസ്റ്റുകൾ നിറഞ്ഞ ക്ലൈമാക്സോടെ ചിത്രം പര്യവസാനിക്കുന്നു. എന്താണ് സംഭവിച്ചത് എന്ന് ഏകദേശധാരണ തുടക്കത്തിൽ കൊടുത്തുകൊണ്ടുതന്നെ ഓരോ നിമിഷവും വലിഞ്ഞു മുറുകുന്ന കഥാഗതിയിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാകുന്നുണ്ട്.

 

കഥാപശ്‌ചാത്തലമായ ഇലവീഴാപൂഞ്ചിറ, സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയായ വിനോദസഞ്ചാര കേന്ദ്രമാണ്. മിന്നലും മഴയും കാറ്റും ക്ഷോഭിച്ചെത്തുന്ന, മൊബൈൽ റേഞ്ച് പോലും കഷ്ടിയായ പ്രദേശത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ചിത്രത്തിന്റെ തുടക്കത്തിൽ ദൃശ്യവത്കരിക്കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ജോലിചെയ്യേണ്ടി വരുന്ന പൊലീസുകാരുടെ ദുരവസ്ഥ ചിത്രം ദൃശ്യവത്കരിക്കുന്നു. ഒരർഥത്തിൽ ദുർഘടമായ ഈ പ്രദേശംതന്നെ ഇവരുടെ ജീവിതത്തിൽ വില്ലനാകുന്നു എന്ന് പിന്നീട് മനസ്സിലാകും.

 

ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകൻ യഥാർഥ ജീവിതത്തിൽ പൊലീസുകാരനായതിനാൽ വളരെ റിയലിസ്റ്റിക്കായി പൊലീസുകാരുടെ ജീവിതപരിസരം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ദൃശ്യപരമായി സംവിധായകന്റെ കുറെ ബ്രില്യൻസുകൾ ചിത്രത്തിൽ കാണാനാകും. ഒരുപക്ഷേ വരും ദിവസങ്ങളിൽ അത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായേക്കാം.

 

സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്തണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ ഒരുകൂട്ടം സഹഅഭിനേതാക്കളുമുണ്ട്. അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലെ അഭിനയത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സൗബിന്റെ നല്ലൊരു തിരിച്ചുവരവാണ് ചിത്രത്തിൽ കാണാനാവുക. പല ചിന്തകളുടെ വേലിയേറ്റങ്ങൾ അസ്വസ്ഥമാക്കുമ്പോഴും പുറത്ത് അതൊന്നും കാണിക്കാതെ ശാന്തമായി 'അഭിനയിക്കുന്ന' റോൾ സൗബിൻ മികച്ചതാക്കി. സുധി കോപ്പയും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ചിത്രത്തിൽ ഏറിയപങ്കും ഇരുവർക്കും തുല്യമായ സ്‌ക്രീൻ സ്‌പേസാണുള്ളത്.

 

ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് അതിന്റെ ദൃശ്യ-ശ്രവ്യ മികവുതന്നെയാണ്. അതിനൊരു കാരണവുമുണ്ട്. ഡോൾബി വിഷൻ 4K  HDRൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമ കൂടിയാണ് ഇലവീഴാപൂഞ്ചിറ. കഥാഗതിയുടെ വഴിത്തിരിവുകളുമായി ചേരുംവിധം, കുന്നിൻമുകളിലുള്ള ജീർണിച്ച ആ വയർലെസ് സ്‌റ്റേഷന്റെ സൗമ്യവും രൗദ്രവുമായ ഭാവഭേദങ്ങൾ സംവിധായകൻ ഇഴചേർത്ത് അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം, കലാസംവിധാനം എന്നിവ മികവിന്റെ പുതിയ തലങ്ങളിൽ എത്തുന്നുണ്ട്. കഥാഗതിക്കനുസരിച്ച് ഏറിയും കുറഞ്ഞും അകമ്പടി സേവിക്കുന്ന പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

 

വ്യക്തിപരമായി ഒരു ചെറിയ പോരായ്മ ആയിത്തോന്നിയത് കഥാഗതിയിലെ വളരെ നിർണായകമായ ചില രംഗങ്ങളിൽ സംഭാഷണം വ്യക്തമാകാത്തതുമൂലം ചിത്രം കഴിഞ്ഞു തോന്നിയേക്കാവുന്ന ആശയക്കുഴപ്പമാണ്. ഡയലോഗ് ഡെലിവറിയിൽ സൗബിൻ കുറച്ചുകൂടി ക്ലിയർ ആകേണ്ടതുണ്ട് ( കുമ്പളങ്ങി നൈറ്റ്സ്, അനുരാഗക്കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളിലും ഇതേ തോന്നലുണ്ടായിട്ടുണ്ട്). 

 

വളരെ ചടുലമായ സംഭവവികാസങ്ങളോ നെടുനീളൻ ഡയലോഗുകളോ ഒന്നുമില്ലാതെ ത്രില്ലടിപ്പിക്കാൻ ചിത്രത്തിനാകുന്നുണ്ട്. ബോറടിക്കുള്ള അവസരം ഒരുക്കാതെ ഒന്നേമുക്കാൽ മണിക്കൂറിൽ ചിത്രം പര്യവസാനിക്കുന്നു.  മൊത്തത്തിൽ മലയാളത്തിൽ അടുത്തിറങ്ങിയ ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ വ്യത്യസ്തമായ അവതരണം കൊണ്ട് ചിത്രം വേറിട്ടുനിൽക്കുന്നുണ്ട്. ത്രില്ലർ സിനിമകൾ ഇഷ്ടമുള്ള പേക്ഷകർക്ക് ചിത്രം മികച്ച ഒരു ദൃശ്യാനുഭവമായിരിക്കും.

 

English Summary: Elaveezhapoonchira 2022 Malayalam Movie Review by Manorama Online. Soubin Shahir's 'Ela Veezha Poonchira' is a neatly packed thriller.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com