ADVERTISEMENT

മനുഷ്യ ജീവിതത്തിൽ സമയവും കാലവും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്, കഥകളിൽ പറയുന്നത് പോലെ ടൈം ട്രാവൽ സാധ്യമാണോ? കാശിയുടെ പശ്ചാത്തലത്തിൽ ടൈം ട്രാവൽ എന്ന ആശയത്തിൽ മെനഞ്ഞെടുത്ത ജയതീർത്ഥയുടെ ബനാറസ് ആകർഷകമായ ഒരു പ്രണയകഥ കൂടി പറയുന്നുണ്ട്.  ആത്മീയ പൈതൃകത്തിന് പേരുകേട്ട ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ ബനാറസ് ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് തങ്ങളുടെ കഥ പറയാൻ ഇഷ്ട ലൊക്കേഷൻ കൂടിയാണ്.  ഹിന്ദു സ്പെക്ട്രത്തിന്റെ രണ്ട് അറ്റങ്ങളായ ജീവിതവും മരണവും പ്രതിനിധീകരിക്കുന്ന ഈ നഗരത്തിന്റെ പേരിൽ തന്നെ എടുത്ത ചിത്രത്തിൽ നഗരം തന്നെ ഒരു കഥാപാത്രമായി മാറുകയാണ്.

 

ധനികനായ ഒരു ബിസിനസുകാരന്റെ മകനായ സിദ്ധാർഥ് ജീവിതത്തെ വളരെ ലഖുവായി കാണുന്ന ചെറുപ്പക്കാരനാണ്. റിയാലിറ്റി ഷോയിൽ താരവും സോഷ്യൽ മീഡിയയിൽ അത്യാവശ്യം ആരാധകരുമുള്ള പെൺകുട്ടിയാണ് ധനി. കൂട്ടുകാരോട് പന്തയം വച്ചത് പ്രകാരം സിദ്ധാർഥ് ധനിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നു.  വാചകമടിയിൽ ഏറെ സമർഥനായ സിദ്ധാർഥ് അവളെ പെട്ടെന്ന് തന്നെ വശത്താക്കുകയും അവളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു. പക്ഷേ അവളുടെ കിടപ്പുമുറിയിൽ കടന്നുകൂടിയ സിദ്ധാർഥ് കൂട്ടുകാരെ വിശ്വസിപ്പിക്കാനെടുത്ത ചിത്രം അബദ്ധവശാൽ സോഷ്യൽ മീഡിയയിൽ എത്തുകയും അവളുടെ കരിയറിനെയും ജീവിതത്തെത്തന്നെയും കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ ആക്രമണം നേരിട്ട ധനി നാടുവിട്ട് വിട്ട് ബനാറസിലെ അമ്മാവന്റെ കുടുംബത്തോടൊപ്പം താമസം തുടങ്ങുന്നു. ധനിയോട് മാപ്പ്പറയാനായി അവളുടെ പിന്നാലെ പോകുന്ന സിദ്ധാർഥ് പക്ഷെ ചെന്നുപെടുന്നത് സമയത്തിനും കാലത്തിനുമിടയിലെ അവസാനിക്കാകാത്ത ലൂപ്പിലാണ്. അവനു ചുറ്റും ലോകം മുന്നോട്ട് പോവുകയാണ് അവനോ സമയത്തിൽ നിന്നും പുറത്ത് കടക്കാനാകാത്ത വിധം പെട്ടുപോകുന്നു.

banaras-movie

 

ബനാറസിലൂടെ ഒരു ബ്രില്യൻറ്റ് ഫിലിം മേക്കർ എന്ന നിലയിൽ ജയതീർത്ഥ ഒരിക്കൽ കൂടി തന്റെ കഴിവ് തെളിയിച്ചു. ബനാറസ് എന്ന പുണ്യനഗരവും ടൈം ട്രാവൽ എന്ന സങ്കല്പവും ഒരുമിച്ചു ചേർത്ത് അദ്ദേഹം ഒരു കാവ്യാത്മക പ്രണയകഥ തന്നെയാണ് നെയ്തിരിക്കുന്നത്. ഗംഗയുടെ ഘാട്ടുകൾ, ക്ഷേത്രങ്ങൾ, കത്തുന്ന മൃതശരീരങ്ങൾ, സാധുക്കൾ, അഘോരികൾ, ബനാറസിലെ മറ്റ് ആത്മീയ സ്ഥലങ്ങൾ എന്നിവയും വളരെ യാഥാർഥ്യത്തിന്റെ മനോഹാരിത ചോരാതെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ബനാറസ് തനിയെ ഒരു കഥാപാത്രമായി മാറുന്നതും പ്രണയകഥയ്ക്കപ്പുറം വളരുന്നതും മനോഹരമാണ്. നഗരത്തിന്റെ ദൈവികത സാവധാനം കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.  അതുപോലെ, ഭൂതത്തെയും വർത്തമാനത്തെയും ഭാവിയെയും പ്രതിനിധീകരിക്കുന്ന കാലഭൈരവ ക്ഷേത്രമുണ്ട്. സഞ്ചാരികളെ അതേ ബിന്ദുവിലേക്ക് തിരികെ കൊണ്ടുവരുന്ന കാശിയുടെ പാതകളും ചിത്രത്തിലുൾപ്പെടുത്തിയത് ശ്രദ്ധേയമാണ്.

 

നവാഗതനായ സായിദ് ഖാൻ അഭിനയത്തിലും നൃത്തത്തിലും സ്റ്റണ്ട് സീക്വൻസുകളിലും ഏറെ മികവ് പുലർത്തി.  പതിവ് ഹീറോ-ഗ്ലോറിഫിക്കേഷൻ ഇല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു നായക നടനായി ഉയർന്നുവരാൻ സെയ്ദിന് കഴിഞ്ഞേക്കും. ധനിയായി അഭിനയിച്ച സോണാൽ മന്തേറോയും മികച്ചു നിന്നു. അച്യുത് കുമാറും ദേവരാജും പതിവുപോലെ പ്രഫഷനലും പക്വവുമായ പ്രകടനങ്ങൾ കാഴ്ചവച്ചു. അദ്വൈത് ഗുരുമൂർത്തി തന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ ഈ പ്രണയകഥയെ ഒരു ദൃശ്യകാവ്യമാക്കി മാറ്റി.   ഒരു പ്രണയകഥയുടെയും ആത്മീയപരിസരങ്ങളുടെയും മനോഹാരിതയും പ്രകൃതിഭംഗിയും ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനായി.   അഞ്ജീഷ് ലോകനാഥിന്റെ പശ്ചാത്തലസംഗീതം പ്രത്യേകിച്ച് മായ ഗംഗേ, ബേളകിന കവിത തുടങ്ങിയ ഗാനങ്ങളും ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ സഹായിക്കുന്നു.  

 

എഴുത്തുകാരനും സംവിധായകനുമായ ജയതീർത്ഥ തന്റെ ബനാറസിൽ ഒരു ആകർഷകമായ ലോകം സൃഷ്ടിച്ചിട്ടുണ്ട്. കഥാപാത്രങ്ങളും കഥാസന്ദർഭവും പോലെ തന്നെ പ്രധാനമാണ് ബനാറസ് നഗരത്തിന്റെ സംസ്‌കാരവും, എല്ലാറ്റിനോടും ഒരുപോലെ നീതിപുലർത്തി അവതരിപ്പിക്കുന്ന സിനിമകൾ വിരളമാണ്. എഴുത്ത് കൂടുതൽ പര്യവേക്ഷണാത്മകവും ധീരവുമാകണമെന്ന് ആഗ്രഹിക്കുന്ന ജയതീർത്ഥയുടെ ബനാറസ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന മനോഹരമായ പ്രണയകാവ്യവും സയൻസ് ഫിക്‌ഷൻ മൂവിയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com