വീരപ്പനു വേണ്ടിയുള്ള വേട്ട; ഡോക്യുമെന്ററിയുമായി നെറ്റ്ഫ്ലിക്സ്

Mail This Article
രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരൻ വീരപ്പനെക്കുറിച്ച് ഡോക്യുമെന്ററിയുമായി നെറ്റ്ഫ്ലിക്സ്. ദ് ഹണ്ട് ഫോർ വീരപ്പൻ എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഓഗസ്റ്റ് നാല് മുതൽ സ്ട്രീം ചെയ്തു തുടങ്ങും. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയത് വീരപ്പന്റെ കാര്യത്തിലാണ്. വീരപ്പനെ പിടികൂടാനായി നടത്തിയ ഓപ്പറേഷൻ കൊക്കൂൺ ദൗത്യവും ഡോക്യുമെന്ററി ചർച്ച ചെയ്യും.
1952ൽ കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ തമിഴ്കുടുംബത്തിലാണു മുനിസാമി വീരപ്പൻ ജനിച്ചത്. വീരപ്പന്റെ അമ്മാവനായ സാൽവൈ ഗൗണ്ടർ വനംവേട്ടക്കാരനും ചന്ദനത്തടി കടത്തുകാരനുമായിരുന്നു. അമ്മാവന്റെ സഹായിയായിട്ടാണ് വീരപ്പനും വനംകൊള്ളയിലേക്കു തിരിയുന്നത്. ആദ്യകാലത്ത് ചന്ദനത്തടിയും ആനക്കൊമ്പുമായിരുന്നു വീരപ്പൻ പ്രധാനമായും കൊള്ളയടിച്ചത്. പത്താം വയസ്സിൽ തന്നെ തന്റെ ജീവിതത്തിലെ ആദ്യ ആനവേട്ട വീരപ്പൻ നടത്തി. ഗോപിനാഥത്ത് ഒരു കൊമ്പനാനയെ വെടിവച്ചിട്ട് കൊമ്പെടുത്തതായിരുന്നു ആ സംഭവം.
പിന്നീട് അമ്മാവന്റെ സംഘത്തിൽ നിന്നു തെറ്റിപ്പിരിഞ്ഞ് സ്വയം കൊള്ളയടി തുടങ്ങി. പിന്നീടുള്ള കാൽനൂറ്റാണ്ടുകാലം കൊണ്ട് 2000-3000 ആനകളെ വീരപ്പൻ കൊലപ്പെടുത്തിയെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. 65000 കിലോ ചന്ദനവും കടത്തി. 150 കോടിയോളം വരും ഇന്നതിന്റെ മൂല്യം.