നടിയും ഗായികയുമായി വസുന്ധരാ ദാസിനെ നടുറോഡിൽ അപമാനിച്ച ക്യാബ് ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം നടന്നത്. ബംഗ്ളൂരുവിലെ മല്ലേശ്വരത്തെ ഭാഷ്യം സർക്കിളിൽ ഗ്രീൻ സിഗ്നൽ കാത്തു കിടക്കുകയായിരുന്നു വസുന്ധരാ ദാസിന്റെ കാർ. ഇവരുടെ ഇടതു വശത്തായി മറ്റൊരു കാറും സിഗ്നൽ തെളിയാൻ കാത്തുകിടന്നിരുന്നു. വസുന്ധരയ്ക്കു നേരെയായിരുന്നു പോകേണ്ടിയിരുന്നത്. സമീപമുണ്ടായിരുന്നു കാർ ഡ്രൈവർക്കു വലതു വശത്തേക്കും. പച്ച തെളിഞ്ഞപ്പോൾ വസുന്ധര കാർ മുന്നോട്ടെടുത്തു. സമീപത്തെ കാറിനു വലതു വശത്തേക്കു തിരിയാനായില്ല. ഇതോടെ ക്ഷുഭിതനായ അയാൾ തന്നെ കിലോമീറ്ററുകളോളം പിന്തുടർന്നെന്നു വസുന്ധര പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കാറിലിരുന്നു കൊണ്ടു തന്നെ അയാൾ തന്നെ അസഭ്യം പറയുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
മല്ലേശ്വരം 18 ക്രോസ് റോഡിലെത്തിയപ്പോൾ ചുവപ്പ് സിഗ്നൽ കണ്ടതിനെത്തുടർന്ന് ഇരു കാറുകളും നിർത്തി. ക്യാബ് ഡ്രൈവർ കാറിൽ നിന്നിറങ്ങി തനിക്കെതിരെ കേട്ടാലറക്കുന്ന വാക്കുകൾ പ്രയോഗിക്കുകയും ലൈംഗിക ചുവയുള്ള ഭാഷകൾ ഉപയോഗിക്കുകയും ചെയ്തെന്നു ഗായിക പറഞ്ഞു. പച്ച സിഗ്നൽ തെളിഞ്ഞതോടെ താൻ കാർ മുന്നോട്ടെടുത്തു. എന്നാൽ വിടാൻ ഭാവമില്ലാതെ അയാൾ തന്നെ പിന്തുടർന്നു. 13 ക്രോസ് റോഡ് വരെ അയാൾ പിന്നാലെ വന്നു. സ്ഥലത്ത് ആളുകൾ കൂടിയതോടെ അയാൾ വണ്ടിയോടിച്ചു സ്ഥലം വിട്ടു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മല്ലേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്.