ADVERTISEMENT

മനസ്സിൽ നന്മയുള്ളവനാണ് പൊന്നുരുക്കുന്ന തട്ടാൻ എന്നു പറയാറുണ്ട്, അതുപോലെ നന്മയുള്ള ഒരു തട്ടാന്റെയും അയാളുടെ അനന്തരവന്റെയും കഥയാണ് തട്ടാശേരിക്കൂട്ടം. ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് അനുജൻ അനൂപ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത്. എന്റർടെയ്നർ ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും നിറഞ്ഞ സിനിമ തന്നെയാണ് തട്ടാശ്ശേരി കൂട്ടം.

തട്ടാൻ കൃഷ്ണന്റെ അനന്തരവനാണ് സഞ്ജു. ഭർത്താവ് മരിച്ചപ്പോൾ കൃഷ്ണൻ സഹോദരിയെയും മകനെയും കൂടെ കൂട്ടിയതാണ്. മക്കളില്ലാത്ത കൃഷ്ണനും ഭാര്യയ്ക്കും എല്ലാമെല്ലാം സഞ്ജുവാണ്. പക്ഷേ മരുമകനെ തന്റെ കുലത്തൊഴിലിന്റെ അനന്തരാവകാശി ആക്കണമെന്ന കൃഷ്ണന്റെ ആഗ്രഹം മാത്രം നടക്കുന്നില്ല. സഞ്ജുവിന്റെ സ്വപ്നം ഐഎഎസ് എഴുതിയെടുത്ത് കലക്ടർ ആകണമെന്നാണ്. ‘തട്ടാശേരിക്കൂട്ടം’ എന്ന പേരിൽ അബ്ബാസ്, കലേഷ്, ചീക്കുട്ടൻ, സുബ്ബു എന്നിവരടങ്ങുന്ന നാൽവർ സംഘമാണ് സഞ്ജുവിന്റെ ബലം. പഠനത്തിനിടയിൽ യൂബർ ഡ്രൈവർ ആയും സ്വിഗ്ഗി ഡെലിവറി ബോയ് ആയുമൊക്കെ ജീവനോപാധി കണ്ടെത്തുന്ന സഞ്ജുവിന്റെ കാറിലേക്ക് ഓടിക്കിതച്ചെത്തുന്ന ആതിര അറിയാതെ സഞ്ജുവിന്റെ മനസ്സിൽ കയറിപ്പറ്റുന്നു. കൃഷ്ണന്റെ ബാല്യകാല സുഹൃത്തും അന്നാട്ടിലെ ഏറ്റവും വലിയ ജ്വല്ലറി ഉടമയുമായ രവീന്ദ്രന്റെ മകളാണ് ആതിര. അവർ തമ്മിലുണ്ടാകുന്ന ഇഷ്ടം പക്ഷേ പാവപ്പെട്ട തട്ടാന്റെയും മരുമകന്റെയും ജീവിതം തട്ടിത്തെറിപ്പിക്കാൻ പാകത്തിനുള്ളതായിരുന്നു.

സൗഹൃദത്തിന്റെ നേർത്ത സുഗന്ധം പരത്തുന്ന ചിത്രം കൂടിയാണ് തട്ടാശ്ശേരിക്കൂട്ടം. ഊണിലും ഉറക്കത്തിലും കള്ളുകുടിയിലും തല്ലിലും ഒരുമിച്ചുള്ള, കൂട്ടത്തിലൊരാൾക്കു വേണ്ടി ജീവൻ കളയാനും തയാറായ നാല് സുഹൃത്തുക്കൾ. ഒരുവന്റെ ജീവിതം തല്ലിക്കെടുത്തിയവർക്കെതിരെ ബാക്കി മൂന്നുപേരും ആയുധമെടുക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം തട്ടാശ്ശേരിക്കൂട്ടത്തിലൂടെ ഗ്രാൻഡ് പ്രൊഡക്‌ഷൻസ് സിനിമാ നിർമാണത്തിൽ വീണ്ടും സജീവമാകുന്നു. ജിയോ പി.വി.യുടെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണമെഴുതിയിരിക്കുന്നത്. ആദ്യ ചിത്രമെന്നു തോന്നാത്ത വിധം ഏറെ കയ്യടക്കത്തോടെ അനൂപ് പദ്മനാഭൻ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. 

അർജുൻ അശോകൻ ആണ് സഞ്ജു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഹരിശ്രീ അശോകന്റെ മകനും അച്ഛന്റെ നർമബോധവും അഭിനയ മികവും പ്രകടമാക്കുന്നുണ്ട്. ഒരു നാട്ടിൻപുറത്തെ സാധാരണ ചെറുപ്പക്കാരന്റെ ചാപല്യങ്ങളും നിസ്സഹായതയും പ്രണയവും വാശിയുമെല്ലാം അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ അർജുന് നിഷ്പ്രയാസം കഴിഞ്ഞു. റോഷാക്കിൽ അഭിനയിച്ച പ്രിയംവദ കൃഷ്ണൻ ആണ് ചിത്രത്തിലെ നായിക. റോഷാക്കിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രിയംവദ തട്ടാശേരിയിലും തന്റെ കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തു. ഗണപതി, ഉണ്ണി രാജൻ പി.ദേവ്, അപ്പു, അനീഷ് ഗോപാൽ തുടങ്ങിയവരാണ് സഞ്ജുവിന്റെ സുഹൃത്തുക്കളായി എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം, തട്ടാൻ കൃഷ്ണനായി വിജയരാഘവൻ എന്ന താരത്തിന്റെ കഴിവിനെ വളരെ നന്നായി ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമയായി സിദ്ദീഖും പതിവ് മികവ് പുലർത്തി. ശ്രീലക്ഷ്മി, സ്വർണലത, മാമുക്കോയ, നിസ്താർ സേട്ട് തുടങ്ങിയവർ മികച്ച പ്രകടനവുമായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. വളരെ പ്രധാനപ്പെട്ട ഗെസ്റ്റ് റോളിൽ ദിലീപും എത്തുന്നു.

ആലുവാപ്പുഴയും പരിസരവും ഗ്രാമീണ പശ്ചാത്തലവും വളരെ മനോഹരമായി ജിതിൻ സ്റ്റാനിസ്ളാസിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. മലയാളികളുടെ കാഴ്ചാശീലങ്ങളുടെ മനശ്ശാസ്ത്രം മനസ്സിലാക്കിയ സിനിമാട്ടോഗ്രഫർ തന്നെയാണ് ജിതിൻ. റാം ശരത്ത് എന്ന സംഗീത സംവിധായകന്റെ സംഗീതം ആലുവാപ്പുഴ പോലെ പ്രേക്ഷകന്റെ ഹൃദയത്തിലേക്കാണ് ഒഴുകിപ്പരക്കുന്നത്. ചിത്രത്തിന്റെ മൂഡിന് പൂർണത നൽകാനുതകുന്ന മനോഹര ഗാനരംഗങ്ങൾ ശ്രദ്ധേയമാണ്. എഡിറ്റിങ് ചിത്രത്തിൽനിന്നു കണ്ണെടുക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സഹായിക്കുന്നുണ്ട്.

നർമവും പ്രണയവും ത്രില്ലും ഫാമിലി ഇമോഷനും സ്റ്റണ്ടും ഒത്തു ചേരുന്ന ഒരുഗ്രൻ എന്റർടെയ്നർ ആണ് അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരിക്കൂട്ടം. ഒരിടത്തും ബോറടിപ്പിക്കാതെ, കണ്ടു ശീലിച്ച കാഴ്ചകളില്ലാതെ, കയ്യടി നേടാനുതകുന്ന തികവുറ്റ മേക്കിങ് ആണ് ചിത്രത്തിന്റേത്. വരും കാലങ്ങളിൽ മറ്റൊരു ജനപ്രിയ സംവിധായകനെ അനൂപിൽനിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചാൽ അദ്ഭുതപ്പെടാനില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com