പൊതുസ്ഥലത്തു പരസ്യമായി മൂത്രമൊഴിച്ച വ്യക്തിക്കെതിരെ പൊലീസിൽ പരാതിപ്പെട്ട് നടി മോണൽ ഗജ്ജാർ. പരാതിയെത്തുടർന്ന് കമലേഷ് പട്ടേൽ എന്ന ആൾക്കെതിരെ കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പൊതുസ്ഥലത്ത് അശ്ലീലപ്രദർശനം നടത്തുക, മോശം വാക്കുകൾ ഉപയോഗിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ബ്യൂട്ടിപാർലറിൽ പോകാൻ ടൗണിൽ എത്തിയ മോണൽ കാർ റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ബ്യൂട്ടിപാർലറിൽനിന്ന് തിരികെ വരുമ്പോഴാണ് കാറിനരികിൽ കമലേഷ് മൂത്രമൊഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പ്രതിഷേധിച്ച നടി, അയാളോട് മാറിപ്പോകാൻ ആവശ്യപ്പെട്ടു. എന്നാൽ കമലേഷ് നടിയോട് മോശമായാണ് പ്രതികരിച്ചത്. അശ്ലീലം പറഞ്ഞ കമലേഷിനോട്, കൂടുതല്‍ സംസാരിച്ചാൽ വിഡിയോ എടുക്കുമെന്ന് മോണൽ പറഞ്ഞെങ്കിലും, ‘നീ എന്തുചെയ്യുമെന്ന് കാണാം’ എന്നായിരുന്നു മറുപടി.
ഉടൻ തന്നെ നടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസെത്തി കമലേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബ്യൂട്ടിപാർലറിനു തൊട്ടടുത്ത് ഫോട്ടോസ്റ്റാറ്റ് കട നടത്തുകയാണ് കമലേഷ്. കടയിലെ ടോയ്‌ലെറ്റ് പ്രവർത്തിക്കാതിരുന്നതുകൊണ്ടാണ് പുറത്തു പോയതെന്നാണ് അയാൾ പൊലീസിനോടു പറഞ്ഞത്.
കമലേഷുമായുള്ള തർക്കത്തിന്റെയും അറസ്റ്റിന്റെയും വിഡിയോ പിന്നീട് മോണൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഡ്രാക്കുള എന്ന വിനയന്‍ സിനിമയിലൂടെ മലയാളികൾക്കും പരിചിതയാണ് മോണൽ.