കോവിഡ്കാല സങ്കടം പങ്കുവച്ച് ഒറ്റ മിനുറ്റിലൊരു ഹ്രസ്വചിത്രം; കാണാം ‘നീറ്’
Mail This Article
കോവിഡ് കാലം വയോധികരുടെ ജീവിതം കൂടുതല്‍ ഒറ്റപ്പെട്ടതാക്കുന്നതെങ്ങനെയെന്ന് ഒരു മിനിറ്റിനുള്ളില്‍ ചിത്രീകരിച്ചിരിക്കുകയാണ് ‘നീറ്’ എന്ന ഹ്രസ്വചിത്രം. യു ട്യൂബില്‍ മാത്രം ആയിരക്കണക്കിനു പേരാണ് ഈ ഷോർട്ഫിലിം കണ്ടത്. നീറും മനുഷ്യനും മാത്രമേ ഇതില്‍ കഥാപാത്രങ്ങളായി വരുന്നുള്ളൂ. പല കുടുംബങ്ങളിലും ഒഴിയാബാധയായി മാറുന്ന വയോധികരുടെ വേദന നിറഞ്ഞ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വെറും ഒരു മിനിറ്റിനുള്ളില്‍ ഏറെ ആഴമേറിയ സന്ദേശം പങ്കുവയ്ക്കാന്‍ നീറിനായി എന്നാണു നിരൂപകരുടെ വിലയിരുത്തല്‍. ലളിതമായ അവതരണമാണു മറ്റൊരു പ്രത്യേകത.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സിബി നെല്ലിക്കലാണ്. എംസിബിഎസ് സഭയുടെ കോഴിക്കോടുള്ള കലാനികേതന്‍ സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സിലെ അധ്യാപകനായ സിബി കഴിഞ്ഞ 3 പതിറ്റാണ്ടായി നാടകാഭിനയ പരിശീലനരംഗത്തു സജീവമാണ്. ലോക്ഡൗണ്‍ കാലം അരങ്ങുകള്‍ ഇല്ലാതാക്കിയപ്പോള്‍ പുതുവഴി തേടുന്നതിന്റെ ഭാഗമായ ആദ്യ സംരംഭമാണിതെന്നു സിബി പറയുന്നു. ആദ്യ ഷോർട്ഫിലിം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ആത്മവിശ്വാസത്തില്‍ മറ്റു ചിത്രങ്ങളുടെ പണിപ്പുരയിലാണ് സിബിയിപ്പോള്‍. റിട്ട. അധ്യാപകന്‍ പന്തപ്ലാക്കല്‍ സിറിയക് ചെറിയാനാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്യാമറ ജോണ്‍സണ്‍ പുകമല. സീമ ജോസഫാണു ശബ്ദം നല്‍കിയിരിക്കുന്നത്.