ADVERTISEMENT

കാലങ്ങൾക്ക് ശേഷം പ്രിയപ്പെട്ട ഇടങ്ങളിലേക്ക് മടങ്ങി ചെന്നിട്ടുണ്ടോ? അങ്ങനെ തിരിച്ചു ചെല്ലുന്നത് നേട്ടങ്ങൾ കൊതിച്ചിട്ടാണെന്ന കുറ്റബോധം വേട്ടയാടിയിട്ടുണ്ടോ? ഒരിക്കൽ എല്ലാമെല്ലാമായിരുന്ന പഴയ മുറികളും ഇടനാഴികളും നടുമുറ്റവും വീണ്ടും കാണുമ്പോൾ ഓർമകൾ കുത്തിമുറിഞ്ഞ് ചോരയൊലിക്കുന്നതായ് തോന്നിയിട്ടുണ്ടോ? മനസ്സിൽ കുഴിച്ചുമൂടിയ ഓർമകളുടെ തറവാട്ടിലേക്ക് തിരിച്ചു ചെല്ലുന്ന ഒരുവന്റെ കഥപറയുന്ന ചിത്രമാണ് അനൂപ് മേനോൻ സംവിധാനം ചെയ്ത കിങ് ഫിഷ്. റൊമാന്റിക് കോമഡി ട്രാക്കിൽ തുടങ്ങി പതിയെ ചുവടു മാറി ത്രില്ലറിലേക്ക് ചുവടു മാറ്റുന്ന ചിത്രം ആനുകാലിക പ്രസക്തിയുള്ള വിഷയം കൂടി പ്രതിപാദിക്കുന്നു. ലൈംഗിക പീഡനത്തിന് ഇരയായവരുടെ സാമൂഹ്യ വിചാരണ ഏറെ ചർച്ചചെയ്യപ്പെടുന്ന സമൂഹത്തിൽ എന്തുകൊണ്ട് അവളുടെ പേര് വെളിപ്പെടുത്തി സമൂഹത്തിൽ തലയുയർത്തിപ്പിടിച്ചു നടന്നുകൂടാ എന്ന ധീരമായ ചോദ്യവും അനൂപ് മേനോൻ പ്രേക്ഷകർക്ക് മുന്നിൽ വയ്ക്കുകയാണ്.  

 

കൊച്ചിയിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ് ഭാസ്കര വർമ്മ. കുനിഞ്ഞാൽ കാൽപ്പണം കൊണ്ടേ പോകൂ എന്ന സ്വഭാവക്കാരനായ ബ്രോക്കർ ഭാസി എന്ന വട്ടപ്പേരുള്ള വർമ്മ അംഗരക്ഷകർക്കും അനുചരന്മാർക്കും വിശ്വസ്തരായ സുഹൃത്തുക്കൾക്കുമൊപ്പമാണ് താമസം. അങ്ങനെയിരിക്കെ ഭാസിയെത്തേടി അഡ്വക്കേറ്റ് കുരുവിള എത്തുന്നു. കുരുവിള ഭാസിയോടു പറഞ്ഞ കാര്യങ്ങൾക്കൊന്നും കക്ഷി ചെവികൊടുക്കുന്നില്ലെങ്കിലും ഒടുവിൽ പറഞ്ഞത് മാത്രം ഭാസിയുടെ ചെവിയിൽ വീണു.  അമ്മാവനായ ദശരഥവർമ്മ തൊണ്ണൂറു കോടി വിലമതിപ്പുള്ള ദേവഗിരി എസ്റ്റേറ്റും സ്വന്തം വീടും സ്ഥലവും അനന്തിരവന് ഇഷ്ടദാനമായി നൽകുന്നു. ഭാസി ദേവഗിരി എസ്റ്റേറ്റിൽ ചെന്ന് അത് ഏറ്റെടുക്കണം എന്ന ഡിമാൻഡ് മാത്രമേ ഉള്ളൂ.  

 

king-fish-still

അമ്മാവനോട് വഴക്കിട്ടു കുടുംബമായി മാറിത്താമസിക്കുന്ന ഭാസ്കരവർമ്മയ്ക്ക് തിരികെ ചെല്ലുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും പണക്കൊതി മൂത്ത് പോകാൻ തന്നെ തീരുമാനിക്കുന്നു. പക്ഷേ അപ്പോഴും ഒരു പ്രശ്നമുണ്ട്, ഭാസിയുടെ അമ്മാവൻ അവിവാഹിതനാണ്. തന്നെപ്പോലെ തന്നെ അവിവാഹിതനായാകും ഭാസിയും ജീവിക്കുക എന്ന് പ്രവചിച്ചിട്ടുള്ള അമ്മാവന്റെ മുന്നിലേക്ക് വിവാഹിതനാകാതെ കടന്നു ചെല്ലാൻ ഭാസിക്ക് കഴിയില്ല. അതിനും ഭാസിയുടെ കൂട്ടുകാർ വഴി കണ്ടുപിടിക്കുന്നുണ്ട്. അമ്മയും അച്ഛനും ഭാര്യയും കാമുകിയും മകനും മകളും എല്ലാം വാടകയ്ക്ക് ലഭിക്കുന്ന ഒരു ഓൺലൈൻ സൈറ്റിൽ നിന്ന് കാളിന്ദി പോൾ എന്ന പേരിൽ ഒരു താത്ക്കാലിക ഭാര്യയെക്കൂടി വാടകയ്‌ക്കെടുത്താണ് ഭാസി അമ്മാവന്റെ മുന്നിലേക്ക് എത്തുന്നത്.

 

നിഗൂഢതകൾ ഒളിപ്പിച്ചു വച്ച ദേവഗിരി എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് ഭാസി എത്തുമ്പോൾ പഴമയും നെഞ്ച് കുത്തിവലിക്കുന്ന ഓർമകളും ഭാസിയെ പിടിച്ചുലയ്ക്കുന്നു. അമ്മാവൻ എത്രതന്നെ അടുക്കാൻ ശ്രമിച്ചിട്ടും ഭാസി വിട്ടുകൊടുക്കുന്നില്ല, ഒടുവിൽ സ്വത്തിനോപ്പം അമ്മാവൻ കാത്തുവച്ച രഹസ്യം വെളിപ്പെടുമ്പോൾ അയാൾ അമ്പേ പകച്ചുപോവുകയാണ്.  അറിയാതെ തേടിയെത്തിയ ജീവിത രഹസ്യത്തിനു പിന്നാലെയുള്ള അനിവാര്യമായ യാത്രയാണ് ചിത്രത്തെ പിന്നെ ത്രില്ലർ മൂടിലേക്ക് വഴിതിരിച്ചുവിടുന്നത്.

 

ചിത്രത്തിൽ ഭാസ്കര വർമ്മ എന്ന കഥാപാത്രമായി എത്തുന്നത് അനൂപ് മേനോൻ ആണ്. അനൂപ് അദ്ദേഹത്തിന്റെ സ്ഥിരം അഭിനയപാടവം തന്നെ ഈ ചിത്രത്തിലും കാഴ്ചവയ്ക്കുന്നുണ്ട്.  അമ്മാവൻ ദശരഥവർമ്മയായി എത്തുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് ബാലകൃഷ്ണനാണ്. രഞ്ജിത്ത് തന്റെ കഥാപാത്രം മനോഹരമായി ചെയ്തിട്ടുണ്ട്.  ഒരുകാലത്ത് ചെറുപ്പം കയ്യിലിട്ട് അമ്മാനമാടി മ്യൂസിക്കും വായനയും വരയുമായി ലോ കോളജിൽ താരമായിരുന്ന ദശരഥ വർമ്മയായി രഞ്ജിത്ത് ജീവിക്കുകയായിരുന്നു. ദുർഗ കൃഷ്ണയാണ് ചിത്രത്തിൽ എടുത്തുപറയേണ്ട അഭിനയപാടവം കാഴ്ചവച്ച മറ്റൊരു താരം. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുത്ത ചിത്രത്തിൽ നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുന്ദു രഞ്ജീവ്‌ തുടങ്ങി നിരവധി സ്ത്രീകഥാപാത്രങ്ങളുമുണ്ട്. പ്രശാന്ത് അലക്സാണ്ടറുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രം ചിരി പടർത്തുന്നു.  നന്ദു, ഇർഷാദ്, ഷാജു, ആര്യൻ, കൊച്ചു പ്രേമൻ, നെൽസൺ ശൂരനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

 

അനൂപ് മേനോൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത കിങ് ഫിഷ് മനോഹരമായ ദൃശ്യഭംഗി കൊണ്ട് പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് തന്നെ ആയിരിക്കും.  തിരക്കഥയുടെ ചേരുവകൾ പാകത്തിൽ ചേർത്തോ എന്ന സംശയം ബാക്കി എവിടെയൊക്കെയോ ബാക്കിനില്‍ക്കുന്നുണ്ട്. 

 

രതീഷ് വേഗയുടെ സംഗീതം എടുത്തു പറയേണ്ട ഘടകമാണ്. മനോഹരമായ പാട്ടുകളും ദൃശ്യവൽക്കരണവും ചിത്രത്തിന് ചാരുതയേകുന്നുണ്ട്.  ഷാൻ റഹ്‌മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നു. മഹാദേവൻ തമ്പിയുടെ ഛായാഗ്രഹണം ഏറെ മനോഹരമാണ്. ചിത്രത്തിലുടനീളം കളറായ കാഴ്ചകളാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. മഹാദേവൻ തമ്പിയുടെ ക്യാമറയ്‌ക്കൊപ്പം ദൃശ്യഭംഗി ഒട്ടും ചോരാത്ത വിധത്തിൽ മനോഹരമായി സിയാൻ ശ്രീകാന്ത് എഡിറ്റിങ് നിർവഹിച്ചിട്ടുണ്ട്. 

 

സ്ത്രീ-പുരുഷ ബന്ധം വെറും ശാരീരിക ബന്ധം മാത്രമല്ല മറിച്ച് ഒരാണിനും പെണ്ണിനും മനോഹരമായ സൗഹൃദം നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുമെന്ന സന്ദേശം കൂടി ചിത്രം പകർന്നു തരുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com