നന്മയുള്ള കുടുംബചിത്രം; ഇന്നലെയോളം; വിഡിയോ
Mail This Article
ഇന്നലയോളം ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ കുടുംബ ചിത്രം. അതുകൊണ്ട് തന്നെ ഏതൊരു കുടുംബവും കാണേണ്ട ഹ്രസ്വ ചിത്രം. മുപ്പത് മിനിറ്റ് നീളമുള്ള ഈ ചിത്രം നമ്മൾക്കു കണ്ട് പരിചയമുള്ള മുഖങ്ങൾ അല്ലെങ്കിൽ നമ്മൾ തന്നെ കഥാപാത്രങ്ങൾ അല്ലേ എന്ന തോന്നൽ ജനിപ്പിക്കുന്നു. റിട്ടേർഡ് അധ്യാപികയേയും അവരുടെ രണ്ട് മക്കളായ അജയനേയും ആനന്ദനെയും, മൂത്ത മകനായ അജയന്റെ ഭാര്യ വിനീതയേയും അവരുടെ തറവാട് വീടിനേയും ചുറ്റിപ്പറ്റിയുള്ള ചെറിയ കഥ ചിരപരിചിതമായി തോന്നും.
അജയൻ ഒരു എൻആർഐ ആണ്. ദുബായിൽ ജോലി ചെയ്യുന്ന വല്ലാതെ തിരക്കുള്ള കോർപറേറ്റ് ഉദ്യോഗത്തിന്റെ എല്ലാ പ്രഷറുകളും അനുഭവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. കുടുംബഭാരത്തിന്റെ ആകുലതകൾ ഒരുവശത്തും ഉദ്യോഗത്തിന്റെ തിരക്കുകൾ മറുവശത്തുമായി വരിഞ്ഞ് മുറുക്കപ്പെടുന്ന അയാളുടെ കഥയാണ് ഇന്നലെയോളം. അയാളെ വിളിക്കുന്ന, അയാൾക്കായി കാത്തിരിക്കുന്ന ഒരു വീടിന്റെ കഥയാണ്. നാം ഓരോരുത്തരും ആണ് ഇതിലെ കഥാപാത്രങ്ങൾ. അജയനായി സുധി കോപ്പ , ആനന്ദനായി ശബരീഷ് വർമ, അമ്മയായി സേതുലക്ഷ്മി, വിനീതയായി ശ്രീധന്യ, ബേബി ആയി ബേബി കൂടെ മാസ്റ്റർ വർക്കിച്ചനും വേഷമിടുന്നു
ചുമട് താങ്ങി എന്ന യുവഗായക സംഘം ചിട്ടപ്പെടുത്തി ആലപിച്ച ഗാനം ചിത്രത്തിൽ അവർ തന്നെ അവതരിപ്പിക്കുന്നു. മനോഹരമായ പശ്ചാത്തല സംഗീതവും ക്ലൈമാക്സ് ഗാനവും കൈലാസ് മേനോൻ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം നാദൻ കെ. എസ്, ക്യാമറ ശ്രീകാന്ത് ഈശ്വർ, ബിനോയ് കോട്ടക്കൽ അസോസിയേറ്റ് ഡയറക്ടർ, വിപിൻ വിജയൻ എഡിറ്റിംഗ്, എന്നീ പ്രശസ്ത സാങ്കേതിക പ്രവർത്തകരും ഇന്നലയോളത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു.
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കൃഷ്ണഭാസ്കർ മംഗലശ്ശേരി എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി കഴിഞ്ഞു. യുട്യൂബിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.