കേൾവി ശക്തി കുറവുള്ളവർക്കായി ‘മറകൾക്കിടയിൽ’: ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു
Mail This Article
കോവിഡ് മഹാമാരി പല മേഖലയിലുള്ള ആളുകളെയും വ്യത്യസ്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. പലരുടെയും ജീവിതശൈലി തന്നെ മാറ്റുന്ന ഈ മഹമാരി എങ്ങനെയാണ് കേൾവി ശക്തിയില്ലാത്തവരെ ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ‘മറകൾക്കിടയിൽ’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിലേക്ക് സർക്കാറിന്റെ ശ്രദ്ധ എത്തുന്നുണ്ടെങ്കിലും സമൂഹം വേണ്ടത്ര ശ്രദ്ധിക്കാത്ത മനുഷ്യരുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ ചിത്രം.
കേൾവി ശക്തിയില്ലാത്തയാളെ കേന്ദ്രീകരിച്ചുള്ള ‘മറകൾക്കിടയിൽ’ എന്ന ഈ ഷോർട്ട് ഫിലിം ചലച്ചിത്രമേളകളിൽ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. കേൾവി ശക്തി കുറവായവർ സ്വാഭാവികമായും മറ്റുള്ളവരുടെ ശരീരഭാഷയും മുഖത്തെ ഭാവവും ചുണ്ടിന്റെ ചലനവുമൊക്കെ ഉപയോഗിച്ചാണ് തങ്ങളുടെ ആശയവിനിമയം പൂർത്തീകരിക്കുന്നത്. എന്നാൽ മാസ്‌ക് ഇപ്പോൾ ഇതിന് തടസം നിൽക്കുന്നു. മറ്റുള്ളവർ പറയുന്നത് എന്തെന്ന് മനസിലാക്കാൻ കഴിയാതെ വരുന്നു. ഇത്തരത്തിലുള്ളവരെ പരിഗണിക്കണമെന്ന മഹത്തായ സന്ദേശമാണ് ‘മറകൾക്കിടയിൽ’ നൽകുന്നത്.
അങ്കിത ജി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്ദീപ് രമേശാണ്. ഫ്‌ലൈ ഹൈ പിച്ചേഴ്‌സാണ് നിർമാണം. രാഹുൽ അഞ്ജൂമൂർത്തിയാണ് ക്യാമറ.