മലയാളത്തിന്റെ കരുത്തുറ്റ കഥാകൃത്തായിരുന്നു പി.പത്മരാജൻ. മനുഷ്യ മനസ്സിന്റെ ഭാവ വൈവിധ്യത്തെ അനാവരണം ചെയ്ത ഒട്ടേറെ കൃതികളിലൂടെ മലയാളികളുടെ മനസ്സിൽ അദ്ദേഹം ലബ്ധപ്രതിഷ്ഠനായി. 1945 മേയ് 23 ന് ആലപ്പുഴയിലെ മുതകുളത്ത് ഞവരയ്ക്കൽ തറവാട്ടിലായിരുന്നു പത്മരാജന്റെ ജനനം. ചേപ്പാട് ഞവരയ്ക്കൽ അനന്തപത്മനാഭ പിളളയായിരുന്നു പിതാവ്; മാതാവ് ദേവകിയമ്മ.
പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ തന്നെ നടത്തി പത്മരാജൻ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തിരുവനന്തപുരം മഹാത്മഗാന്ധി കോളജിൽ പ്രീ യൂണിവേഴ്സ്റ്റിക്കു ചേർന്നു. തുടർന്ന് യൂണിവേഴ്സിറ്റി കോളജിൽ നിന്നു രസതന്ത്രത്തിൽ ബിരുദവും നേടി.
കോളജിൽ പഠിക്കുന്ന കാലത്ത് കഥകളിലേക്കു ശ്രദ്ധ തിരിഞ്ഞു. അക്കാലത്തെ കൗമുദി വാരികയിൽ കഥ പ്രസിദ്ധീകൃതമായി. ‘ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന ആ കഥയായിരുന്നു പത്മരാജന്റെ ആദ്യ കഥ.
പിന്നീട് ആകാശവാണിയുടെ തൃശൂർ നിലയത്തിൽ പ്രോഗ്രാം അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. ഏറെ വൈകാതെ തിരുവനന്തപുരത്തേക്കു സ്ഥലം മാറി. ആകാശവാണിയിൽ നിന്നു പിന്നീട് മാറുകയും ചെയ്തു.ഇൗ കാലത്തെല്ലാം കഥാരചനയിൽ പത്മരാജൻ സജീവമായിരുന്നു.
അപരൻ, പ്രഹേളിക, പുക, കണ്ണട, തുടങ്ങിയ കൃതികൾ അക്കാലത്ത് പ്രശസ്തങ്ങളായതാണ്. കഥാരചനയിലെ വൈഭവം നോവൽ രചനയിലേക്കു പത്മരാജനെ ആകർഷിച്ചു. 1971 ൽ എഴുതിയ ‘നക്ഷത്രങ്ങളെ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി. ആ വർഷത്തെ കുങ്കുമം അവാർഡ് ‘നക്ഷത്രങ്ങളെ കാവൽ കരസ്ഥമാക്കി. കൂടാതെ, ഏറ്റവും മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി പുരസ്കാരവും ആ വർഷം നക്ഷത്രങ്ങളെ കാവൽ നേടി.
പിന്നീട് ‘വാടകയ്ക്കൊരു ഹൃദയം, ‘ഇതാ ഇവിടെ വരെ, ‘ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. 1975 ൽ ‘പ്രയാണം എന്ന ആദ്യ തിരക്കഥ പൂർത്തിയായി. ഇതു ഭരതൻ ചലചിത്രമാക്കുകയും ചെയ്തു. തുടർന്ന് വിവിധ സംവിധായകർക്കായി നിരവധി തിരക്കഥകൾ എഴുതി. ‘ഇതാ ഇവിടെവരെ, ‘രതിനിർവേദം, ‘വാടകയ്ക്ക് ഒരു ഹൃദയം, ‘സത്രത്തിൽ ഒരു രാത്രി, ‘രാപ്പാടികളുടെ ഗാഥ, ‘നക്ഷത്രങ്ങളെ കാവൽ, ‘തകര, ‘കൊച്ചു കൊച്ചു തെറ്റുകൾ, ‘ശാലിനി എന്റെ കൂട്ടുകാരി, ‘ലോറി, ‘കരിമ്പിൻ പൂവിന്നക്കരെ, ‘ഒഴിവുകാലം, ‘ഇൗ തണുത്ത വെളുപ്പാൻ കാലത്ത് എന്നിവ മറ്റു സംവിധായകർക്കായി പത്മരാജൻ എഴുതിയ തിരക്കഥകളാണ്.
രാപ്പാടികളുടെ ഗാഥയ്ക്ക് 1978 ലെയും പെരുവഴിയമ്പലത്തിന് 1979 ലെയും കാണാമറയത്തിന് 1984 ലെയും അപരന് 1988 ലെയും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അദ്ദേഹത്തിനു ലഭിച്ചു.പെരുവഴിയമ്പലം എന്ന സ്വന്തം നോവൽ സംവിധാനം ചെയ്തുകൊണ്ട് ചലചിത്ര സംവിധാനവും പത്മരാജൻ ആരംഭിച്ചു. രചനയിലെന്ന പോലെ ഇൗ രംഗത്തും ശോഭിക്കാൻ പത്മരാജനു കഴിഞ്ഞു. ‘കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, ‘നവംബറിന്റെ നഷ്ടം, ‘അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, ‘നൊമ്പരത്തിപ്പൂവ്, ‘തൂവാനത്തുമ്പികൾ, ‘തിങ്കളാഴ്ച നല്ല ദിവസം, ‘അപരൻ, ‘മൂന്നാം പക്കം, ‘ഇന്നലെ, ‘ഞാൻ ഗന്ധർവൻ തുടങ്ങിയ ചിത്രങ്ങൾ പത്മരാജനിലെ സംവിധായകന്റെ പ്രതിഭ തെളിയിച്ച ചിത്രങ്ങളായിരുന്നു.
‘ഉദകപ്പോള, ‘മഞ്ഞുകാലം നോറ്റ കുതിര, ‘പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്ത് പ്രസിദ്ധനായതിനുശേഷം രചിച്ചതായിരുന്നു. ‘കരിയിലക്കാറ്റുപോലെ, കൈവരിയുടെ തെക്കേ അറ്റം തുടങ്ങിയ കൃതികളും പത്മരാജന്റെ മികച്ച സംഭാവനകളാണ്. 1991 ജനുവരി 24 ന് പത്മരാജൻ നിര്യാതനായി.
POST YOUR COMMENTS
In order to prevent misuse of this functionality your IP address is traced
മഴയുടെ നഷ്ടം
Your comment is posted successfully
More Comments
You have already approved this comment.
You have already marked this comment as offensive
Your comments will be validated by Manorama.
You have already agreed to this comment
You have already disagreed to this comment
Disclaimer