വീൽ ചെയറിൽ ഇരുന്ന് സംവിധാനം ചെയ്തു; അലന്റെ ഹ്രസ്വചിത്രം കാണാം
Mail This Article
അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്ത് പൂർത്തികരിച്ച "കോട്ടയത്ത് ഒരു പ്രണയകാലത്ത്" എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. 2018 ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം വളരെയധികം പ്രതിസന്ധികളെ നേരിട്ട് മൂന്നു വർഷത്തിന് ശേഷം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്.
2018ലാണ് സംവിധായകനും ഛായാഗ്രഹനുമായ അലന് വാഹനപകടം ഉണ്ടാകുന്നത്. സുഹൃത്ത് നിധിനും ഒപ്പമുണ്ടായിരുന്നു. അപകടത്തെ തുടർന്ന് നിധിൻ മരണപെടുകയും അലൻ അരയ്ക്കു താഴേയ്ക്ക് തളർന്നു വീൽച്ചെയറിൽ അഭയം പ്രാപിക്കുകയും ചെയ്തു. ചിത്രത്തിന്റ ട്രയൽ ഷൂട്ടിങ് കഴിഞ്ഞ ഉടനെയായിരുന്നു അപകടം സംഭവിക്കുന്നത്. പിന്നീട് സംവിധായകനായ അലൻ, ട്രയൽ ഷൂട്ടിങ് ഫൂട്ടേജ് ഉപയോഗിച്ച് വീൽചെയറിൽ ഇരുന്നാണ് ബാക്കി മുഴുവൻ വർക്കുകളും പൂർത്തികരിച്ചത്.
അതിനിടയിൽ ഷൂട്ടിങ് ഫൂട്ടേജ് നഷ്ട്ടപെടുക തുടങ്ങി മറ്റനേകം പ്രതിസന്ധികളും ചിത്രം നേരിടുകയുണ്ടായി. എന്നിരുന്നാലും തന്റെ പ്രിയ സുഹൃത്ത് നിധിൻ അവസാനമായി അഭിനയിച്ച ചിത്രമായതിനാൽ എങ്ങനെയും റീലീസ് ചെയ്യണമെന്ന നിശ്ചയത്തിൽ അലനും സുഹൃത്തുക്കളും ചേർന്ന് ഫിലിം പൂർത്തികരിക്കുകയായിരുന്നു. ചിത്രത്തിൽ അലൻ വിക്രാന്ത് , നിധിൻ ആൻഡ്രൂസ് , സാൻണ്ടി സീറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വീൽചെയറിൽ ഇരുന്നുകൊണ്ട് തന്നെ മലയാളം, തമിഴ് ഉൾപ്പെടെ നാലു ഭാഷകളിൽ പാൻ ഇന്ത്യ മൂവീ സംവിധാനം ചെയ്യുനുള്ള ഒരുക്കത്തിലാണ് അലൻ ഇപ്പോൾ. കൊച്ചി ഗുഡ്നസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്റ് ടെലിവിഷനിൽ നിന്ന് 2016 ലാണ് അലൻ സിനിമാട്ടോഗ്രാഫി പഠനം പൂർത്തിയാക്കിയിറങ്ങിയത്. പഠിച്ചിറങ്ങിയപ്പോൾ ആ വർഷത്തെ മികച്ച സംവിധായകനും സിനിമാട്ടോഗ്രാഫർക്കുമുള്ള ഗോൾഡ് മെഡൽ അലനായിരുന്നു.
പഠനശേഷം സിനിമകളിലും വെബ് സീരീസുകളിലും അനേകം ഷോർട്ട് ഫിലിമുകളിലും അലൻ വർക്ക് ചെയ്തു. പിന്നീട് അലനും സുഹൃത്ത് നിധിനും ചേർന്ന് ഗ്രീൻ വോൾഡ് മീഡിയ എന്ന പേരിൽ ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചു. അതിനിടയിൽ അഭിനയത്തോട് താല്പര്യമുണ്ടായിരുന്ന അലന് തമിഴ് സിനിമയിലേയ്ക്ക് സെക്കന്റ് ഹീറോയായി അവസരം ലഭിച്ചിരുന്നു.
അലൻ സെബാസ്റ്റ്യൻ എന്ന യഥാർത്ഥ പേരിൽ നിന്നും അലൻ വിക്രാന്ത് എന്ന പേര് സ്വികരിച്ചത് അപ്പോഴാണ്. പ്രൊഡക്ഷൻ കമ്പനിയുമായി എഗ്ഗ്രിമെന്റ് ഒപ്പിട്ട് അതിനായി ഒരുങ്ങിയിരിക്കുമ്പോഴാണ് നിർഭാഗ്യവശാൽ അപകടം സംഭവിക്കുന്നത്. ഇപ്പോൾ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ അവസാനഘട്ട സ്ക്രിപ്റ്റിങ്ങിലാണ് അലൻ. ഈ ഫിലിം ചെയ്യുന്നതിലൂടെ തന്നെപ്പോലെ പല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മറ്റുള്ളവർക്കും മോട്ടിവേഷനാകാൻ സാധിക്കുമെന്നും അതിനായി എല്ലാവരും തന്റെ കുടെ നിന്ന് സപ്പോർട്ട് ചെയ്മെന്നുമാണ് അലന്റെ പ്രതീക്ഷ. ഇരിട്ടി പയ്യാവൂർ സ്വദേശിയാണ് അലൻ വിക്രാന്ത്.