വിശാലിന്റെ നേതൃത്വത്തിൽ വ്യാജസിഡിക്കെതിരെ കൂട്ടത്തോടെ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ് നടികർ സംഘം. സിനിമാവ്യവസായത്തെ തകർക്കുന്ന വ്യാജ സിഡികളുടെ ഉറവിടം താനും സുഹൃത്തുക്കളും കണ്ടെത്തി ഉന്മൂലനം ചെയ്യുമെന്ന് വിശാൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
നടികർ സംഘം ജനറൽ സെക്രട്ടറി കൂടിയായ വിശാലിന്റെ നിർദ്ദേശ പ്രകാരം സംഘം പ്രവർത്തന സമിതി അംഗങ്ങളായ നടൻ രമണ, നന്ദ എന്നിവരുടെ നേതൃത്വത്തിൽ വ്യാജസിഡി വേട്ടയ്ക്കു പുറപ്പെട്ട സംഘം സേലത്തു നിന്നും പുതിയ സിനിമകളുടെ ഒരു ലക്ഷത്തിൽ പരം വ്യാജസിഡികൾ ഇന്ന് പിടിച്ചെടുത്തു.
സേലത്തെ പഴയ ബസ്‌സ്റ്റാന്റിന് സമീപത്ത് രാം ചന്ദ്‌ലാൽ സേട്ടിന്റെ ഉടമസ്ഥതതയിലുള്ള ഗോഡൗണിൽ നിന്നും തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലേയ്ക്കും ജില്ലകളിലേക്കും പുതിയ സിനിമകളുടെ വ്യാജസിഡികൾ കയറ്റി അയയ്ക്കാൻ തുടങ്ങുമ്പോഴാണ് രമണയും നന്ദയും സംഘവും സിനിമാ ശൈലിയിൽ ഇവരെ പിടികൂടിയത്. ഇവിടെ ഇരുപതിൽ പരം ജീവനക്കാരാണത്രെ സിഡി കയറ്റി അയയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇരുപത് ലക്ഷത്തിന്റെ കമ്പ്യൂട്ടർ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
തുടർന്ന് സംസ്ഥാന വിഡിയോ പൈറസി സെൽ കമ്മീഷണർ ജയലക്ഷ്മി ഐ പി എസിന് നടികർ സംഘത്തിനു വേണ്ടി വിശാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ത്വരിതപ്പെടുത്തി. ചെന്നൈ വിഡിയോ പൈറസി സെൽ ഡെപ്യൂട്ടി സൂപ്രണ്ട് ഇ വി രാജിന്റെ നേതൃത്വത്തിൽ സേലത്തെ കീഴപാളയത്ത് വ്യാജ സിഡികൾ റൈറ്റ് ചെയ്യുന്ന കേന്ദ്രവും കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടികർ സംഘവും പൊലീസും ചേർന്ന് നടത്തിയ വ്യാജസിഡിവേട്ടയിലൂടെ മധുര, സേലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു വ്യാജ സിഡി മാഫിയായെയും അവരുടെ ശൃംഖലകളേയുമാണ് കണ്ടെത്തി പിടികൂടിയത്.