മൃതദേഹത്തിന്റെ മണത്തിലുണ്ട് ഘാതകനെക്കുറിച്ചുള്ള തുമ്പ്; ത്രില്ലടിപ്പിക്കും ഈ ‘ഓട്ടോപ്സി’
Mail This Article
ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ഫോറൻസിക് സർജന്റെ കഥ പറയുന്ന ഹ്രസ്വചിത്രം 'ഓട്ടോപ്സി' ശ്രദ്ധേയമാകുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു തയ്യാറാക്കിയിരിക്കുന്ന ചിത്രം മികച്ചൊരു ത്രില്ലർ സിനിമയാണ്. നിധിൻ പുലിമൂട്ടിലാണ് ചിത്രത്തിന്റെ സംവിധാനം. ഫോറൻസിക് സർജനായി ഡിസ്നി ജെയിംസ് മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. മെമ്മറീസ്, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് ഡിസ്നി ജയിംസ്.
ഡോ ജോർജ്ജ് ഇടിക്കുള ഒരു വിദഗ്ദനായ ഫോറൻസിക് സർജനാണ്. ആത്മഹത്യ ചെയ്തെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു വരുന്നിടത്താണ് കഥ യഥാർത്ഥത്തിൽ തുടങ്ങുന്നത്. മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ മരണം ആത്മഹത്യയല്ലെന്ന് ഡോക്ടർ ഏറെക്കുറെ ഉറപ്പിക്കുന്നുണ്ട്. എന്നാൽ, അതിനുശേഷം സംഭവിക്കുന്ന ചില കാര്യങ്ങൾ ഡോക്ടറെ ആശയക്കുഴപ്പത്തിലാക്കുന്നു. ത്രില്ലർ സ്വഭാവം നിലനിറുത്തിക്കൊണ്ടു തന്നെ വിശ്വസനീയമായ രീതിയിൽ കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമയെ ആദ്യന്തം കൊണ്ടുപോകുന്നത് ഡിസ്നി ജയിംസ് അവതരിപ്പിക്കുന്ന ജോർജ്ജ് ഇടിക്കുളയാണ്.
ചലച്ചിത്രതാരം ആന്റണി വർഗീസ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും എടുത്തു പറയേണ്ട ഒന്നാണ്. ത്രില്ലർ മൂഡിലേക്ക് ഹ്രസ്വചിത്രത്തെ കൊണ്ടെത്തിക്കുന്നതിൽ പശ്ചാത്തലസംഗീതം പ്രധാന പങ്ക് വഹിക്കുന്നു. ജേക്കബ് സാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജെറി ചെറിയാനാണ്. യദുകൃഷ്ണയാണ് ഛായാഗ്രഹണം.