മക്കൾ ലഹരിയിൽ വീഴാതെ കാവലാകാം – ലഘു ചിത്രവുമായി സ്വരക്ഷ
Mail This Article
ഹൈസ്കൂൾ വിദ്യാർഥിയായ മകൻ അല്ലെങ്കിൽ മകൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് ഏതെങ്കിലും മാതാപിതാക്കൾക്ക് ഉറപ്പുണ്ടോ? കൊച്ചിയിൽ ഒരു പ്രമുഖ സ്കൂളിൽ വിദ്യാർഥികളുടെ ബാഗിലും ചെരുപ്പിനടിയിൽ ഒളിപ്പിച്ച നിലയിലുമൊക്കെ മയക്കു മരുന്ന് കണ്ടെത്തിയിട്ട് വർഷങ്ങളൊന്നും ആയിട്ടില്ല. പൊലീസും കേസുമൊന്നുമില്ലാതെ എല്ലാം ഒതുക്കിയെങ്കിലും സ്കൂളുകളിൽ ലഹരിയുമായെത്തുന്ന ‘അങ്കിൾ’മാരും ‘മാസ്റ്റർ’മാരും എല്ലാം എല്ലാ സമയത്തും സജീവമാണ്. മക്കളോടൊന്ന് കൂട്ടുകൂടി ചോദിച്ചാൽ അവർ പറഞ്ഞു തരും, കൂട്ടുകാരുടെ ലഹരിവഴികൾ. പരീക്ഷണത്തിനായാലും ഒരിക്കലെങ്കിലും അതിലേയ്ക്ക് മകൻ ചെന്നു പെടും മുമ്പ് തിരുത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കാം..
വിദ്യാർഥിയായ മകൻ ലഹരിക്ക് അടിമപ്പെടുന്നത് അറിഞ്ഞ് സങ്കടപ്പെടുകയും അവരെ ‘കൈകാര്യം ചെയ്യുകയും’ ചെയ്യാതെ എന്താണു പരിഹാരം എന്ന് കണ്ടെത്തുകയാണ് വേണ്ടത്. കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്വരക്ഷയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള തണൽ എന്ന ചെറു ചിത്രം പങ്കുവയ്ക്കുന്ന ആശയവും ഇതുതന്നെയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒയാണ് സ്വരക്ഷ.
കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് പലരും അടുത്ത വീട്ടിലെ സങ്കടങ്ങളോടും സൗഹൃദങ്ങളോടും കൂട്ടുകൂടുന്നത്. കേൾവിയില്ലാത്ത ഒരു മകളെ കൂടെക്കൂട്ടാനും സഹായിക്കാനും മുതിരുന്ന അയൽ സ്നേഹം, ലഹരിക്ക് അടിമയായ മകനെ അതിജീവിക്കാൻ സഹായിക്കുന്ന അമ്മയും മകളോട് അവൻ ചെയ്ത ക്രൂരതയ്ക്ക് ക്ഷമയെന്ന പാഠം പറഞ്ഞു കൊടുക്കുന്ന കൗൺസിലറും എല്ലാം ചേരുന്നതാണ് തണൽ എന്ന കൊച്ചു സിനിമ. അധ്യാപികയും എഴുത്തുകാരിയുമായ മീനാക്ഷി ശങ്കറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ലഹരി വിരുദ്ധ പ്രചാരണത്തിൽ പങ്കാളികളാകുന്ന തണലിന് ചിത്രത്തിൽ പിന്തുണയുമായി ഡിഐജി സഞ്ചയ് കുമാർ ഐപിഎസും സംവിധായകൻ ബ്ലസിയും ഉൾപ്പടെയുള്ളവർ എത്തുന്നുണ്ട്. അനു സുരാജ്, സുരാജ് സുന്ദരാജൻ എന്നിവരാണ് സ്വരക്ഷയുടെ പിന്നണിയിലുള്ളത്.