തെന്നിന്ത്യൻ നടന്‍ മോശമായി പെരുമാറിയതിനെ തുടർന്ന് തനിക്ക് തല്ലേണ്ടി വന്നിട്ടുണ്ടെന്ന രാധിക ആപ്തെയുടെ വെളിപ്പെടുത്തൽ വിവാദമായി മാറിയിരുന്നു. രാധിക തല്ലിയ ആ നടൻ ആരെന്നായിരുന്നു പിന്നീടുള്ള ചര്‍ച്ച. തെന്നിന്ത്യയില്‍ തമിഴ്, തെലുങ്ക് , മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ പല താരങ്ങളുടെ പേരും ഉയർന്ന് വന്നു.
നേഹ ദൂപിയ അവതരിപ്പിക്കുന്ന പരിപാടിക്കിടെയാണ് നടിയുടെ തുറന്നുപറച്ചിൽ. നടൻ രാജ്കുമാർ റാവുവും രാധികയ്ക്കൊപ്പം ഷോയിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ അതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. കരിയറിന്റെ തുടക്കകാലത്ത് എന്തൊക്കെ ചെയ്യേണ്ടി വന്നു എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ വിവാദമറുപടി.
‘തെന്നിന്ത്യൻ സിനിമകളിലാണ് ഞാൻ ആദ്യം ജോലി ചെയ്തത്. കാരണം അവിടെ പ്രതിഫലം കൂടുതലാണ്.’–രാധിക പറഞ്ഞു. തെന്നിന്ത്യയിൽ പുരുഷാധിപത്യമുണ്ടോ എന്നും അവതാരക ചോദിച്ചു.
എന്നാൽ എല്ലാ തെന്നിന്ത്യൻ ഇൻഡസ്ട്രിയും മോശമല്ലെന്നും തെലുങ്ക് സിനിമയില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.
'ഞാന്‍ ചെയ്ത ചില തെന്നിന്ത്യന്‍ സിനിമകളില്‍ ചിലത് എനിക്ക് വിചിത്രമായ അനുഭവമാണ് സമ്മാനിച്ചത്. അതും രണ്ട് തെലുങ്ക് ചിത്രങ്ങളിൽ. ഒരു തെലുങ്കു ചിത്രം അഭിനയിച്ചതിന്റെ അനുഭവം പറയാം. സെറ്റിലെത്തിയ എന്നോട് അതിലെ നായകൻ പറയുന്നതിങ്ങനെ, –‘രണ്ട് മണിക്കൂർ മുമ്പേ വിളിച്ചതല്ലേ, നീ കാരണം ഞാൻ എത്ര നേരം കാത്തിരുന്നു. ഇങ്ങനെയല്ല എന്നോട് പെരുമാറേണ്ടത്.’ എന്നാൽ ഞാൻ അതത്ര കാര്യമാക്കിയില്ല.
ഞാന്‍ സുഖമില്ലാതെ കിടക്കുന്ന രംഗമായിരുന്നു അവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. എല്ലാം സെറ്റു ചെയ്തു. നേരത്തെ പറഞ്ഞ ആ നടൻ മുന്നോട്ട് വന്നു. ഞങ്ങൾ സീൻ റിഹേർസലും നടത്തി. എനിക്ക് അദ്ദേഹത്തെ നേരത്തെ പരിചയം പോലുമില്ല.
സെറ്റില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഞാന്‍ നേരത്തേ പറഞ്ഞ ആ നടന്‍ എന്റെ കാലില്‍ ഇക്കിളിയാക്കാൻ തുടങ്ങി. അയാള്‍ ഒരുപാട് പ്രശസ്തനായ നടനാണ്. ഞാന്‍ പെട്ടന്ന് എഴുന്നേറ്റ് അയാളെ തല്ലി. അവിടെ മൊത്തം അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു. ഞാന്‍ അയാളെ നോക്കി ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി. എനിക്ക് അതുപോലെ ദേഷ്യം വന്നിരുന്നു. അയാൾ എന്നെ തന്നെ കുറേനേരം നോക്കി നിന്നു. പക്ഷേ പിന്നെ എന്നെ തൊടാനെ വന്നിട്ടില്ല.'
ലയണ്‍, ലെജന്‍ഡ് എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനവേഷത്തിലെത്തിയത് ബാലകൃഷ്ണയാണ്. നടിയുടെ വെളിപ്പെടുത്തലോടെ ആ നടൻ ബാലകൃഷ്ണയാണെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.
കബാലിയില്‍ രജനികാന്തിനൊപ്പമുള്ള അനുഭവം സന്തോഷത്തോടെ രാധിക ഓര്‍ക്കുന്നു. 'മഹാനായ വ്യക്തിയാണ് അദ്ദേഹം. ഞാൻ അഭിനയിച്ചതിൽവെച്ച് ഏറ്റവും എളിമയുള്ള താരം.’–രാധിക പറഞ്ഞു.
2012ൽ ധോണി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലെത്തുന്നത്. ഓൾ ഇൻ ഓൾ അഴകുരാജ, വെട്രി സെൽവൻ, കബാലി എന്നിവയാണ് നടിയുടെ തമിഴ് ചിത്രങ്ങൾ. ഫഹദ് നായകനായി എത്തിയ ഹരം സിനിമയിലൂടെ മലയാളത്തിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു.