തിമ്മക്കയുടെ കഥ പറഞ്ഞ് ഹ്രസ്വചിത്രം
Mail This Article
പരിസ്ഥിതിപ്രവർത്തനത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച തിമ്മക്കയുടെ ജീവിതം പറയുന്ന ഹ്രസ്വചിത്രം 'സാലുമരദ' ശ്രദ്ധേയമാകുന്നു. കുട്ടികളില്ലാതിരുന്ന തിമ്മക്ക 'അരയാൽ മരങ്ങളുടെ അമ്മ' എന്നാണ് അറിയപ്പെടുന്നത്. രാജ്യം പത്മശ്രീ നൽകി ആദരിച്ച തിമ്മക്കയുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.
കുട്ടികളില്ലാത്ത ദമ്പതികളുടെ മാനസിക സംഘർഷത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഡോക്ടർ ഉപദേശിക്കുന്നുണ്ടെങ്കിലും ദമ്പതികളുടെ മനസ് അതിനു പാകപ്പെടുന്നില്ല. യാദൃഛ്ചികമായി ഒരു സുഹൃത്തിലൂടെ തിമ്മക്കയെ കുറിച്ച് ദമ്പതികൾ മനസിലാക്കുന്നു. ഇത് അവരുടെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. അവർ തിമ്മക്കയെ കാണുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് 18 മിനിറ്റിട്ടുള്ള ഹ്രസ്വചിത്രം പറയുന്നത്.
ചിത്രത്തിൽ അതിഥിവേഷത്തിൽ തിമ്മക്ക പ്രത്യക്ഷപ്പെടുന്നുണ്ട്. അവരുടെ ഗ്രാമമായ കർണാടകയിലെ ഹുളികലും അവിടെയുള്ള അരയാൽ മരങ്ങളും ഹ്രസ്വചിത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രകൃതി വരദാനമായി നൽകിയ ജീവിതം നിരാശരായി അവസാനിപ്പിക്കുള്ളതല്ലെന്ന് ഈ ലഘുചിത്രം പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നു.
'സാലുമരദ' സംവിധാനം ചെയ്തിരിക്കുന്നത് രഘു മോനോൻ ആണ്. ആർ. രഘുനാഥിന്റെതാണ് തിരക്കഥ. ദേശീയ ശ്രദ്ധയാകർഷിച്ച ആളൊരുക്കം എന്ന സിനിമയിലെ നായിക സന്ധ്യ സുന്ദരേശനാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജസ്റ്റിൻ രാജ്, സ്മിത നായർ, ശോഭ വർമ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ബിജു റഹ്മാനും എഡിറ്റിങ് അനീഷ് കരുണാകരനും നിർവഹിച്ചിരിക്കുന്നു. ഷാജി പൊന്നാനിയുടെതാണ് പശ്ചാത്തലസംഗീതം