ക്ലീഷേ പ്രണയമല്ല; വൈറലായി ‘അനുരാഗേട്ടൻ’; ഹ്രസ്വചിത്രം
Mail This Article
മലയാള സിനിമ കൊച്ചി കഥകളിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് വടക്കോട്ടേക്ക് ക്യാമറ തിരിക്കുമ്പോൾ അതേ പാത പിന്തുടരുകയാണ് ഹ്രസ്വചിത്രങ്ങളും. അതിനൊരു ഉദാഹരണമാണ്, കാസർകോടൻ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ അനുരാഗ് എൻജിനീയറിങ് വർക്സ് എന്ന റൊമാന്റിക് ഷോർട്ട്ഫിലിം. ലളിതസുന്ദരമായ പ്രണയകഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. കാസർകോടൻ ഭാഷയുടെ ലാളിത്യവും കഥാപാത്രസൃഷ്ടിയിലെ റിയലിസവും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് രസകരമായ ദൃശ്യവിരുന്നാവുകയാണ് അനുരാഗ് എൻജിനീയറിങ് വർക്സ്. ആദ്യന്തം ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാം.
സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ അർജുൻ റെഡ്ഢിയുടെ സ്പൂഫിനെ അവതരിപ്പിച്ച വിനീത് വാസുദേവനാണ് ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അനുരാഗിനെ അവതരിപ്പിക്കുന്നത്. സൂപ്പർ ശരണ്യയിലെ അജിത് മേനോന്റെ ഒരു നിഴൽ പോലും വീഴാത്ത ഗംഭീര പ്രകടനമാണ് വിനീത് കാഴ്ച വച്ചിരിക്കുന്നത്. തനി നാടൻ കാസർകോട്ടുകാരനായ അനുരാഗേട്ടനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. അഖില ഭാർഗവനാണ് നായിക കഥാപാത്രമായ നീതുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടും കൃത്രിമത്വമില്ലാതെയാണ് ഹ്രസ്വചിത്രത്തിന്റെ കഥ പറച്ചിൽ. 'ബിനീഷേട്ടൻ റൂംമേറ്റ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ കിരൺ ജോസിയാണ് അനുരാഗ് എൻജിനീയറിങ് വർക്സിന്റെ സംവിധായകൻ.
കേന്ദ്രകഥാപാത്രങ്ങളായാലും ചെറിയൊരു രംഗത്തിൽ വന്നു പോകുന്ന അഭിനേതാക്കൾ ആയാലും പ്രകടനത്തിന്റെ കാര്യത്തിൽ പുലർത്തുന്ന സൂക്ഷ്മതയും കയ്യടക്കവും കയ്യടി അർഹിക്കുന്നു. സ്വാഭാവിക നർമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന സംഭാഷണങ്ങളും അവ കൃത്യമായ മീറ്ററിൽ അവതരിപ്പിക്കുന്ന അഭിനേതാക്കളും ചേർന്ന് അനുരാഗ് എൻജിനീയറിങ് വർക്സിനെ മികച്ചൊരു കാഴ്ചാനുഭവമാക്കി മാറ്റുകയാണ്. ക്യാമറ (ആദർശ് സദാനന്ദൻ), പശ്ചാത്തല സംഗീതം (മിലൻ ജോൺ), എഡിറ്റിങ് (ആദർശ് സദാനന്ദൻ), കളറിങ് (ബിലാൽ റഷീദ്) എന്നിങ്ങനെ എല്ലാ മേഖലകളിലും മികവ് പുലർത്തിക്കൊണ്ടാണ് ഈ ഹ്രസ്വചിത്രത്തിന്റെ നിർമാണം.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ പ്രേക്ഷപ്രീതി നേടിയ ഗിരീഷ് എ.ഡിയും റീജു ജോസും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് പുതുമയേറിയ കാഴ്ചയാവുകയാണ്. ലളിതമായൊരു കഥാതന്തുവിനെ സ്ഥിരം നാട്ടിൻപുറ പ്രണയ ക്ലീഷേ കാഴ്ചകളിലൊതുക്കാതെ മിഴിവോടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതു തന്നെയാണ് ഈ ഹ്രസ്വചിത്രത്തെ വേറിട്ടു നിറുത്തുന്നതും.