മകളും നടിയുമായ വനിതയ്ക്കെതിരെ നടൻ വിജയകുമാർ. വാടകയ്ക്കു നൽകിയ വീട്ടിൽനിന്നും സമയപരിധി കഴിഞ്ഞിട്ടും മകൾ ഇറങ്ങിപ്പോകാത്തതിനെ തുടർന്നാണ് വിജയ്കുമാർ പൊലീസിൽ പരാതി നൽകിയത്.
വനിതയ്ക്കും സുഹൃത്തുക്കൾക്കുമായി ഷൂട്ടിങ്ങിനു വേണ്ടി ഒരാഴ്ചത്തേയ്ക്കു വീട് വാടകയ്ക്കു വിട്ടുനൽകിയതായിരുന്നു അച്ഛൻ വിജയകുമാർ. എന്നാൽ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നടി വീട് ഒഴിഞ്ഞില്ല. തനിക്ക് തുല്യ അവകാശമുള്ള വീട് ആണെന്നും ഇഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോകുമെന്നുമായിരുന്നു വനിതയുടെ നിലപാട്.
Actor Vijayakumar | vanitha
മറ്റു സിനിമകളുടെ ഷൂട്ടിങ്ങിനും ഉപയോഗിക്കുന്ന വീട് ആയതിനാൽ വിജയകുമാര്‍ കേസുമായി മുന്നോട്ടുപോകുകയായിരുന്നു. ചെന്നൈയിലെ മധുരവോയൽ പൊലീസിലാണ് നടൻ പരാതി കൊടുത്തത്. എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യാതെ സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടിയെ ഒഴിപ്പിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന എട്ടുസുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ തന്നെയും സുഹൃത്തുക്കളെയും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അച്ഛൻ തല്ലിയിറക്കുകയായിരുന്നുവെന്ന് നടി ആരോപിച്ചു.
‘അച്ഛൻ ഭയങ്കര ദ്രോഹമാണ് എന്നോട് ചെയ്തത്. ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ച് ഓടിക്കുകയായിരുന്നു. സിനിമയിൽ പോലും ഇങ്ങനെ ഉണ്ടാകില്ല. സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛൻ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്.’
‘നടുറോഡിൽ റൗഡികളെും പൊലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടിൽ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാൽ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാൻ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ എനിക്ക് എതിരെയാണ്.’–വനിത മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയകുമാറിന്റെ കുടുംബവുമായി അത്ര രസത്തിലല്ല വനിത. നടൻ അരുൺ വിജയ്, വനിതയുടെ സഹോദരനാണ്.
ഹിറ്റ്‌ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് വനിത.