Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ ആരാണ്? രജനീകാന്തിനോട് രോഷത്തോടെ യുവാവ്

rajinikanth-angry

ചെന്നൈ ∙ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്നും നടൻ രജനീകാന്ത്. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണു പ്രശ്നം തുടങ്ങിയത്. എല്ലാറ്റിനും സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകുമെന്നും തൂത്തുക്കുടി വെടിവയ്പിൽ പരുക്കേറ്റവരെ സന്ദർശിച്ച ശേഷം രജനി പറഞ്ഞു.

Rajinikanth Full Press Meet After Visiting Thoothukudi gunfire Victims | #Rajini #Sterlite

പരാമർശം വൻ വിവാദമായതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ തകർക്കുകയാണ്. രാവിലെ തുറന്ന വാഹനത്തിൽ തൂത്തുക്കുടി ജനറൽ ആശുപത്രിയിലെത്തിയ രജനിക്കു വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്കു 10,000 രൂപ വീതവും അദ്ദേഹം പ്രഖ്യാപിച്ചു. 

വ്യാപകമായ പരിസരമലിനീകരണം നടത്തുന്നതിന്റെ പേരില്‍ തൂത്തുക്കുടിയില്‍ ചെമ്പ് കമ്പനികള്‍ക്കെതിരേ പ്രദേശവാസികള്‍ ശക്തമായ സമരത്തിലായിരുന്നു. ഈ പ്രതിഷേധമാണ് ഈ മാസം 22 ന് സംഘര്‍ഷത്തിലും പൊലീസ് വെടിവയ്പ്പിലും കലാശിച്ചത്. പൊലീസ് വെടിവയ്പ്പില്‍ സ്ത്രികളും കുട്ടികളും അടക്കം 13 പേര്‍ ആണ് മരിച്ചത്

സംഘര്‍ഷത്തിലും പൊലീസ് വെടിവയ്പ്പിലും പരുക്കേറ്റ് തൂതുത്തുക്കുടി മെഡിക്കല്‍ കോളെജില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷമാണ് രജനിയുടെ വിവാദ പരാര്‍ശമുണ്ടായത്. ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയതോതിലുള്ള പിന്തുണയാണ് ലഭിച്ചത്. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ദീര്‍ഘനാളായി പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്. പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്.

പൊലീസ് നടത്തിയ വെടിവയ്പ്പിനെതിരേ കമല്‍ഹാസനടക്കമുള്ള താരങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ രജനി തുടരുന്ന മൗനത്തില്‍ പ്രതിഷേധവുമുണ്ടായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെത്തിയ രജനികാന്ത് സംഘര്‍ഷം സാമൂഹ്യവിരുദ്ധശക്തികള്‍ ആസുത്രണം ചെയ്തതാണെന്ന് പ്രസ്താവിച്ചത്.

ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളെ ഉരുക്കിമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മുന്‍ ജയലളിതയ്ക്കുള്ള കഴിവിനെ സൂപ്പര്‍താരം പ്രകീര്‍ത്തിക്കുകയും ചെയ്തു. ജയലളിതയുടെ ഈ മാതൃക ഇപ്പോഴത്തെ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും രജനി പറഞ്ഞു. ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികളെ എന്തുവിലകൊടുത്തും തകര്‍ക്കണം. ഇവര്‍ തമിഴ്‌നാടിന് ഭീഷണിയാണ് -രജനികാന്ത് വ്യക്തമാക്കി.

പ്രതിഷേധം കലാപത്തിലേക്ക് നയിച്ചത് ആരെന്ന് പൊലീസ് കണ്ടെത്തണം. സിസിടിവി ദൃശ്യമടക്കമുള്ളവ പരിശോധിച്ച് കലാപത്തിന് നേതൃത്വം നല്‍കിയ ദേശവിരുദ്ധശക്തികളെ പൊലീസ് തിരിച്ചറിയണം. ഇവരെ തിരിച്ചറിഞ്ഞ് ഇവരുടെ ചിത്രങ്ങള്‍ പത്രങ്ങളിലും ടെലിവിഷനിലും പ്രസിദ്ധീകരിക്കണം. കര്‍ശനമായ ശിക്ഷയും ഇവര്‍ക്ക് നല്‍കണം -രജനികാന്ത് ആവശ്യപ്പെട്ടു.

സ്റ്റെര്‍ലൈറ്റ് കമ്പനി അന്തരീക്ഷ മലിനീകരണം നടത്തുന്നതിനെതിരേ കോടതിയെ സമീപിച്ച് കമ്പനി എന്നേക്കും അടച്ചുപൂട്ടാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങൾ ആരാണ്? ഞാൻ രജനീകാന്ത്

വെടിവയ്പിൽ പരുക്കേറ്റ സന്തോഷ് എന്ന യുവാവ് നടനോട് ‘നിങ്ങളാരാണ്’ എന്നു ചോദിക്കുന്നതും ‘ഞാൻ രജനീകാന്ത്’ എന്ന് അദ്ദേഹം മറുപടി പറയുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. 100 ദിവസം സമരം ചെയ്തിട്ടും വാ തുറക്കാത്ത രജനി, കാലാ സിനിമയുടെ റിലീസ് മുന്നിൽ കണ്ടാണു തൂത്തുക്കുടിയിലെത്തിയതെന്നും ഇതിലുള്ള പ്രതിഷേധം അറിയിക്കാനാണ് അങ്ങനെ ചോദിച്ചതെന്നും സന്തോഷ് പറഞ്ഞു. രാവിലെ ‘തലൈവർ ഇൻ തൂത്തുക്കുടി’ എന്ന ഹാഷ് ടാഗായിരുന്നു ട്വിറ്ററിൽ ട്രെൻഡായതെങ്കിൽ വൈകിട്ട് സന്തോഷിന്റെ രോഷപ്രകടനത്തോടെ ‘നിങ്ങൾ ആരാണ്’ ഹാഷ് ടാഗ് വൻ ഹിറ്റായി.