സൈബർ ചതിക്കുഴികൾ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി
Mail This Article
സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽ വീണു പോകുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തയാറാക്കിയ ഡോക്യുമെന്ററി ‘സൈബർ ട്രാപ്– ദ് ഡാർക്ക് സൈഡ് ഓഫ് സോഷ്യൽ മീഡിയ’ യൂട്യൂബിൽ ശ്രദ്ധനേടുന്നു. എം.ജെ. അനൂപ് രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി നിർമിച്ചത് കെ.പി. ജിതിനാണ്. ഛായാഗ്രഹണം നിതിൻ. ഡിഐജി സഞ്ജയ് കുമാർ, സൈബർ ഇൻവെസ്റ്റിഗേറ്റർ ധന്യ മേനോൻ, മുൻ കണ്ണൂർ കലക്ടർ മിർ മുഹമ്മദ് അലി എന്നിവർക്കു പുറമേ അഭിഭാഷകർ, സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ഇന്റർനെറ്റ് ഡി അഡിക്‌ഷൻ സെന്റർ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്.
നാലു ഭാഗങ്ങളായാണ് ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഭാഗത്തിൽ സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന മാനസികവും ശാരീരികവും സാമൂഹികവുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. മുൻപരിചയമില്ലാത്ത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവരെയും കുറിച്ചാണ് രണ്ടാം ഭാഗം. മൂന്നാം ഭാഗത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കു കാരണമായ വ്യാജ സന്ദേശങ്ങളെക്കുറിച്ചും വാർത്ത സ്ഥിരീകരിക്കാതെ ഫോർവേഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചും ചർച്ച ചെയ്യുന്നു. ചൈൽഡ് പോണോഗ്രാഫി ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചാണ് അവസാന ഭാഗം.