ADVERTISEMENT

ആറേക്കർ വരുന്ന സ്വന്തം ഭൂമി, പ്രകൃതിക്കായി നൽകിയ പൂഞ്ഞാര്‍ സ്വദേശി പി.ഡി സെബാസ്റ്റ്യൻ (ദേവസ്യ സെബാസ്റ്റ്യൻ) ഓർമയായി. പൈതൃകമായി കിട്ടിയ മണ്ണില്‍ ആറേക്കര്‍ സ്ഥലമാണ് വനസ്ഥലി എവര്‍ഗ്രീന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന പേരുനല്‍കി ദേവസ്യാച്ചന്‍ പ്രകൃതിയോട് അടുപ്പിച്ചത്. അമ്പത് വർഷത്തെ കഠിനാദ്ധ്വാനവും ആതമസമർപ്പണവുമായിരുന്നു ദേവസ്യയ്ക്ക് ഈ വനം. വരും തലമുറയ്ക്കായി വീടിനു ചുറ്റും മനോഹരമായ ഒരു വനം ഒരുക്കി ദേവസ്യ ഓർമയാകുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. 

 

2017-ലെ വൃക്ഷമിത്ര അവാര്‍ഡ് ഉള്‍പ്പടെയുള്ള അംഗീകാരങ്ങളും ഇദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്.  പ്രകൃതിസ്നേഹിയാക്കിയ തന്‍റെ അമ്മയ്ക്കുള്ള തിരുമുല്‍ക്കാഴ്ചയയാണ് ഈ കൊച്ചു വനം സൃഷ്ടിച്ചതെന്ന് ദേവസ്യ പറയുമായിരുന്നു. വൃക്ഷങ്ങളെ സ്‌നേഹിക്കുക മാത്രമല്ല ആദരിക്കുകയും വേണമെന്ന് കാണിച്ചുതന്ന ദേവസ്യാച്ചന്‍ എന്ന പൂണ്ടിക്കുളം ദേവസ്യ സെബാസ്റ്റ്യൻ ഒരു പ്രചോദനമാണ്. ഒരായുസ്സ് മുഴുവന്‍ വൃക്ഷങ്ങളെ സ്‌നേഹിച്ചും പരിപാലിച്ചും പോന്ന പച്ചയായ പ്രകൃതിസ്‌നേഹി എന്നതിലപ്പുറം ഒരു വിശേഷണം അദ്ദേഹത്തിനു നൽകാനാകില്ല. 

 

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ - മുണ്ടക്കയം സംസ്ഥാന പാതയോട് ചേര്‍ന്ന് മലയിഞ്ചി പാറയില്‍ ആറു ഏക്കര്‍ വിസ്തൃതിയിലാണ് ഈ എവര്‍ഗ്രീന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ‘വനസ്ഥലി’ സ്ഥിതി ചെയ്യുന്നത്. മറ്റുസ്ഥലങ്ങളിൽ നിന്നായി നിരവധി ആളുകൾ സന്ദർശനത്തിനായി എത്താറുണ്ട്.

 

ആറേക്കറില്‍ 150-ലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള ആയിരത്തിലേറെ മരങ്ങള്‍. ആഞ്ഞിലിയും ഈട്ടിയും പാലകളും മാത്രമല്ല ദന്തപാല, അണലിവേഗം, കരിവെട്ടി, ലക്ഷ്മീതരു തുടങ്ങിയ ഔഷധങ്ങളുമുണ്ടിവിടെ. ഈ കൂട്ടങ്ങള്‍ക്കിടയില്‍ ഒരിക്കലും വറ്റാത്ത ഒരു കിണറും എന്നും നിറഞ്ഞുനില്‍ക്കുന്ന മഴസംഭരണിയുമുണ്ട്.  തേക്ക്, രുദ്രാക്ഷം, ഞാവല്‍, പൂവരശ്,ചന്ദനം, രക്തചന്ദനം, ആപ്പിള്‍, സബര്‍ജലി, പാരിജാതം, ലിച്ചി, മരവുരി, കറവേങ്ങ, കരിങ്ങോട്ട തുടങ്ങി നിരവധി വൃക്ഷങ്ങളാണ് 50 വര്‍ഷംകൊണ്ടു വളര്‍ത്തിയെടുത്തത്. കാതല്‍ കാതല്‍ എന്ന തമിഴ് ചിത്രത്തിനും ഈ എവര്‍ഗ്രീന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൊക്കേഷനായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT