ADVERTISEMENT

കൊച്ചി∙ ‘ഒരു ചരടിൽ കോർത്ത മുത്തുകളായി എട്ടു ചെറു ചിത്രങ്ങൾ.. പരസ്പരം ബന്ധിതമായ കഥകളിലൂടെ ഒരു യാത്ര.... യഥാർഥ്യവും കാൽപനികതയും   ഇഴചേരുന്ന ഷോട് ഫിലിമുകൾ..’ കൊച്ചിയിൽ ഒരുപറ്റം സമാന ചിന്തക്കാരായ സിനിമാ തൽപരരുടെ നേതൃത്വത്തിൽ സമ്പൂർണ വനിതാ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന സിനിമയുടെ വിശേഷമാണിത്. ലൈറ്റ് ബോയ്.. എന്ന പേരിനു മാറ്റം വരും.. ലൈറ്റ് ഗേൾ.. തിരക്കഥ മുതൽ സംവിധാനവും എഡിറ്റിങ്ങുമെല്ലാം വനിതകൾ മാത്രം.. എന്നാൽ സിനിമയിൽ കഥാപാത്രങ്ങളായി പുരുഷൻമാരെത്തുന്നുണ്ട്. കമ്യൂണിറ്റി സിനിമ കലക്ടീവ്(സിസിസി) എന്ന പേരിൽ രൂപീകരിച്ചിട്ടുള്ള സിനിമാ കൂട്ടായ്മയുടെ ആദ്യ സീസണിലാണ് ഈ ചിത്രസമാഹാരം ഒരുങ്ങുന്നത്.

 

‘നൂതനമായ  ഉള്ളടക്കം കൈകാര്യം ചെയ്യുവാനുള്ള കഴിവാണ് ഏതൊരു കലാ മേഖലയുടെയും ഇന്നത്തെ പ്രധാന ഊന്നൽ. ഇതുവരെ പറഞ്ഞതിനെല്ലാം അപ്പുറത്തേക്കുള്ള ആ നോട്ടമാണ് ഈ സംഘം മുന്നോട്ട് വയ്ക്കുന്നത്.  നിലനിൽക്കുന്നതിൽ നിന്ന് മാറിച്ചിന്തിച്ചുള്ള എഴുത്തുകളായിരിക്കും സിസിസി തിരക്കഥാ കൃത്തുകളിലൂടെ പുറത്തു വരാൻ പോകുന്നത്’ ഇതിന്റെ പ്രധാന കൊഓർഡിനേറ്റർമാരിൽ ഒരാളായ ഡോ. ആശ ആച്ചി ജോസഫ് മനോരമ ഓൺലൈനോടു പറഞ്ഞു. തേവര സേക്രഡ് ഹാർട് കലാലയത്തിൽ  കമ്മ്യൂണിക്കേഷൻ വിഭാഗം ഡീൻ ആയ ഡോ.ആശ, ഡബ്ലിയുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ്. സിനിമാ മേഖലയിൽ നിലനിൽക്കുന്ന പലവിധം   മേധാവിത്തങ്ങളെയും ചൂഷണത്തെയും ഭയക്കാതെ സിനിമാ മേഖലയിലേയ്ക്ക് ഏതൊരു സ്ത്രീക്കും കടന്നു വരാനുള്ള അവസരമാണ് സിസിസി ഒരുക്കുന്നത്. മലയാള സിനിമയിൽ മുൻനിരക്കാരായ രണ്ടു നടിമാർ കൂടി പിന്തുണയുമായി ഒപ്പമുണ്ട്. 

 

ഇതിനകം സിനിമയുടെ തിരക്കഥയൊരുക്കുന്നതിനു തൽപരരായവരിൽ നിന്ന് സിസിസി അപേക്ഷ ക്ഷണിച്ചിരുന്നു. ഏകേദേശം നൂറുപേർ താൽപര്യം അറിയിച്ച് മുന്നോട്ടു വന്നു. ഇവരിൽ സിനിമ ഇഷ്ടപ്പെടുന്ന സാധാരണക്കാർ മുതൽ സൈക്കോളജിസ്റ്റുകളും അധ്യാപകരും ഡോക്ടർമാരും വരെയുണ്ട്. ഇതര സംസ്ഥാനക്കാരായ 14 പേരും താൽപര്യം അറിയിച്ചു. വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ. ഇവരിൽ തിരഞ്ഞെടുത്ത 15 പേർക്ക് തിരക്കഥാ  പരിശീലനവും നിർദേശങ്ങളും നൽകിക്കഴിഞ്ഞു. ഡോ.ആശയോടൊപ്പം  സിനിമാ  സംവിധായകരായ  ജീവ കെ ജെ യും ഉമ കുമരപുരവും തിരക്കഥാ ശില്പശാലകൾ നയിച്ചു.  ശില്പശാലകളിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട എട്ടു പേർക്കാണ് തിരക്കഥ എഴുതാൻ അവസരം നൽകിയിരിക്കുന്നത്. ചർച്ചകളിലൂടെ തിരക്കഥയുടെ ഒന്നാം ഡ്രാഫ്റ്റ് തയാറായിട്ടുണ്ട്. അടുത്ത ഡ്രാഫ്റ്റ് പൂർത്തിയാകുന്നതോടെ സംവിധായകരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അന്തിമ ഡ്രാഫ്റ്റ് ഒരുങ്ങുക സംവിധായകരെ കൂടി ഉൾപ്പെടുത്തിയുള്ള ഘട്ടത്തിലായിരിക്കും. വനിതകളിൽ സംവിധായക താൽപര്യവും പ്രതിഭയുമുള്ളവരെ തേടി അന്വേഷണം ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

 

സമാന്തരമായി എട്ടു കഥകളും മുഖ്യ കഥാപാത്രങ്ങളും വികസിക്കുന്നതായിരിക്കും ചിത്രം. എഴുത്തുകാർക്ക് പൂർണ സ്വാതന്ത്ര്യമാണ് നൽകിയിരിക്കുന്നത്. മനസിൽ സൂക്ഷിച്ചിരുന്ന വികാരവിചാരങ്ങളെ ഒട്ടും അടിച്ചമർത്താതെ പുറത്തെത്തിക്കുവാനുള്ള സ്വാതന്ത്ര്യം. ഇത് എഴുത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് അവർക്കു വാതിൽ തുറന്നു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് സിസിസി ടീമിന്റെ പ്രതീക്ഷ. തിരക്കഥ പൂർത്തിയാകുന്നതോടെ ചിത്രീകരണത്തിലേയ്ക്കു കടക്കാനാകുമെന്നാണ് പ്രതീക്ഷ. തേവര സേക്രഡ് ഹാർട് കോളജിന്റെ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ സിനിമ വിഭാഗത്തിന്റെ പൂർണ പിന്തുണ ഈ പ്രൊജക്റ്റിനുണ്ട്. ഇതിനോടൊപ്പം ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. ക്രൗഡ് ഫണ്ടിങ്ങും കമ്മ്യൂണിറ്റി ഫണ്ടിങ്ങുമെല്ലാം ഉറവിടമാക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്. ചിത്രീകരണ സംഘത്തിന് ഒരു നേരം ഭക്ഷണം ഓഫർ ചെയ്താലും അതു സ്വീകരിച്ചുകൊണ്ട് വനിതാ സമൂഹത്തിന്റെ ചിത്രമായിട്ടായിരിക്കും ഇത് പുറത്തിറങ്ങുകയെന്ന് ഡോ. ആശ പറയുന്നു. അതേ സമയം ഈ കൂട്ടായ്മ ഒരിക്കലും പുരുഷ വിരുദ്ധവുമല്ലെന്നും ഇവർ അടിവരയിടുന്നുണ്ട്.

 

ഏതു പ്ലാറ്റ്ഫോമിലായിരിക്കും റിലീസ് എന്നതു പോലെയുള്ള വിഷയങ്ങൾ ഇപ്പോൾ ചർച്ചാ വിഷയമല്ല. ചിത്രം ഒരുങ്ങിക്കഴിയുമ്പോഴേയ്ക്ക് ലഭ്യമാകുന്ന ഏറ്റവും മികച്ച സാധ്യകളെ ഉപയോഗപ്പെടുത്തി ചിത്രം ജനങ്ങളിലെത്തും. കുടുംബശ്രീ പ്രവർത്തകർ ഉൾപ്പടെയുള്ളവർ ചിത്രത്തിന്റെ അണിയറയിലും അരങ്ങിലുമുണ്ടാകും. ഓരോ മേഖലയിലും താൽപര്യമുള്ളവർക്ക് അതിനനുസരിച്ചുള്ള പരിശീലനങ്ങൾ നൽകിയായിരിക്കും ഉപയോഗപ്പെടുത്തുക. ഇതും വിതരണത്തിനു വൻ സാധ്യത ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സീസണിലേയ്ക്കുള്ള പദ്ധതികളും ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. അതിനുള്ള ചെലവ് ഈ നിർമാണത്തിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു. ഡോ. ആശക്കും  ജീവക്കും പുറമെ ജ്യോതി നാരായണൻ, ഉബിത, മിനി മോഹൻ തുടങ്ങിയവരും സിസിസിയുടെ പ്രഥമ സംരംഭത്തിനു സഹായവുമായി നേതൃനിരയിലുണ്ട്.

 

ചിത്രവുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് +91 90053 58702/+91 94474 98430 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT