കാര്യങ്ങൾ തുറന്നു പറയാനുളള ചങ്കൂറ്റം ഉളളതു കൊണ്ടാണ് ബോളിവുഡിലെ ഏറ്റവും ബോൾഡ് നടിയേതാണെന്ന് ചോദിച്ചാൽ തെല്ലും ആലോചിക്കാതെ രാധിക ആപ്തെയുടെ പേര് ഉയര്‍ന്നുവരുന്നത്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്തെ ബോളിവുഡിൽ ഉയർത്തി വിട്ട വിവാദക്കാറ്റ് പെട്ടെന്ന് അടങ്ങിയതുമില്ല.
വീണ്ടും കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് രാധിക ആപ്തെ. ഹോളിവുഡില്‍ തരംഗമായ മീ ടു ക്യാമ്പയിന്‍ ബോളിവുഡിലേക്ക് അത്ര ശക്തമായി എത്തുന്നില്ലെന്ന് നടി രാധിക ആപ്‌തേ ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞു. ‘ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നു. ഈയടത്തു പോലും എനിക്ക് ഒരു ദുരനുഭവം ഉണ്ടായി. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അർധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.
സിനിമയുടെ അണിയറപ്രവർത്തകർ ഭാഗ്യവശാൽ എന്നോടൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചത്.– രാധിക ആപ്തെ പറഞ്ഞു.
ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഒരു തെന്നിന്ത്യൻ താരം തന്നോട് അപമര്യാദയായി പെരുമാറിയെന്നും ആ സൂപ്പർതാരത്തിന്റെ മുഖത്തടിച്ചുവെന്നും രാധിക ആപ്തെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിക്കിനിയെടുത്ത് ബീച്ചിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് സദാചാരാവാദികളുടെ ആക്രമണം ഉണ്ടായപ്പോഴും രാധിക ആപ്തെയുടെ മറുപടി ശ്രദ്ധനേടിയിരുന്നു. ബീച്ചിൽ ബിക്കിനിക്ക് പകരം സാരിയുടുത്തു പോകണമെന്നാണോ വിമർശകർ പറയുന്നതെന്നും താരം ചോദിച്ചിരുന്നു.