ADVERTISEMENT

അധ്യാപകരുടെ കഥകൾ ഏറെ കണ്ടിട്ടുണ്ട് മലയാളി പ്രേക്ഷകർ. ടീച്ചർ എന്ന സിനിമയെ അവയിൽനിന്നു വ്യത്യസ്തമാക്കുന്നത് കരുത്തുറ്റ പ്രമേയമാണ്. കാരണം ഇങ്ങനെയൊരു ടീച്ചറെ നിങ്ങൾ കാണുന്നത് ഇതാദ്യമാകും. വിദ്യാർഥികളുടെ വഴിതെറ്റലുകളിൽ ഒരു അധ്യാപികയുടെ ജീവിതം കടന്നുപോകുന്ന തീവ്രപ്രതിസന്ധികളെപ്പറ്റി പറയുന്ന സിനിമ, ചില വർത്തമാനകാല യാഥാർഥ്യങ്ങൾക്കു നേരേ പിടിച്ച കണ്ണാടി കൂടിയാകുന്നുണ്ട്.

 

ദേവിക എന്ന കൊല്ലംകാരിയായ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറുടെ ജീവിതത്തില്‍ ആകസ്മികമായി വന്നു ചേരുന്ന ഒരു പ്രതിസന്ധിയും അതു തരണം ചെയ്യാനുള്ള അവളുടെ സഞ്ചാരവുമാണ് ഈ സിനിമയുടെ പ്രമേയം. ദേവിക വളരെ സാധാരണമായ കുടുംബത്തില്‍ നിന്ന് വരുന്നവളാണ്. അവള്‍ പ്രതിസന്ധികളെ നേരിടുന്നതും പരിഹരിക്കുന്നതും അത്തരത്തിലുള്ള വഴികളിലൂടെയുള്ള യാത്രയിലൂടെയാണ്. ഇത് നമ്മുടെ കാലത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പല സംഭവങ്ങളേയും തീര്‍ച്ചയായും ഓര്‍മപ്പെടുത്തും. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ റിലേറ്റു ചെയ്യാനും പറ്റും. മാത്രമല്ല, വിഷയത്തിന്റെ ഗൗരവം ചോരാതെ കൃത്യമായി അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇനി സിനിമയുടെ ദൈർഘ്യത്തിന്റെ കാര്യത്തിലും ചിത്രം ബോറടിപ്പിക്കില്ല.

 

ലൈംഗികാതിക്രമം നേരിടുന്ന പെൺകുട്ടികളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും അവർക്ക് എങ്ങനെയാണു നീതി നിഷേധിക്കപ്പെടുന്നതെന്നുമൊക്കെ സിനിമ പറയുന്നു. സ്ത്രീകൾക്കൊരു പ്രശ്നം വരുമ്പോൾ സമൂഹം നോക്കുകുത്തിയാകുന്നതും അവരെ അബലകളാക്കുന്നത് ചിലരുടെ ചിന്താഗതികളാണെന്നതും ചിത്രം ചർച്ച ചെയ്യുന്നു.

 

അമല പോളിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ദേവിക. തീവ്രമായ വികാരങ്ങൾ ആവിഷ്കരിക്കുന്ന ഏറെ സങ്കീർണമായ കഥാപാത്രമാണ് ദേവികയുടേത്. അവർ കടന്നുപോകുന്നതും അത്തരം വികാരവിക്ഷോഭങ്ങളിലൂടെയാണ്. കഥാപാത്രത്തെ അതിന്റെ ഉള്ളറിഞ്ഞ് ചെയ്യാൻ അമലയ്ക്കായി. ബാറ്റൺ കല്യാണി എന്ന കഥാപാത്രമായി മഞ്ജു പിള്ളയും ആളുകളുടെ മനംകവരും. വേഷത്തിലും ഭാവത്തിലും വിപ്ലവത്തിന്റെ തീ ജ്വലിക്കുന്ന കല്യാണിയെ മാത്രമാണ് സ്ക്രീനില്‍ കാണാനാകുക. ഒരേയൊരു രംഗത്തിലാണെങ്കിലും ഐ.എം.വിജയന്റെ ഇൻട്രോ കോരിത്തരിപ്പിക്കും.

 

മണിയായെത്തുന്ന ചെമ്പൻ, ദേവികയുടെ നിഷ്കളങ്കനായ ഭർത്താവ് സുജിത്തിനെ അവതരിപ്പിച്ച ഹക്കീം ഷാ, അനുമോൾ, വിനീത കോശി, പ്രശാന്ത് മുരളി, സെന്തിൽ കൃഷ്ണ, നന്ദു, ദിനേശ് പ്രഭാകർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്കൂൾ കുട്ടികളായെത്തിയ പുതുമുഖ താരങ്ങളും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.

 

ഡോൺ വിൻസന്റിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. ദേവിക എന്ന കഥാപാത്രത്തിന്റെ ജീവിത സാഹചര്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന സംഗീതം അതിന്റെ മൂർച്ഛയിലെത്തുമ്പോൾ പ്രേക്ഷകരും അതിലേക്കൊഴുകുന്നു. അനു മൂത്തേടത്തിന്റെ ഛായാഗ്രഹണവും അത്യുഗ്രൻ. പ്രത്യേകിച്ചും ക്ലൈമാക്സ് ഷോട്ടുകളിലെ സീക്വൻസുകളിൽ ക്യാമറ മികവ് വേറൊരു മൂഡ് തന്നെയാണ് നല്‍കുന്നത്.

 

കാലിക പ്രസക്തവും ഇന്നത്തെ സമൂഹത്തിൽ നിരന്തരം കേൾക്കുന്ന വിഷയങ്ങളെ അടർത്തിയെടുത്തതുമാണ് പി.വി. ഷാജികുമാറിന്റെ തിരക്കഥ. ആദ്യ ചിത്രമായ അതിരനിലേതു പോലെ ഫ്രഷ്നസ് നിലനിർത്തുന്ന ഫ്രെയിമുകളാണ് വിവേക് ടീച്ചറിലും ഉപയോഗിക്കുന്നത്. ഫാസ്റ്റ് ആയി മുന്നേറുന്ന കഥയ്ക്കൊപ്പം ചടുലമായി നീങ്ങുന്ന സംവിധാന ശൈലിയാണ്.

 

രണ്ടു മണിക്കൂറിൽ‌ ഒരു എന്റർടെയ്നർ എന്നതിനപ്പുറം, മലയാളി ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുടെ ഓർ‌മപ്പെടുത്തൽ കൂടിയാണ് ‘ടീച്ചർ’ എന്ന സിനിമ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com