‘എന്നെക്കൊണ്ട് പറ്റില്ല ശങ്കർ സർ, എന്നെ ഒഴിവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാൻ തിരികെ തരാം..’ യന്തിരൻ രണ്ടാം ഭാഗം 2.0 യുടെ ചിത്രീകരണത്തിനിടെ രജനീകാന്ത് സംവിധായകൻ ശങ്കറിനോട് പറഞ്ഞ വാക്കുകളാണിത്. 600 കോടിയോളം രൂപമുടക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രത്തിൽ നിന്ന് ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പിൻമാറാൻ തീരുമാനിച്ചിരുന്നതായി ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ രജനികാന്ത് വെളിപ്പെടുത്തി.
‘ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയതോടെ ചിത്രം പൂർത്തിയാക്കാൻ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ശങ്കറിനോട് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ മറുപടിയാണ് എന്നെ കരുത്തനാക്കിയത്. ‘സാർ, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാൻ പറ്റുന്നതുപോലെ ചെയ്താൽ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാർ ഇല്ലെങ്കിൽ ഇൗ ചിത്രമില്ല’. ചിത്രത്തിന്റെ നിർമാതാവ് തന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘നാലുമാസമല്ല നാലുവർഷം കാത്തിരിക്കാം സർ. നിങ്ങൾ പൂർണ ആരോഗ്യവാനായി വരുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. പണം നഷ്ടമാകുന്നെങ്കിൽ പോകട്ടെ’. ഇൗ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യപ്രശ്നങ്ങൾക്കിടയിലും യന്തിരൻ രണ്ടാംഭാഗം പൂർത്തിയാക്കാൻ തനിക്കും ശരീരത്തിനും മരുന്നായതെന്ന് രജനി വെളിപ്പെടുത്തുന്നു.
Thalaivar Sema Mass Speech | Rajinikanth | 2.0 Trailer Launch |
ട്രെയിലർ ലോഞ്ച് ചടങ്ങിൽ രജനിയുടെ ശരീരഭാഷയും മാനറിസങ്ങളും ചടുലസംഭാഷണങ്ങളും സോഷ്യൽ ലോകത്തും വൈറലാണ്. പഴയ പോലെ തന്നെ ‘എന്നെ വാഴ്ക വച്ച ദൈവങ്ങളാണെ അൻപ് തമിഴകമക്കളെ..’ ഇൗ വാചകത്തോടെ രജനി പ്രസംഗം തുടങ്ങിയതോടെ ‘തലൈവാ..’ എന്ന ആർപ്പുവിളികളോടെ ആരാധകരും ആവേശക്കൊടുമുടിയിലായി.
പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും യന്തിരൻ രണ്ടാംഭാഗം ൈവകിയെത്തുന്നതിന്റെ കാര്യം പറഞ്ഞത് വ്യക്തമായ രാഷ്ട്രീയമുന ഒളിപ്പിച്ചായിരുന്നു. ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും’ എന്ന പഴയ രജനി ഡയലോഗിന്റെ ചുവട് പിടിച്ച് പറഞ്ഞപ്പോൾ ആരാധകരും കയ്യടിച്ചു. ഒരു പൊട്ടിച്ചിരിയോടെ ഇത് സിനിമയെ പറ്റി പറഞ്ഞതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞതോടെ ആ വാചകത്തിന്റെ പൊരുൾ തമിഴകത്തിന് ഒരിക്കൽ കൂടി വ്യക്തമായി. രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമെത്തുന്ന ബ്രഹ്മാണ്ഡചിത്രമെന്ന നിലയിൽ വലിയ ആകാംക്ഷയിലാണ് ഇന്ത്യൻ സിനിമാലോകം.