ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ ‘ലോക്ക്’
Mail This Article
പ്രമേയം കൊണ്ടും ആവിഷ്കരണ ശൈലി കൊണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ലോക്ക് എന്ന കൊച്ചു സിനിമ.ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് സന്ദേശവുമായി ഒരുക്കിയ രണ്ട് മിനിറ്റ് 46 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള "ലോക്ക് '' എന്ന ഹ്രസ്വ ചിത്രമാണ് പുത്തൻ സംവിധാന ശൈലിയിലൂടെ ശ്രദ്ധ നേടുന്നത്.
നിരവധി ഷോർട്ട് ഫിലിമുകളുടെ സംവിധായകനും മാധ്യമപ്രവർത്തകനുമായ ശിബി പോട്ടോർ ആണ് രചനയും സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശി അൽത്താഫും മണ്ണുത്തി സ്വദേശിനി സ്മിതയും പറവട്ടാനി സ്വദേശിനി നന്ദനയും അവരവരുടെ വസതികൾ ലൊക്കേഷനുകളാക്കി പരസ്പരം കാണാതെ തന്നെ കഥാപാത്രങ്ങളായി. കൂടാതെ ഈ കൊച്ചു സിനിമയുടെ ക്ലൈമാക്സിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസ് ഇവർക്ക് പിന്തുണയുമയുണ്ട്.
മൊബൈൽ ഫോണുകൾ ക്യാമറകളാക്കി അതാതിടങ്ങളിലായി മകനും സഹോദരനും മേശയും കസേരയുമെല്ലാം ഛായാഗ്രാഹകരായി. വിഡിയോ കോളിലൂടെയുള്ള സംവിധായകന്റെ നിർദ്ദേശാനുസരണം പല പല ഫ്രെയിമുകളിലായി മൊബൈൽ ഫോണിൽ എടുത്തയച്ച ദൃശ്യങ്ങൾ, സംവിധായകനായ ശിബി പോട്ടോർ തന്റെ മൊബൈൽ ഫോണിൽ തന്നെ എഡിറ്റ് ചെയ്താണ് ഈ കുഞ്ഞു സിനിമ ഒരുക്കിയത്. കോവിഡ് പ്രതിസന്ധിയിലും മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ സിനിമക്ക് മുന്നേറാനാവുമെന്നതിന് നേർ സാക്ഷ്യമാവുകയാണ് ലോക്ക്. ലോക്കഡൗണിൽ സർക്കാർ അനുവദിച്ച ഇളവുകൾ ലംഘിക്കുന്നതിലൂടെ സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപായപ്പെടുമെന്ന മുന്നറിയിപ്പാണ് ഈ സിനിമ.