ADVERTISEMENT

നടി പാർവതി വിജയ്‍യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്ന് തുറന്നു പറഞ്ഞ് നടി സായി ലക്ഷ്മി. ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും അത്തരത്തിൽ ചിന്തിക്കുന്നയാളല്ല താനെന്നുമാണ് സായി ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ‌ പറയുന്നത്. പാർവതിയുമായി വേർപിരിഞ്ഞു നിൽക്കുന്ന സമയത്താണ് അരുണിനെ പരിചയപ്പെടുന്നതെന്നും തങ്ങളിപ്പോൾ റിലേഷൻഷിപ്പിലാണെന്നും സായി ലക്ഷ്മ വെളിപ്പെടുത്തി.

‘‘ഈ പ്രശ്നത്തിൽ പൊതുസമൂഹത്തിന് ഞാനൊരു പ്രതികരണവും നൽകിയിട്ടില്ല. ഒരുകാര്യം എനിക്ക് വ്യക്തത വരുത്തണം എന്നു തോന്നി. ജനങ്ങള്‍ സത്യം അറിയണം. യാഥാർഥ്യം മനസിലാക്കാതെ കമന്റുകള്‍ ഇടുന്നതില്‍ കാര്യമില്ല. അവരെ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ക്ക് കിട്ടിയ വിവരം വച്ചാണ് അവര്‍ പെരുമാറുന്നത്. അതിപ്പോള്‍ ആരാണെങ്കിലും അങ്ങനെയേ ചെയ്യുള്ളൂ. ഞാനാണെങ്കില്‍ പോലും എനിക്ക് കിട്ടുന്ന വിവരം വച്ചായിരിക്കും പെരുമാറുന്നത്. 

അതുകൊണ്ടാണ് ഇതുപോലെയൊരു വിഡിയോ ചെയ്യാന്‍ തീരുമാനിച്ചത്. ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ പുള്ളിയെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ എന്താണെന്നോ സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. പുള്ളി വഴിയല്ല സെപ്പറേഷനെക്കുറിച്ച് ഞാന്‍ അറിഞ്ഞത്. 

പുറമെയുള്ളവര്‍ പറഞ്ഞാണ് ഞാന്‍ അതേക്കുറിച്ച് അറിഞ്ഞത്. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അറിയാമായിരുന്നു. ഒരു മാസമൊക്കെ കഴിഞ്ഞാണ് ഞങ്ങള്‍ കണ്ട് സംസാരിക്കുന്നത് തന്നെ. അതുവരെ അദ്ദേഹം ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. ഞങ്ങളെ അറിയാവുന്ന ഞങ്ങളുടെ കൂടെ നിന്നവര്‍ക്ക് അറിയാം, ഞാന്‍ കാരണമല്ല ഡിവോഴ്‌സ് സംഭവിച്ചതെന്ന്. 

പറഞ്ഞു വരുന്നത് അവരുടെ ഡിവോഴ്‌സിന് കാരണം ഞാനല്ല. അത് അവരുടെ കുടുംബ പ്രശ്നം. അവരുടെ പേഴ്‌സനല്‍ കാര്യമാണ്. അതൊന്നും പറയണ്ട കാര്യം എനിക്കില്ല. ഇതൊന്ന് ക്ലാരിഫൈ ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. ഒരു കുടുംബം തകര്‍ത്ത് അതിനകത്ത് കയറി സന്തോഷം കണ്ടെത്തേണ്ട കാര്യം എനിക്കില്ല. 

ഒരു ഫാമിലി സെപ്പറേറ്റഡാവുമ്പോഴുള്ള വിഷമം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്റെ പപ്പയും മമ്മയും ഡിവോഴ്‌സ്ഡാണ്. ഞാന്‍ ഒന്നില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്.ഞാന്‍ അനുഭവിച്ച വേദനയും അമ്മയും പപ്പയും അനുഭവിച്ച വേദനയുമെല്ലാം എത്രത്തോളമാണെന്ന് എനിക്ക് നന്നായി അറിയാം. അതെല്ലാം അറിഞ്ഞുവച്ച് മറ്റൊരാളെ അതിനകത്ത് കൊണ്ട് തള്ളിയിടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. അദ്ദേഹത്തെ പരിചയപ്പെടുന്ന സമയത്ത് പുള്ളി മാനസികമായും തകർന്ന അവസ്ഥയിലായിരുന്നു. ഒരു സുഹൃത്തെന്ന നിലയിൽ എന്താണ് കാര്യമെന്ന് തുറന്നു പറയാൻ പറ്റുമോ എന്നു ചോദിച്ചു. അങ്ങനെയാണ് കൂടുതൽ പരിചയമാകുന്നത്. 

ആ സമയത്ത് ഞങ്ങൾ തമ്മിലൊരു റിലേഷൻഷിപ്പും ഉണ്ടായിരുന്നില്ല. ഞാനല്ല അവരുടെ ഡിവോഴ്‌സിന് കാരണം. അത് ഞാന്‍ എവിടെ വേണമെങ്കിലും പറയാം. ഡിവോഴ്സ് ആയ ആളെ തന്നെ വേണോ, ഇത്ര പ്രശ്നമുള്ള ആളുടെ കൂടെ പോകണോ എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്. ഒരാളുടെ ജീവിതം അവസാനിക്കുന്ന കാര്യമൊന്നുമല്ലല്ലോ ഡിവോഴ്സ്. അദ്ദേഹത്തിനൊരു പുതിയ ജീവിതം വേണമെന്നു തോന്നിയാൽ അതിൽ ഒരു തെറ്റും പറയാൻ പറ്റില്ല. കാരണം ജീവിതം മുന്നോട്ടുപോകണം. ഡിവോഴ്സ് എന്നാൽ ജീവിതം അവസാനിച്ചു എന്നല്ല. എത്രയോ ആളുകൾ പുതിയ ജീവിതവുമായി മുന്നോട്ടുപോയി സന്തോഷത്തോടു കൂടി ജീവിക്കുന്നു.

ഞാൻ ചെയ്ത കാര്യത്തിൽ എനിക്കൊരു തെറ്റും തോന്നുന്നില്ല. ഈ പ്രശ്നങ്ങൾ ഇങ്ങനെ നടക്കുന്നതുകൊണ്ട് അദ്ദേഹം എപ്പോഴും എന്നോട് ചോദിക്കും, ഓക്കെ ആണോ, വിഷമമുണ്ടോ, എന്തെങ്കിലും മനസ്സിൽ വച്ചുകൊണ്ടിരിക്കരുത് തുറന്നു പറയണം എന്നൊക്കെ. എനിക്ക് അദ്ദേഹം വളരെ നല്ലൊരാളാണ്. ഞാനെടുത്ത ഈ തീരുമാനം തെറ്റായും തോന്നിയിട്ടില്ല. അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു.’’–സായി ലക്ഷ്മിയുടെ വാക്കുകൾ.

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് പാര്‍വതി വിജയ് തന്റെ വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസമാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്.  നടി മൃദുല വിജയ്‌യുടെ സഹോദരിയാണ് പാര്‍വതി. പാർവതിയുടെയും അരുണിന്റെയും രഹസ്യവിവാഹമായിരുന്നു. സീരിയല്‍ ക്യാമറമാനാണ് അരുൺ. ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകളുണ്ട്.

കനൽപ്പൂവ്, സാന്ത്വനം 2 തുടങ്ങിയ പരമ്പരകളിലൂടെയാണ് സായി ലക്ഷ്മി മലയാളികൾക്ക് സുപരിചിതയായി മാറിയത്. ഒരുമിച്ച് സീരിയലിൽ പ്രവർത്തിക്കുന്ന സമയത്താണ് അരുണും സായിലക്ഷ്മിയും അടുക്കുന്നത്. തുടർന്ന് അരുണിനൊപ്പമുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ പാർവതിയുടെ പേരിൽ വലിയ രീതിയിൽ വിമർശനം സായിലക്ഷ്മിക്ക് നേരിടേണ്ടി വരുന്നുണ്ട്. അരുണും പാർവതിയും വേർപിരിയാൻ കാരണം സായിലക്ഷ്മിയാണെന്ന തരത്തിൽ വരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

English Summary:

Actress Sai Lekshmi has openly denied being the reason for the divorce between actress Parvathy Vijay and Arun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com