തമിഴ് സിനിമയില്‍ ഒരുകാലത്ത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നടി നമിത പുലിമുരുകനിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. രണ്ടു മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നമിത വെള്ളിത്തിരയിൽ തിരിച്ചുവരവ് നടത്തിയത്.
നല്ലൊരു ചിത്രത്തിനായാണ് കാത്തിരുന്നതെന്നും പുലിമുരുകന്റെ തിരക്കഥ കേട്ട ഉടൻ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും നമിത പറയുന്നു. സാഹസിക രംഗങ്ങൾ ഒരുപാട് ഉള്ള ഈ ചിത്രം എങ്ങനെ നിർമിക്കും എന്ന ആശങ്ക എപ്പോഴും ഉണ്ടായിരുന്നെന്ന് നമിത പറയുന്നു.
മറ്റു മലയാളചിത്രങ്ങൾ പോലെ അല്ല പുലിമുരുകൻ. 25 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. സാധാരണ സിനിമയുടെ ബഡ്ജറ്റിന്റെ കാര്യത്തിലോ ഹീറോയുടെ കാര്യത്തിലോ ഞാൻ ശ്രദ്ധിക്കാറില്ല. എന്നാൽ ഈ ചിത്രം അങ്ങനെ ആയിരുന്നില്ല. ഞാൻ ശരിയായ തീരുമാനമാണ് എടുത്തത്. സിനിമയുടെ വിജയത്തിൽ അതിയായ സന്തോഷവുമുണ്ട്. നമിത പറഞ്ഞു.
മോഹന്‍ലാല്‍ എന്ന് പറയുന്ന നടന്‍ നമുക്ക് എല്ലാവര്‍ക്കും സൂപ്പര്‍സ്റ്റാറാണ്. പക്ഷേ അധികമാര്‍ക്കും അറിയാത്തൊരു മുഖം അദ്ദേഹത്തിനുണ്ടെന്ന് നമിത പറയുന്നു. വളരെ ഇന്റലിജെന്റ് ആണെന്നും ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന ആളാണെന്നും നമിത പറഞ്ഞു. പുലിമുരുകൻ സിനിമയിൽ മോഹന്‍ലാലിന് പകരം വയ്ക്കാന്‍ മറ്റൊരു നടനില്ലെന്നും ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നും നമിത പറഞ്ഞു.
അദ്ദേഹത്തിനൊപ്പം ഒരു സെൽഫി എടുക്കാൻ ധൈര്യമില്ലായിരുന്നു. എങ്ങനെയായിരിക്കും മോഹൻലാലിന്റെ പ്രതികരണം എന്നു അറിയില്ലല്ലോ? എന്നാൽ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹം സെൽഫി എടുക്കാൻ സന്തോഷത്തോടെ തന്നെ അരികിലെത്തി. നമിത പറഞ്ഞു.