ADVERTISEMENT

മരണക്കിടക്കയിലും ചിലരുടെ ജീവൻ പിടിച്ചു നിർത്തുന്ന ചില അഭിനിവേശങ്ങളുണ്ട്. കല്ലിൽ വച്ച് തല്ലിച്ചതച്ചാലും ചാകാതെ, ഭാര്യയ്ക്കും മക്കൾക്കും ശാപമായി കിടക്കയിൽ കാലങ്ങളോളം ജീവച്ഛവമായി കിടക്കുന്ന ചില അപ്പന്മാർ. അത്തരമൊരു അപ്പന്റെയും അയാളുടെ മകന്റെയും കഥപറയുന്ന ചിത്രമാണ് അപ്പൻ. ചതിയിലൂടെയും വഞ്ചനയിലൂടെയും വെട്ടിപ്പിടിച്ച സ്വത്തെല്ലാം മക്കൾക്കു പോലും കൊടുക്കാതെ കെട്ടിപ്പിടിച്ച് ജീവിതത്തോട് അടങ്ങാത്ത ആസക്തിയുമായി ജീവിക്കുന്ന ചില പാഴ് ജന്മങ്ങളുടെ കഥ അതിവൈകാരികതയോടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ മജു എന്ന സംവിധായകനായി. സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം അപ്പനും മകനുമായി അഭിനയിച്ച അലൻസിയറിന്റെയും സണ്ണി വെയ്നിന്റെയും അഭിനയജീവിതത്തിൽ നാഴികക്കല്ലായേക്കും.

ഒരു മലയോര ഗ്രാമത്തിൽ ഭാര്യയ്ക്കും അപ്പനമ്മമാർക്കും കുഞ്ഞിനുമൊപ്പം ജീവിക്കുന്ന ചെറുപ്പക്കാരനാണ് ഞ്ഞൂഞ്ഞ്. മരണത്തെ കബളിപ്പിച്ച് കാലങ്ങളായി കിടപ്പിലായ ഒരു സ്ത്രീലമ്പടനാണ് ഞ്ഞൂഞ്ഞിന്റെ അപ്പൻ ഇട്ടിച്ചൻ. ഭാര്യയോടും മക്കളോടും അശേഷം സ്നേഹമില്ലാത്ത ഇട്ടിച്ചൻ വായ തുറന്നാൽ തെറിവാക്കല്ലാതെ ഒന്നും പറയാറില്ല. പേരമകനോടു പോലും സ്നേഹത്തോടെ ഒരു വാക്കുപറയാതെ പേടിപ്പിച്ചോടിക്കും എന്ന് പറയുമ്പോൾ ഇട്ടിച്ചന്റെ ക്രൂരതയുടെ ആഴം നമുക്ക് മനസ്സിലാകും. വീട്ടുകാരെ ദ്രോഹിക്കണം എന്ന ഒറ്റച്ചിന്ത മാത്രമുള്ള ഇട്ടി കിടന്ന കിടപ്പിലാണ് മലമൂത്ര വിസർജനം വരെ. രാത്രിയായാൽ അലർച്ചയും അട്ടഹാസവും വഷളൻ പാട്ടും കാരണം ഒരുപോള കണ്ണടയ്ക്കാൻ വീട്ടിലുള്ളവർക്ക് കഴിയില്ല.

അപ്പൻ നേടിവച്ച ദുഷ്‌പേര് ഞ്ഞൂഞ്ഞിനെയും പിന്തുടരുന്നു. ഭാര്യയും കുഞ്ഞുമായി സ്വസ്ഥമായി ജീവിക്കാനാഗ്രഹിക്കുന്ന ഞ്ഞൂഞ്ഞ് പക്ഷേ സ്ത്രീലമ്പടനായ അപ്പന്റെ ചെയ്തികൾ കാരണം നാട്ടുകാരുടെ വെറുപ്പിന് ഇരയാവുകയാണ്. സ്വന്തം വീട്ടിൽ പോലും മറ്റു സ്ത്രീകളെ കൊണ്ടുവന്നു പാർപ്പിക്കുന്നത് കാണേണ്ടിവന്ന അമ്മയുടെ ദുരിതം ഓർക്കുമ്പോൾ, അപ്പൻ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്ന ചിന്തയിലാണ് ഞ്ഞൂഞ്ഞിന്റെ ജീവിതം. ഇട്ടിച്ചൻ കയറിപ്പിടിക്കാത്ത സ്ത്രീകൾ ആ നാട്ടിൽ കുറവാണ്, അതുകൊണ്ടു തന്നെ ഗ്രാമവാസികൾ ഒന്നടങ്കം ഇട്ടിച്ചന്റെ മരണവാർത്ത കാത്തിരിക്കുന്നവരാണ്. അപ്പനെ തീർക്കാൻ പല വഴികൾ ആലോചിക്കുന്ന ഞ്ഞൂഞ്ഞ്, പക്ഷേ ഒരിക്കൽ സ്വന്തം കുഞ്ഞിന്റെ ചോദ്യത്തിനു മുന്നിൽ അമ്പേ പകച്ചു പോകുന്നു. പിന്നീടങ്ങോട്ട് അപ്പനെ പരിചരിക്കാൻ അപ്പന്റെ വെപ്പാട്ടിയെ വരെ വീട്ടിൽ കൊണ്ട് നിർത്തേണ്ട ഗതികേടിലാണ് ആ കുടുംബം ചെന്നുപെടുന്നത്. മകൻ മരിച്ചാലും തനിക്കു ജീവിക്കണമെന്ന ചിന്ത മാത്രമുള്ള ഇട്ടിക്ക് ഒടുവിൽ മരണഭയത്താൽ ഭ്രാന്തെടുക്കുകയാണ്.

alencier

ആത്മസംഘർഷവും വേദനയും വീർപ്പുമുട്ടലും അനുഭവിക്കുന്ന ഞ്ഞൂഞ്ഞ് എന്ന കഥാപാത്രമായി സണ്ണി വെയ്ൻ ശരിക്കും ജീവിക്കുകയായിരുന്നു. ഒരു ഉൾനാടൻ മലയോര ഗ്രാമത്തിലെ ഒരു വീട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കഥയിലെ റബർവെട്ടുകാരനായ കുടുംബനാഥനായി സണ്ണി വെയ്ൻ അസാമാന്യ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലും എത്തിയ ഞ്ഞൂഞ്ഞ് സണ്ണി വെയ്നിന്റെ ഏറ്റവും മികച്ച കഥാപാത്രമായി മാറിയേക്കും. ഓരോ സീനിലും പ്രേക്ഷകനിൽ അറപ്പും വെറുപ്പും നിറയ്ക്കുന്ന ഇട്ടി എന്ന കഥാപാത്രം അലൻസിയറിന്റെ കയ്യിൽ ഭദ്രമായിരുന്നു.

അന്ത്യകൂദാശ കൊടുക്കുമ്പോഴും ജീവിതത്തോട് അപാരമായ ആസക്തിയുള്ള, നോട്ടത്തിലും ഭാവത്തിലും വഷളനും സ്ത്രീലമ്പടനുമായ അപ്പനാണ് ഇട്ടി. അരയ്ക്ക് താഴെ തളർന്ന കിടപ്പുരോഗിയുടെ അവശതയും സ്ത്രീകൾ അടുത്തു വരുമ്പോൾ കണ്ണിൽ മിന്നിമായുന്ന ഭോഗാസക്തിയും അലൻസിയർ തന്മയത്തത്തോടെ അവതരിപ്പിച്ചു. ഞ്ഞൂഞ്ഞിന്റെ ഭാര്യയായ റോസിയായി അനന്യയും ഇട്ടിയുടെ മകളായി ഗ്രെയ്‌സ് ആന്റണിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അന്തഃസംഘർഷത്താൽ ഉലയുന്ന ഇട്ടിയുടെ ഭാര്യയുടെ വേഷം ചെയ്തത് പോളി വിൽസനാണ്. രാധിക രാധാകൃഷ്ണന്‍, അനില്‍ കെ.ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് അപ്പനിൽ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്ന താരങ്ങൾ.

ആദ്യാവസാനം സസ്പൻസ് നിറഞ്ഞ ചിത്രമാണ് അപ്പൻ. കുടുംബ കഥയാണെങ്കിലും ഡാർക്ക് കോമഡി വിഭാഗത്തിൽ പെട്ട ചിത്രം ഓരോ നിമിഷവും പ്രേക്ഷകനിൽ അമർഷവും ചങ്കിടിപ്പുമുണർത്തുന്നു. സംവിധായകൻ മജുവും ആര്‍. ജയകുമാറും ചേര്‍ന്നെഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥ കാരമുള്ളിന്റെ മൂർച്ചയോടെ പ്രേക്ഷകന്റെ ഉള്ളിൽ ആഴ്ന്നിറങ്ങുന്നു. ഒരു വീടിനെയും അതിനു ചുറ്റുമുള്ള റബ്ബർ തോട്ടത്തെയും ചുറ്റിപ്പറ്റി എടുത്ത ചിത്രത്തിൽ ഭീതിയും സസ്‌പെൻസും നിറയ്ക്കുന്ന വിധത്തിലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിനോദ് ഇല്ലമ്പിള്ളിയുടെയും പപ്പുവിന്റെയും ഛായാഗ്രാഹണം എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്. കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ സസ്പെൻസ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. ഡോണ്‍ വിന്‍സെന്റിന്റെ സംഗീതമാണ് മൂർച്ച കൂട്ടുന്ന മറ്റൊരു ഘടകം.

sunny-appab

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെയും ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത് മണംബ്രക്കാട്ട് എന്നിവർ ചേർന്നാണ് അപ്പൻ നിർമ്മിച്ചത്. ഭർത്താവിന്റെ കൊള്ളരുതായ്മകൾ സഹിച്ച് നീറി ജീവിക്കുന്ന സ്ത്രീജന്മങ്ങളുടെയും അപ്പന്റെ ചെയ്തികളാൽ ജീവിതം തന്നെ കൈവിട്ടുപോയ മക്കളുടെയും കഥ മലയാളി പ്രേക്ഷകർക്ക് അന്യമാകാനിടയില്ല. പ്രേക്ഷകർക്കു താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. ജീവിതഗന്ധിയായ അത്തരം കുടുംബ പശ്ചാത്തലവും ആത്മസംഘർഷങ്ങളും വരച്ചിടുന്ന അപ്പൻ എന്ന ചിത്രം മലയാളി പ്രേക്ഷകരുടെ ചങ്കു കലക്കുന്ന ഒരനുഭവമാകുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com