ഗോതുരുത്തിലെ കലാകാരന്മാരുടെ കഥ; പുരസ്കാര നേട്ടത്തിൽ ബിബിന്‍ ജോസഫ്
Mail This Article
എറണാകുളത്തെ തീരദേശമേഖലയില്‍ ഏറെ പ്രചാരം നേടിയിട്ടുള്ള ചവിട്ടുനാടകത്തിലൂടെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അര്‍ഹനായി യുവ സംവിധായകന്. ഗോതുരുത്തുകാരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന കലാരൂപമായ ചവിട്ടുനാടകത്തിലെ ഏറ്റവും പ്രചാരമുള്ള കാറല്‍മാന്റെ കഥയെക്കുറിച്ച് വിശദമായ രൂപം നല്‍കിയതിനാണ് മികച്ച ഡോക്യുമെന്ററി സംവിധായകനായി ജെ. ബിബിന്‍ ജോസഫിനെ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ യൂറോപ്യന്‍ ഫ്യൂഷന്‍ കലാരൂപമാണ് പോര്‍ച്ചുഗീസ് വേരുകളുള്ള ചവിട്ടുനാടകം. യൂറോപ്പിലെ ഓപ്പറയും കേരളത്തിലെ കൂടിയാട്ടം പോലുള്ള കലാരൂപങ്ങളുമായി ചേര്‍ത്ത് യൂറോപ്യന്‍ മിഷനറിമാരാണ് ചവിട്ടുനാടകത്തിന് രൂപം നല്‍കിയത്. നൂറ്റാണ്ടുകളായി പല തലമുറകള്‍ കൈമാറി വന്നപ്പോഴേയ്ക്കും ചാള്‍സ് രാജാവ് നായകനായ കാറല്‍മാന്‍ ഒരു മിത്തിന്റെ പരിവേഷമൊക്കെ ലഭിച്ചിട്ടുണ്ട്. ഗോതുരുത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും മനപാഠമായ കാറല്‍മാന്റെ കഥയേക്കുറിച്ച് ഗോതുരുത്തിലെ കലാകാരന്മാര് തന്നെയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബിബിന്‍ ജോസഫിന്റെ ദ് ഫ്രാഗ്മെന്റ്സ് ഓഫ് ഇല്ല്യൂഷന്‍ എന്ന 55 മിനിറ്റ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ ഡോ അരുണ്‍ സുരേന്ദ്രനാണ് ദി ഫ്രാഗ്മെന്റ്സ് ഓഫ് ഇല്ല്യൂഷന്റെ നിര്‍മ്മാതാവ്. നോര്‍ത്ത് പറവൂരിനും കൊടുങ്ങല്ലൂരിനും ഇടയിലുള്ള ഗോതുരുത്താണ് ഡോക്യുമെന്ററിയുടെ പശ്ചാത്തലമായിട്ടുള്ളത്.