ADVERTISEMENT

പണത്തിന്റെ ഹുങ്കുള്ള, ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാൻ മടിക്കാത്ത, എതിർക്കുന്നവരെ അടിച്ചു പരത്തുന്ന, വിട്ടുവീഴ്ച എന്ന വാക്ക് നിഘണ്ടുവിൽ ഇല്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെൽന എത്തുന്നിടത്താണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആരംഭിക്കുന്നത്. വാർധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളിൽ പറഞ്ഞാൽ സുന്ദരിയായി സെൽനയെ അയാൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണം കൊടുത്തു വാങ്ങിയതാണ്. സ്നേഹവും അതിനെക്കാളേറെ വെറുപ്പമുള്ള ഒരു ചതുരത്തിലേക്കാണ് സെൽനയുടെ ജീവിതം പറിച്ചു നടുന്നത്. 

 

എല്ലാ സൗകര്യങ്ങളുമുള്ള വീട്, അളവില്ലാത്ത ഭൂമി, പണം. പക്ഷേ സെൽന എന്തു ചെയ്യണമെന്ന് അച്ചായൻ പറയും. ചതുരംഗകളിയിൽ തോൽപ്പിച്ചാലോ, അനുവാദമില്ലാതെ വീടിനു പുറത്തേക്ക് ഇറങ്ങിയാലോ പോലും അവളെ കാത്തിരിക്കുന്നത് അസഭ്യവും മർദനവുമാകും. അത്രയേറെ ടോക്സിക് ആയ, എന്നാൽ കടമ പോലെ സ്നേഹം നൽകുന്ന ആ ദാമ്പത്യം ആഴ്ചകൾ പിന്നിടുമ്പോഴേക്കും ഒരു അപകടം സംഭവിക്കുന്നു. അതോടെ തറവാട്ടു പേരും അപ്പനപ്പൂപ്പന്മാരുടെ വീരകഥളും പറഞ്ഞ്, ലോകം മുഴുവൻ തന്റെ കാൽക്കീഴിലാണെന്ന് കരുതി ജീവിച്ച അച്ചായൻ കിടപ്പിലാകുന്നു. ഇയാളെ പരിചരിക്കാനായി ഹോം നഴ്സായി ബെൽതാസർ എത്തുന്നു. തുടർന്നുണ്ടാകുന്ന വൈകാരികവും സങ്കീർണവുമായി സംഭവങ്ങളാണ് ചതുരത്തിന്റെ കഥാതന്തു.

 

chathuram

ചിത്രത്തിനു ലഭിച്ച ‘എ’ സർട്ടിഫിക്കേറ്റ് ചർച്ചയായപ്പോഴെല്ലാം സിനിമയ്ക്ക് ആവശ്യമുള്ളതുകൊണ്ടാണ് ലൈംഗികത ഉൾപ്പെടുത്തിയതെന്ന് സിദ്ധാർഥ് ഭരതൻ പറഞ്ഞിരുന്നു. ഇതിനോട് നീതി പുലർത്തുന്നതാണ് സിനിമയിലെ ബോൾഡ് രംഗങ്ങളിൽ ഏറെയും. സിനിമയിലെ കഥാപാത്രങ്ങളുടെ സ്വഭാവവും തീവ്രമായ ആഗ്രഹങ്ങളും വൈകാരികാവസ്ഥയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ രംഗങ്ങൾ സഹായിച്ചിട്ടുണ്ട്. 

 

ജയിക്കാൻ വേണ്ടി മൂന്നു പേർ നടത്തുന്ന ശ്രമമാണ് ഈ സിനിമ. നല്ലതും മോശവും നിസഹായവുമായി ഷെയ്ഡുകൾ എല്ലാ കഥാപാത്രങ്ങൾക്കുമുണ്ട്. ഈ സാഹചര്യത്തിൽ താരങ്ങളുടെ പ്രകടനം സിനിമയുടെ ഹൈലൈറ്റ് ആകുന്നു. സെൽനയെ അവതരിപ്പിച്ച സ്വാസിക പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഒരു ടോക്സിക് വ്യക്തിയുടെ നിസഹായായ ഭാര്യയായും അടങ്ങാത്ത ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന കാമുകിയായും ഇഷ്ടമുള്ളതു നേടാൻ എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരയായും മാറുന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. 

 

ഒരു യുവാവിന്റെ എല്ലാ ചാപല്യങ്ങളുമുള്ള, എന്നാൽ ക്രൂരനാവാൻ സാധിക്കാത്ത വിധം ലോലഹൃദയമുള്ളയാളാണ് ബെൽത്താസർ. അയാൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. സ്വാർഥതകളുണ്ട്. പക്ഷേ അതിനുവേണ്ടി ഏതറ്റം വരെയും പോകാൻ അയാള്‍ക്കാവില്ല. ബെൽത്താസറിനെ തന്മയത്വത്തോടെ റോഷൻ അവതരിപ്പിച്ചു. തുടക്കത്തിൽ പ്രേക്ഷകരെ വെറുപ്പിക്കുന്ന അച്ചായൻ പിന്നീട് സഹതാപം നേടുമ്പോൾ അലൻസിയർ കയ്യടി അർഹിക്കുന്നു. അതിസൂക്ഷ്മമായി കഥാപാത്രത്തെ അവതരിപ്പിക്കുന്ന അലൻസിയർ രീതിയുടെ ഫലമാണതെന്ന് നിസംശയം പറയാം. സ്വാസിക, റോഷൻ, അലൻസിയർ എന്നിവരെ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന സിനിമയിൽ മറ്റുള്ളവർക്ക് ഒരുപാട് ഒന്നും ചെയ്യാനില്ല. എങ്കിലും ഏതാനും സീനുകൾ മാത്രം വന്നുപോയ ജാഫർ ഇടുക്കിയുടെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടും. സങ്കീർണമായി സിനിമ മുന്നോട്ടു പോകുന്നതിനിടെ തിയറ്ററിൽ ചിരിപടർത്താൻ ജാഫറിനായി. ശാന്തി ബാലകൃഷ്ണൻ, പെങ്ങള്‍ തങ്കം, നിഷാദ് സാഗർ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 

 

പ്രവചിക്കാനാവുന്ന ട്രാക്കിലൂടെ മുന്നോട്ടു പോകുമ്പോഴും ആദ്യ പകുതി ത്രില്ലടിപ്പിക്കുന്നു. എന്തോ വലുത് വരുന്നുമെന്ന തോന്നൽ എപ്പോഴും നിലനിർത്തുന്നു. കഥാപാത്രങ്ങളെ വികസിപ്പിക്കാനും അവരിലൂടെ പ്രേക്ഷകർക്ക് ചിന്തിക്കാനും പാകത്തിലാണ് മേക്കിങ്. എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ വലിച്ചു നീട്ടൽ അനുഭവപ്പെട്ടേക്കാം. അമിത പ്രതീക്ഷയ്ക്കും ചില ആശയക്കുഴപ്പങ്ങൾക്കു കാരണമാകുന്ന ഘടകങ്ങളും കല്ലുകടിയാകുന്നു. ചില സ്ഥലങ്ങളിൽ വളരെ മികച്ചു നിന്ന പശ്ചാത്തല സംഗീതം, ഭേദപ്പെട്ട ഛായാഗ്രഹണം, അനുയോജ്യമായ കോസ്റ്റ്യൂം ഡിസൈനിങ് എന്നിവയ്ക്കൊപ്പം കയ്യടക്കമുള്ള സംവിധാനവും ചേരുന്നതാണ് ‘ചതുരം’. എങ്കിലും മെച്ചപ്പെടുത്താനുള്ള സാധ്യത തിരക്കഥയിൽ ബാക്കിയാണ്. പുതുമ തേടിപ്പോകുന്ന പ്രേക്ഷകർക്ക് ചതുരം നല്ലൊരു അനുഭവം തന്നെയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com