ADVERTISEMENT

സിനിമയിൽ അതിമാനുഷിക പ്രകടനം കാഴ്ച വച്ച് കയ്യടി നേടുന്ന സൂപ്പർതാരങ്ങൾക്കൊപ്പം തന്നെ മികച്ചു നിൽക്കാറുണ്ട് പലപ്പോഴും അവരുടെയെല്ലാം കുട്ടിക്കാലം അഭിനയിക്കുന്നവരും. ഒരു കാലത്ത് സൂപ്പർതാരങ്ങളുടെ കുട്ടിക്കാലം അഭിനയിച്ച് തിളങ്ങിയ പല കുട്ടിത്താരങ്ങളും ഇന്ന് വെള്ളിത്തിരയ്ക്ക് പുറത്താണ്. പ്രജാപതിയിലെ ദേവർമഠം നാരായണൻ, വെള്ളിമൂങ്ങയിലെ മാമച്ചൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളുടെ കുട്ടിക്കാലം അവതരിപ്പിച്ച  രോഹിത് മേനോൻ ഇന്നും പ്രേക്ഷകരുടെ ഓർമ കവരുന്ന താരമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുട്ടിക്കാലമാണ് രോഹിത് ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത്. പ്രജാപതി, പത്തേമാരി, അലിഭായ്, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് രോഹിത് ജൂനിയർ സ്റ്റാറായി തിളങ്ങിയത്.

പാലക്കാട് സ്വദേശിയായ രോഹിത് മേനോൻ ഇപ്പോൾ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജറായി ജോലി ചെയ്യുകയാണ്. കോഴിക്കോട് സ്വദേശിനി ലക്ഷ്മിയാണ് ഭാര്യ. തന്റെ സിനിമാ ഓർമകള്‍ പങ്കുവെക്കുകയാണ് മനോരമ ഓൺലൈനിന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന പരിപാടിയിലൂടെ രോഹിത് മേനോൻ.

മമ്മൂക്കയുടെ കുട്ടിക്കാലം മെയിൻ 

ഞാൻ പതിനെട്ടോളം സിനിമകൾ ചെയ്തിട്ടുണ്ട് അതിൽ 16 സിനിമകളിലും സൂപ്പർതാരങ്ങളുടെ ചെറുപ്പകാലമാണ് അഭിനയിച്ചത്. കൂടുതലും മമ്മൂക്കയുടെ ചെറുപ്പമാണ്. ‘പത്തേമാരി’യാണ് അവസാനം ചെയ്ത സിനിമ. സിനിമയോടുള്ള പ്രണയം ഇപ്പോഴും മനസ്സിൽ കെടാതെയുണ്ട്. എന്നെങ്കിലും അറിയപ്പെടുന്ന ഒരു നടനാകണമെന്നാണ് ആഗ്രഹം. അതിനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടുതലും താരങ്ങളുടെ ചെറുപ്പകാലം അഭിയിച്ചതു കൊണ്ടായിരിക്കാം, പലരും എന്നെ ചെറുപ്പം ചെയ്യുന്നയാളായിട്ടാണ് കാണുന്നത്. അവസരങ്ങൾ ചോദിച്ചു വിളിക്കുമ്പോൾ ‘ചെറുപ്പം ചെയ്യാനുള്ള സീനില്ല’ എന്നു പറയും. അത് ആരുടെയും കുറ്റമല്ല. ഞാൻ അങ്ങനെ റജിസ്റ്ററായി പോയി. ഇപ്പോൾ ചില മേക്കോവറുകളൊക്കെ വരുത്താൻ ശ്രമിക്കുന്നുണ്ട്. 

ഞാനാണ് കായംകുളം കൊച്ചുണ്ണി

‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിൽ കൊച്ചുണ്ണിയുടെ ചെറുപ്പം ചെയ്തുകൊണ്ടാണ് ഞാൻ അഭിനയ രംഗത്തേക്കു വരുന്നത്. പതിനഞ്ചോളം സീരിയലുകളിൽ അഭിനയിച്ചശേഷമാണ് സിനിമയിലേക്കു വന്നത്. ‘ഒറ്റനാണയം’ ആയിരുന്നു ആദ്യത്തെ സിനിമ. 'മൊട്ട' എന്നായിരുന്നു അതിൽ എന്റെ കഥാപാത്രത്തിന്റെ പേര്. അതിനു ശേഷമാണ് ‘പ്രജാപതി’യിൽ മമ്മൂക്കയുടെ ചെറുപ്പം ചെയ്യുന്നത്. പിന്നീട് മൂന്നു നാലു സിനിമകളിൽ മമ്മൂക്കയുടെ ചെറുപ്പം ചെയ്യാൻ സാധിച്ചു. 

rohit-menon

കുറേ രംഗങ്ങൾ അഭിനയിപ്പിച്ചു നോക്കിയ ശേഷമാണ് പ്രജാപതിയിലേക്ക് തിരഞ്ഞെടുത്തത്. രഞ്ജിത് സാറായിരുന്നു ഡയറക്ടർ. മമ്മൂക്കയുടെ സിനിമയിൽ അഭിനയിക്കുന്നത് എല്ലാവരുടെയും സ്വപ്നമാണല്ലോ. അന്ന് സാറിനെ കാണാൻ പറ്റിയില്ല. പക്ഷേ, സാറിന്റെ ചെറുപ്പകാലം ചെയ്യാൻ കഴിഞ്ഞത് ഒരു അംഗീകാരമായിരുന്നു. പിന്നീട് ‘അലിഭായ്’ ചെയ്തു. അതിൽ സിദ്ദീഖ് സാറിന്റെ ചെറുപ്പകാലമായിരുന്നു. അതിനുശേഷം ‘പ്രണയകാലം’, ‘ഗുലുമാൽ’, ‘ഫേസ് ടു ഫേസ്’ അങ്ങനെ കുറേ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ടെൻഷനടിച്ചു ഡയലോഗ് തെറ്റി

മമ്മൂക്കയുടെ കുട്ടിക്കാലം മാത്രം ചെയ്തുകൊണ്ടിരുന്ന എനിക്കു കിട്ടിയ ഏറ്റവും വലിയ അവസരമായിരുന്നു ‘ഫേസ് ടു ഫേസി’ലെ വേഷം. മമ്മൂക്കയുടെ മകനായിട്ടായിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. ആ സിനിമയ്ക്ക് ഡയലോഗ് പ്രോംപ്റ്റിങ് ഉണ്ടായിരുന്നില്ല. എല്ലാം പഠിച്ചു പറയണമായിരുന്നു. മമ്മൂക്കയുടെ കൂടെ നിന്ന് അഭിനയിക്കാൻ നല്ല പേടിയായിരുന്നു. ടെൻഷൻ കാരണം ഡയലോഗ് തെറ്റും. അങ്ങനെ ഒരു ഷോട്ടൊക്കെ ആറും ഏഴും തവണ എടുത്തിട്ടുണ്ട്. ആ സെറ്റിൽ വെച്ച് എനിക്ക് ഒരബദ്ധം പറ്റി. തോക്കെടുത്ത് മമ്മൂക്കയ്ക്കു നേരെ ചൂണ്ടുന്ന ഒരു സീനുണ്ട്. തോക്കെടുത്തപ്പോൾ തൊട്ടടുത്തിരുന്ന പാത്രത്തിൽ തട്ടി വെള്ളം മുഴുവൻ മമ്മൂക്കയുടെ ദേഹത്ത് മറിഞ്ഞു. ഞാൻ പേടിച്ചു പോയിരുന്നു. പക്ഷേ മമ്മൂക്ക അത് വളരെ കൂളായിട്ടെടുത്ത് എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്.

ഇഷ്ടം നെഗറ്റീവ് റോളുകളോട്

സിനിമയിലും സീരിയലിലുമായി പല തരത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട്. വ്യക്തിപരമായി നെഗറ്റീവ് റോളുകൾ ചെയ്യാനാണ് താൽപര്യം. പക്ഷേ എല്ലാവരും  പറയുന്നത് എന്റെ മുഖം കണ്ടാൽ ഒരു വില്ലൻ വേഷമോ ഡാർക്ക് ഷേഡുള്ള വേഷമോ ആരും തരില്ല എന്നാണ്. ആ അഭിപ്രായം മാറ്റണം എന്നെനിക്കുണ്ട്. അതിനുവേണ്ടിയാണ് ഇപ്പോൾ ഞാൻ ശ്രമിക്കുന്നത്. ‘അലിഭായി’ൽ ചെറിയ ഒരു നെഗറ്റീവ് വേഷമായിരുന്നു എനിക്ക്. 

ഉടൻ തിരിച്ചു വരും

പഠനത്തിലും പിന്നീട് ജോലിയിലും കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് അഭിനയത്തിൽ ഒരു ഇടവേള വന്നത്. ഇപ്പോൾ തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. ചെറിയ ചില വേഷങ്ങളൊക്കെ ഈ അടുത്ത് ചെയ്തിരുന്നു. ഭാര്യ ലക്ഷ്മിയുടെ നല്ല പിന്തുണയുണ്ട്. ജോലിത്തിരക്കുകാരണം ഞാൻ െചറുതായി മടിപിടിക്കുമ്പോൾ ഓർമപ്പെടുത്തുന്നത് ഭാര്യയാണ്. അഭിനയത്തിലേക്ക് തിരിച്ചു വരാൻ  പിന്തുണയുമായി അച്ഛനും അമ്മയുമെല്ലാം കട്ടയ്ക്കു കൂടെയുണ്ട്.

English Summary:

Chat with actor Rohit Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com