ADVERTISEMENT

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച്  തയാറാക്കിയ ‘ദ് അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററി റിലീസ് ചെയ്തു. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുല്‍ റഹ്‌മാന്‍ ആണ്. 

 

ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ 5 ഭാഷകളിലാണ് റിലീസ്.  ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണു ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്.  രചന നിർവഹിച്ചിരിക്കുന്നത് നിബിൻ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാൽ .ആർ.എസ് ആണ് ക്യാമറ.

 

ഡോക്യുമെന്ററി കണ്ട ജിത്ത് ജോൺ എന്ന പ്രേക്ഷകന്റെ വാക്കുകൾ:

 

സൗദി അറേബ്യയിൽ നിരപരാധിയായ സുഹൃത്ത് കൊലക്കുറ്റത്തിന് ജയിലിലാണ്. ഒരാഴ്ചക്കുള്ളിൽ വധശിക്ഷ നടപ്പിലാക്കും. എന്തുചെയ്യണമെന്ന് അറിയാതെ പ്രതീക്ഷയറ്റ് വിഷമിച്ച് നിന്ന കൊല്ലത്തെ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ഹൂനീസ് മുഹമ്മദിന്റെ മനസ്സിൽ തെളിഞ്ഞ മുഖമായിരുന്നു ഉമ്മൻചാണ്ടി സാർ.

 

പിറ്റേദിവസം തന്നെ ഒറ്റയ്ക്ക് വണ്ടിയെടുത്ത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ക്ലിഫ് ഹൗസിൽ ജനങ്ങളുടെ മധ്യത്തിൽ നിന്ന മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഒരുവിധത്തിലെത്തി ഗൗരവം ചോരാതെ വിഷയം അവതരിപ്പിച്ചു. അപേക്ഷയും മുഴുവൻ രേഖകളും പരിശോധിച്ചശേഷം ഒരു മണിക്കൂറിനകം ഓഫീസിലേക്ക് എത്താൻ അദ്ദേഹം നിർദേശം നൽകി.

 

സോളാർ സമരം നടക്കുന്ന കാലം, സെക്രട്ടറിയേറ്റ് വളഞ്ഞ് സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുന്ന സമയം. മൂന്നുമണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിയെത്തി.

 

 ആ സന്തോഷത്തിൽ ഓടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയപ്പോൾ ആശ്ചര്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരും ശിവദാസമേനോൻ സാറും ഉൾപ്പെടെയുള്ളവരുടെ നടുവിൽ നിന്ന് ഉമ്മൻ ചാണ്ടി സാർ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യുന്നു. ഓഫീസിലെ ഉദ്യോഗസ്ഥർ മുഴുവൻ രേഖകളും വാങ്ങി പരിശോധിച്ചു. ഈ സമയം, കത്തുന്ന സമരമാണ് പുറത്ത് നടക്കുന്നത് എന്ന് ഓർക്കണം. 

 

പ്രതികളുടെ ശിക്ഷ ഒഴിവാക്കണമെങ്കിൽ മരണപ്പെട്ട ആളിന്റെ ഭാര്യ മാപ്പ് നൽകണം. ആദ്യം അവർ തയ്യാറായില്ല. അവസാനം സാർ തന്നെ ഇടപെട്ടു ആ ചെറുപ്പക്കാരന്റെ നിരപരാധിത്വം ഭാര്യയെ ബോധ്യപ്പെടുത്തി. അവർ മാപ്പ് നൽകാൻ തയ്യാറായി. ശിക്ഷ ഇളവ് കിട്ടിയശേഷം, കുറച്ചുനാൾ മുൻപ് അവർ ജയിലിൽ നിന്ന് പുറത്തിറങ്ങി കേരളത്തിലെത്തി. ഇപ്പോൾ ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്നു.

 

സോളാർ സമരം നടക്കുമ്പോൾ മുഖ്യമന്ത്രി എന്ത് ചെയ്യുകയായിരുന്നു  എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ദ അൺനോൺ വാരിയർ എന്ന ഡോക്യുമെന്ററി. 

 

ഈ സംഭവം ജനങ്ങളിൽ എത്തണമെന്ന് ഹുനീസ് ഒരുപാട് ആഗ്രഹിച്ചു. അതിനായി ഒത്തിരി പരിശ്രമിച്ചു, ഫലം കണ്ടില്ല. ഇതേകുറിച്ച് ചില മാധ്യമങ്ങളിൽ ലേഖനം എഴുതിയെങ്കിലും ആരും ശ്രദ്ധിച്ചില്ല.

 

അങ്ങനെയാണ് ഡോക്യുമെന്ററി എന്ന ആശയത്തിലേക്ക് എത്തുന്നത്. സുഹൃത്തായ ഫൈസിയെ കൂട്ടുപിടിച്ച് പരസ്യ സംവിധായകനായ മക്ബൂൽ റഹ്മാനെ സമീപിച്ചു. ആശ്ചര്യത്തോടെ കേട്ടിരുന്ന സംവിധായകൻ ഇത് ചെയ്യാമെന്ന് ഉറപ്പുനൽകി. 

ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് ചെറിയ ഗവേഷണം നടത്തിയ ഡയറക്ടർ തന്നെ സ്ക്രിപ്റ്റ് എഴുതി. പുതുപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ടിംഗ്. പ്രശസ്ത സിനിമ ക്യാമറാമാൻ അനീഷ് ലാലും കൈകോർത്തപ്പോൾ സംഭവം ഉഷാറായി. 

 

ഈ ഡോക്യുമെന്ററി കണ്ടശേഷം ഞാനടക്കമുള്ളവർ കണ്ണ് നിറഞ്ഞാണ് പുറത്തേക്കിറങ്ങിയത്.. ഉമ്മൻചാണ്ടി സാറിൽ നിന്നും ലഭിച്ച കാരുണ്യ  സ്പർശമാണ് ഓരോ ആളുകളും വൈകാരികമായി പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് ഐഎസ് തീവ്രവാദികളുടെ കയ്യിൽ നിന്നും മോചിതയായ മെറീന, പ്രശസ്ത സർജൻ  ജോസ് ചാക്കോ പെരിയപുറം, ഹുനീസ്, എന്നിവരുടെ നേരിട്ടുള്ള അനുഭവങ്ങൾ.. ഹൃദയഭേദകമായിരുന്നു.. ഈ സംരംഭത്തിന് ആത്മാർഥമായ പ്രവർത്തിച്ച പുതുപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ, മറ്റ് അണിയറ പ്രവർത്തകർ ഏവരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT