ഇന്ത്യൻ വെള്ളിത്തിരകളിൽ അനശ്വരമായ സൗഹൃദത്തിന്റെ കഥ പറഞ്ഞ വീരുവും ജയ് യും പാടിതിമിർക്കുകയാണ്. മോട്ടോർ ബൈക്കിൽ എല്ലാം മറന്ന് ആരെയും വകവയ്ക്കാതെ കുതിച്ചവർപരസ്പര സ്നേഹത്തിന്റെ ഉദാത്തമാതൃകകളായി പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിക്കുന്നു.
ലോക സൗഹൃദ ദിനത്തിൽ ആരും ആദ്യം ഒാർത്തു പോകുക ഇൗ രണ്ടു സുഹൃത്തുക്കൾ നിറഞ്ഞാടിയ ഷോലെ എന്ന രമേഷ്സിപ്പി ചിത്രമാകും. ധർമേന്ദ്രയും അമിതാഭ് ബച്ചനും പുത്തൻ സൗഹൃദത്തിന്റെ ഉൗഷ്മളപ്രതീകങ്ങളായ ചിത്രം.
മലയാളത്തിലുമുണ്ട് നല്ല സൗഹൃദത്തിന്റെ കഥ പറഞ്ഞ ഒരു പിടി നല്ല ചിത്രങ്ങൾ.അതിൽ പ്രധാനപ്പെട്ടതാണ് തുറക്കാത്ത വാതിൽ എന്ന പി.ഭാസ്കരൻ ചിത്രം. ജോലി തേടി അന്യനാട്ടിൽ പോകുന്ന നായകൻ അവിടെ വച്ച് ഉപനായകനുമായി പരിചയത്തിലാകുന്നു. തന്റെ പ്രണയലേഖനങ്ങൾ പോലും ഇൗ സുഹൃത്തിനെ കൊണ്ടായി അയാൾ എഴുതിക്കുന്നത്. അത്രയും വിശ്വാസമായിരുന്നു സുഹൃത്തിനെ അയാൾക്ക്. എന്നാൽ പെട്ടെന്ന് ഒരു ദിവസം നായകൻ അപകടത്തിൽ മരിക്കുന്നു. നായകന്റെ ആഗ്രഹം പോലെ സുഹൃത്ത് ആ മരണവിവരം അറിയിക്കാതെ വീട്ടിലെത്തി നായകന്റെ പെങ്ങളുടെ വിവാഹം നടത്തുന്നു.
പ്രേംനസീർ നായകനായ ചിത്രത്തിൽ മധു ആയിരുന്നു ഉപനായകവേഷത്തിൽ. ചിത്രം നിറഞ്ഞ ഹൃദയത്തോടെ പ്രേക്ഷകർ സ്വീകരിച്ചു.പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന ചിത്രവും സൗഹൃദത്തിന്റെ കഥയാണ് പറഞ്ഞത്. സുഹൃത്തുക്കളായെത്തിയത് അന്നു യുവനടൻമാരായിരുന്ന ശ്രീനാഥ്, മുകേഷ്, ജഗതി ശ്രീകുമാർ, സന്തോഷ്.കെ.നായർ, മണിയൻപിള്ള രാജു എന്നിവരും ശാന്തികൃഷ്ണയുമായിരുന്നു. ദുരന്തപര്യവസായിയായ ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായി.
മണി സംവിധാനം ചെയ്ത എങ്ങനെ നീ മറക്കും എന്ന ചിത്രവും നല്ല സൗഹൃദത്തിന്റെ കഥയാണ് പറഞ്ഞത്. സമ്പന്നനായ യുവാവ് കളിക്കൂട്ടുകാരനെ പട്ടണത്തിൽ കൊണ്ടു പോയി മികച്ച ഗായകനാക്കുന്നു. കളിക്കൂട്ടുകാരന്റെ ഹൃദയം കവർന്ന പെണ്ണ് താൻ ഭാര്യയാക്കാൻ കൊതിക്കുന്നവളാണ് എന്നറിഞ്ഞ് സ്വയം പിന്തിരിയുന്ന സുഹൃത്ത്. ശങ്കർ കളിക്കൂട്ടുകാരനായും മോഹൻലാൽ സമ്പന്നനായ യുവാവായും വേഷമിട്ടു. ചിത്രം ഗംഭീര വിജയം നേടി.
സിദ്ദിക്ക് സംവിധാനം ചെയ്ത ഫ്രണ്ട്സ് ഇതു പോലെ വലിയ സൗഹൃദത്തിന്റെ കഥയാണ ്പറഞ്ഞത്. കൂട്ടുകാർക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത മൂന്നു പേർ.അവർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ. അതായിരുന്നു ചിത്രത്തിന്റെ കാതൽ. മുകേഷ്, ജയറാം, ശ്രീനിവാസൻ എന്നിവരായിരുന്നു സുഹൃത്തുക്കളായി എത്തിയത്. ചിത്രം വിജയിച്ചു എന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലലോ.
തുളസീദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രവും നിഷ്കളങ്കമായ സ്നേഹത്തിന്റെ കഥ പറഞ്ഞു. സൗഹൃദത്തിനു വേണ്ടി സ്വന്തം കാമുകിയെ മറക്കാൻ ശ്രമിക്കുന്ന നായകൻ. കുഞ്ചാക്കോ ബോബൻ ആയിരുന്നു ആവേഷത്തിൽ. സുഹൃത്തായിവന്നത് ദിലീപും. ചിത്രം വിജയിച്ചു. കഴിഞ്ഞ വർഷം മലയാളികളെ ഏറെ രസിപ്പിച്ച ചിത്രമായിരുന്നു അഞ്ജലി മേനോന്റെ ബാംഗ്ളൂർ ഡേയ്സ്. വിവാഹശേഷവും തുടരുന്ന ആൺ പെൺ സൗഹൃദത്തിന്റെ കഥയായിരുന്നു ആ ചിത്രം പറഞ്ഞത്. ദുൽഖർ സൽമാൻ, നസ്റിൻ, നിവിൻ പോളി എന്നിവർ ആത്മാർഥസുഹൃത്തുക്കളായി. ചിത്രം വമ്പൻ ഹിറ്റ്.
മലയാളത്തിലെ ഇൗ ലിസ്റ്റ് പൂർണമാകുന്നില്ല. അതു നമ്മുടെ സൗഹൃദങ്ങൾ പോലെ തുടർന്നു കൊണ്ടേയിരിക്കും.കാരണം സൗഹൃദങ്ങൾ ആരെയും ഒരിക്കലും മുഷിപ്പിക്കില്ല. സൗഹൃദങ്ങൾ നിത്യസാന്ത്വനങ്ങളാണ്. മുകളിൽ ചൂണ്ടിക്കാട്ടിയ ചിത്രങ്ങൾ പഠിപ്പിക്കുന്നതു പോലെ.