പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം നഷ്ടം നേരിട്ടവരാണ് തിയറ്റർ ഉടമകൾ. ഹൌസ് ഫുളായി ഓടിക്കൊണ്ടിരുന്ന സിനിമയ്ക്ക് പെട്ടെന്ന് ആളുകുറഞ്ഞപ്പോൾ സംസ്ഥാനത്തെ തിയറ്റർ ഉടമകൾ സ്വാഭാവികമായും പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി പൈറസിക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് എ ക്ലാസ് തിയറ്ററുകൾ അടച്ചിടാൻ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇന്ത്യയിലെ തന്നെ എല്ലാ സിനിമാ പ്രേമികളും ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി റിലീസാകുന്ന ഇന്ന് കൂടി സമരം നീട്ടാൻ തിയറ്റർ ഉടമകൾ തീരുമാനിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രമായ ബാഹുബലി വൈഡ് റിലീസ് ചെയ്യുകയാണ്. വൈഡ് റിലീസിനെ ശക്തമായി എതിർക്കുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രത്യക്ഷത്തിൽ ബാഹുബലിയുടെ വൈഡ് റിലിസിങിനെ എതിർക്കാൻ കഴിയില്ല. അങ്ങനെ എതിർത്ത് തിയറ്റർ അടച്ചിട്ടാൽ അത് കോടതിയലക്ഷ്യമാകും. വൈഡ് റിലീസ് തടയുന്ന നടപടിക്കെതിരെ കോംപറ്റീഷൻ കമ്മിഷൻ ഇന്ത്യയുടെ വിധിയുണ്ട്.
പ്രേമത്തിനോടുള്ള ഐക്യദാർഢ്യം എന്ന പേരിൽ പ്രതിഷേധം നീട്ടിയതോടെ കേരളത്തിലെ ആരാധകർക്ക് ഇന്ന് എ ക്ലാസ് തിയറ്ററുകളിൽ ചിത്രം കാണാൻ കഴിയില്ല. ഇന്നു മുതൽബാഹുബലി പ്രദർശിപ്പിക്കാൻ 120 തിയറ്ററുകളുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. ഈ കരാർ ലംഘിച്ച് ബാഹുബലി പ്രദർശിപ്പിക്കാത്തവർക്കെതിരെ നിയമനടപടിക്കു കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിസേഷൻ തീരുമാനിക്കുകയും മുന്നറിയിപ്പു നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ സമരത്തിൽ ചലച്ചിത്ര വികസന കോർപറേഷൻ പങ്കെടുക്കുന്നില്ല. കൈരളി, നിള, ശ്രീ, കലാഭവൻ തിയറ്ററുകളിൽ ഇന്നും മുടങ്ങാതെ പ്രദർശനം ഉണ്ടാകും. കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനു കീഴിലുള്ള തിയറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. തിയറ്റർ സമരം നീട്ടിക്കൊണ്ടുപോകാനുള്ള ഫെഡറേഷൻ ഭാരവാഹികളുടെ തീരുമാനത്തോടു സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധമുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.