കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് ശങ്കറിന്റെ 2.0. പിന്നീട് പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയി. അത് തന്റെ കുഴപ്പം കൊണ്ടല്ലെന്നും അതുമൂലം വലിയ സമ്മർദം അനുഭവിക്കേണ്ടി വന്നെന്നും ശങ്കര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.
Rajeev Masand interview with Shankar
‘ഒന്നര വർഷം മുമ്പ് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് 2.0. അതായിരുന്നു എന്റെ ആദ്യ പദ്ധതി. മുൻ സിനിമകളിലും അങ്ങനെ തന്നെ. ഒരു വലിയ കമ്പനിയെയാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികള്‍ ഏല്‍പ്പിച്ചത്. ദീപാവലി ആവുമ്പോഴേക്കും എല്ലാം പൂര്‍ത്തിയാകുമെന്ന് അവര്‍ വാക്കും തന്നു. അതിനനുസരിച്ച് ഞങ്ങള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. പിന്നീട് അവര്‍ പറഞ്ഞു, കുറച്ചു കൂടി സമയം തരണമെന്ന്. അങ്ങനെ റിലീസ് ജനുവരിയിലേക്ക് നീട്ടി.
ദുബായില്‍ ഓഡിയോ റിലീസ് നടക്കുമ്പോഴാണ് ജനുവരിയിലും ജോലികള്‍ തീരില്ലെന്ന് അവര്‍ പറയുന്നത്. ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി, സിസ്സഹായരായി. ഓഡിയോ റിലീസ് വെച്ചതു തന്നെ ആ റിലീസ് തീയതി മുന്നിൽകണ്ടാണ്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇവർ ഇക്കാര്യം അറിയിക്കുന്നത്. അവർക്ക് ആ ജോലി ചെയ്യാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണ്. കാരണം അവർ ഇത്രനാൾ ചെയ്തുകൊണ്ടിരുന്നതിൽ നിന്നൊക്കെ വലിയ വിഎഫ്എക്സ് 2.0 യ്ക്ക് ആവശ്യമായിരുന്നു. അങ്ങനെയാണ് മറ്റൊരു വലിയ കമ്പനിയെ അതേൽപ്പിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത്.
മാർവൽ ചിത്രങ്ങൾക്ക് വിഷ്വൽ ഇഫക്ട് ചെയ്യുന്ന ഡബിൾ നെഗറ്റീവ് കമ്പനിയെ സമീപിച്ചു. കഴിഞ്ഞ വർഷം ബ്ലേഡ് റണ്ണർ സിനിമയുടെ ഭാഗമായി അവർക്ക് ഓസ്കർ പുരസ്കാരവും ലഭിക്കുകയുണ്ടായി. അവരാണ് 2.0 യുടെ വിഷ്വൽ ഇഫക്ട്സ് ചെയ്യുന്നത്.
ഒരു പുതിയ കമ്പനിയെ സമീപിക്കുമ്പോള്‍ ഒരുപാടു പ്രായോഗിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ഒരു ചെടിയെ വേരോടെ പറിച്ച് മറ്റൊരു സ്ഥലത്തേക്കു മാറ്റി നടുന്നതു പോലെയുള്ള പ്രശ്നം. അവരുടെ രീതികളെല്ലാം വ്യത്യസ്തമായിരുന്നു. ഓരോ സ്വീക്വൻസും ഷോട്ടും അവർ മാറ്റിമറിച്ചു. അതുകൊണ്ടാണ് ഇത്രയും താമസം വന്നത്.’- ശങ്കര്‍ പറഞ്ഞു.
ടീസറിൽ മൊബൈൽ ഫോണുകൾ കൂട്ടമായി പക്ഷികളുടെ ആകൃതിയിൽ പറക്കുന്നൊരു രംഗമുണ്ട്. അതിന്റെ വിഎഫ്എക്സ് കാണുമ്പോൾ മനസ്സിലാകും വിഷ്വലിന്റെ ശക്തി. എന്റെ മനസ്സിൽ കണ്ടതുപോലെയുള്ള വിഷ്വൽ അല്ല ആദ്യം പുറത്തുവന്നത്. മണിക്കൂറുകൾ എടുത്താണ് അതിന്റെ ഡിസൈൻ ഉണ്ടാക്കിയത്. എന്നാല്‍ ക്യാമറയിൽ എത്തുമ്പോൾ ആ കൃത്യത കാണാനാകുന്നില്ല. അങ്ങനെ വീണ്ടും റീഡിസൈൻ ചെയ്തു. മാസങ്ങളോളം ഇതുമായി ഇരുന്നു. ലണ്ടന്‍, മോണ്‍ട്രിയല്‍, യുക്രെയ്ന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 2100 വിഎഫ്എക്സ് ഷോട്ടുകള്‍ ചിത്രത്തിലുണ്ട്.’–ശങ്കർ പറഞ്ഞു.