ലോസ് ആഞ്ചലെസ്. 2019ലെ ഓസ്കറിനായി നടക്കുന്ന ചലചിത്ര പ്രദർശനത്തിൽ പ്രശസ്ത ക്ലാസിക്കൽ നർത്തകിയും നൃത്ത അധ്യാപികയും നൃത്ത പണ്ഡിതയുമായ മേതിൽ ദേവികയുടെ സർപ്പതത്വം എന്ന ഡോക്യുമെന്ററിയ്ക്ക് ശേഷം പ്രേക്ഷകരുടെ മനം കവർന്ന് മലയാളത്തിൽനിന്ന് മറ്റോരു ചിത്രംകൂടി.
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ( ദി ഫിസിഷ്യൻസ് ഓഫ് ഐക്കരക്കോണം) എന്ന ചിത്രത്തിന്റെ ഓസ്കാർ മത്സരത്തിനായുള്ള ഏഴ് ദിവസ പ്രദർശനം നോർത്ത് ഹോളീവുഡിലെ റിജൻസി വാലി പ്ലാസാ 6ൽ ഒക്ടോബർ 12ന് ആരംഭിച്ചു.
കേരളത്തിൽനിന്നും ഓസ്കറിനായി മത്സരിക്കുന്ന ആദ്യ ഷോർട്ട് ഡോക്യുമെന്ററി 'സർപ്പതത്വ'ത്തിന് ( ദി സെർപ്പെന്റ് വിസ്ഡം ) നല്ല പ്രേക്ഷക പ്രതികരണമാണ് യു എസിൽ ലഭിച്ചത്.
റിജൻസി വാലി പ്ലാസയിൽ സെപ്റ്റംബർ 21 മുതൽ 27 വരെയായിരുന്നു പ്രദർശനം. 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' എന്ന ചാരിറ്റി സിനിമ ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബിജു മജീദ് സംവിധാനവും, അഭിനി സോഹൻ റോയ് നിർമ്മാണവും ചെയ്തിട്ടുള്ള ചിത്രമാണ്.
ഇൻഡീവുഡ് കൺസോർഷ്യത്തിന്റെ ആദ്യ ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈൻ സോഹൻ റോയിയും, തിരക്കഥ കെ ഷിബു രാജും, 175 പുതുമുഖങ്ങൾ മുഖ്യ മേഖലകൾ കൈകാര്യം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ലാലും, സംഗീതം ബി ആർ ബിജുറാമും എഡിറ്റിങ് ജോൺസൺ ഇരിങ്ങോളുമാണ് നിർവഹിച്ചിരിക്കുന്നത്.
5, 000 വർഷം പഴക്കമുള്ള പ്രകൃതിദത്ത രോഗമുക്തി സമ്പ്രദായമായി സ്വദേശത്തും, ലോകത്ത് ആകമാനവും ഉപയോഗിക്കുന്ന ആയുർവേദത്തിനാണ് ചിത്രത്തിൽ ഊന്നൽ നൽകുന്നത്. ചിത്രത്തിന്റെ മുഴുവൻ വരുമാനവും കേരളത്തിൽ അടുത്തിടെ ഉണ്ടായ ഭീകരമായ പ്രളയത്തിൽപ്പെട്ടവർക്കായുള്ള ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉപയോഗിക്കും.
'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' എന്ന ചിത്രം 175 പുതുമുഖങ്ങൾക്ക് മലയാള സിനിമയിലേക്ക് വഴി തുറന്നുകൊടുക്കുന്ന ഒരു ഉദ്യമമാണ്. ഒരു മുഴുനീള കുടുംബ ചിത്രമായ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ 2019 ഒാസ്കാറിലേക്ക് പ്രദർശനമാരംഭിച്ച ഈ വർഷത്തെ ആദ്യ മുഴുനീള ഇന്ത്യൻ സിനിമയാണ്.