25 വർഷമായിട്ടും സിനിമ ചെയ്യാൻ സാധിക്കാതെ വരുന്ന ‘ദ് ഡയറക്ടർ’
Mail This Article
ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങി കഴിയേണ്ടി വരുന്ന യഥാർഥ കലാകാരന്റെ ജീവിതം തെളിവോടെ വരച്ചുകാട്ടുന്ന ഷോർട് മൂവിയാണ് ആർക്കിടെക്റ്റ് ശ്രീകാന്ത് പങ്ങപ്പാട്ട് രചനയും സംവിധാനവും നിർവഹിച്ച ദ് ഡയറക്ടർ. കഴിവുണ്ടായിട്ടും സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ, വീണ്ടും വീണ്ടും ശ്രമങ്ങൾ തുടരുന്ന അസിസ്റ്റന്റ് ഡയറക്ടറുടെ ജീവിതമാണ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയ ഈ കുഞ്ഞു സിനിമ വെറും 4.3മിനുട്ടിലൂടെ പറഞ്ഞു വെയ്ക്കുന്നത്.
പല കോക്കസുകളും ചരട് വലികളും നടമാടുന്ന സിനിമാലോകത്ത് യഥാർത്ഥ കലാകാരൻ നേരിടുന്ന പ്രതിസന്ധികൾ ബാബുരാജ് എന്ന അസിസ്റ്റന്റ് ഡയറക്ടറിലൂടെയാണ് നാം കാണുന്നത്. ഒട്ടേറെ സമയമെടുത്ത് എഴുതി തീർത്ത മികച്ച തിരക്കഥയുമായി പ്രൊഡക്‌ഷൻ ഹൗസ്കളിൽ കയറിയിറങ്ങുന്ന, സിനിമയിൽ പരിചയസമ്പന്നനായ ബാബുരാജ് എന്ന കഥാപാത്രം, അഭ്രപാളിക്ക് പിന്നിലെ ജീവിതം പച്ചയായി നമ്മെ കാട്ടി തരുന്നു.
25 വർഷമായിട്ടും ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യാൻ സാധിക്കാതെ വരുന്ന ആയിരകണക്കിന് ആളുകളുടെ പ്രതിനിധിയായി ബാബുരാജ് നമ്മുടെ മുന്നിൽ ചോദ്യചിന്ഹമായി നിൽക്കുന്നു. സിനിമക്കുള്ളിൽ സഹ -പട്ടത്തിൽ ഒതുങ്ങുന്ന നമുക്ക് പരിചയമുള്ള പലരെയും ഈ കുഞ്ഞു സിനിമയിലൂടെ നമുക്ക് ഓർത്തെടുക്കാൻ സാധിക്കും. POV (Point Of View)ഫോർമാറ്റിൽ ഒരുക്കിയ ദ് ഡയറക്ടർ എന്ന ഷോർട് മൂവിയിൽ ഒറ്റയാൾ അഭിനയം കാഴ്ച വെച്ചിരിക്കുന്നത് ശ്രീകാന്ത് പങ്ങപ്പാട്ട് ആണ്.
അനുപ് ജോസഫ് ക്യാമറയും എഡിറ്റിങ്ങും, ജയൻ ശ്രീധർ സംഗീതവും, സിറിൽ കുരുവിള ആർട്ട് ഉം, സ്റ്റെബിൻ അഗസ്റ്റിൻ ഡബ്ബിങ്ങും, റെക്‌സി രാജീവ് ചാക്കോ അസ്സോസിയേറ്റും ആയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് നോൺ സ്റ്റോപ് സിനിമാസ് ആണ്.