ADVERTISEMENT

ആൺപുലികളുടേതായി അറിയപ്പെടുന്ന പത്തനംതിട്ടയുടെ നാടൻപാട്ട് രംഗത്ത് സ്വന്തം ശബ്ദം അടയാളപ്പെടുത്തിയ പെൺകുട്ടി, കലാഭവൻ മണി ‘കുഞ്ഞായി’ എന്ന ഓമനപ്പേരിട്ട് സ്വന്തം പെങ്ങളായി ചേർത്തുനിർത്തിയ പാട്ടുകാരി.. ഇതിനൊക്കെ അപ്പുറം തോട്ടം, തൊഴിലുറപ്പ് ജോലി മുതൽ പെയിന്റിങ്ങും പത്രമിടീലും വരെ ഒട്ടുമിക്ക ജോലികളും നോക്കി രണ്ടറ്റവും ചേർത്തുവയ്ക്കാൻ നെട്ടോട്ടമോടുകയാണ് സിന്ധു പന്തളം എന്ന കലാകാരി. സാമ്പത്തിക പരാധീനതയിൽ നടക്കാതെ പോയ പഠനമെന്ന സ്വപ്നത്തെ, മണിയച്ചനെന്നു വിളിക്കുന്ന കലാഭവൻ മണിയുടെ മരണം ജീവിതത്തിലുണ്ടാക്കിയ ശൂന്യതയെ ഒക്കെ പാട്ടുകൊണ്ടു മറക്കാൻ ശ്രമിക്കുമ്പോഴും ജീവിക്കണമെങ്കിൽ ആരെങ്കിലും പ്രോഗ്രാമിനു വിളിക്കണമെന്ന പച്ചപ്പരമാർഥം തുറന്നുപറയുന്നു അവർ. 

തുടക്കം, വാമൊഴി 

പന്തളം പുന്നക്കുളഞ്ഞിയിലെ ലക്ഷംവീടു കോളനി സിന്ധുഭവൻ രാഘവന്റെയും രാജമ്മയുടെയും ഒറ്റമകളായിരുന്നു സിന്ധു. കുളനടയിൽ അമ്മ ജോലിക്ക് പോയിരുന്ന ഡോ. താജ് രാജ്മോഹന്റെ വീട്ടിൽ അവിടത്തെ കുട്ടികൾ കച്ചേരി പഠിക്കുന്നതു കേട്ടാണ് കുഞ്ഞുസിന്ധു പാട്ടുലോകത്തെത്തിയത്. പിന്നെപ്പിന്നെ പാട്ടു മൂളി നടന്ന അവളെ ക്ലാസിൽ ചേർത്തെങ്കിലും പണം പ്രശ്നമായി. ആറിലോ ഏഴിലോ പഠിക്കുമ്പോൾ തൊട്ടടുത്ത സംസ്കാര ക്ലബിൽ പോയിത്തുടങ്ങി. അവിടത്തെ കോത അമ്മൂമ്മ പഠിപ്പിച്ച പാട്ടുകൾ പാടി ആയിരുന്നു തുടക്കം. ലളിതഗാനവും പദ്യപാരായണവും നാടൻപാട്ടുമെല്ലാം പഠിച്ചു, ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. ഫസ്റ്റ് ക്ലാസ് നേടി എസ്എസ്എൽസി പാസായെങ്കിലും സാമ്പത്തിക പരാധീനത മൂലം തുടർപഠനം നടന്നില്ല. അതോടെ പാട്ടായി ജീവിതം. ഫോക്‌ലോർ അക്കാദമി ചെയർമാൻ ആയിരുന്ന സി.ജെ. കുട്ടപ്പന്റെ സമിതിയിൽ മൂന്നു വർഷത്തോളം പാടാൻ പോയി. കേരളോത്സവത്തിലും മറ്റും പങ്കെടുത്തു. എവിടെ മത്സരമുണ്ടോ അവിടെ എല്ലാം സിന്ധുവെത്തി. 2013ലെ കേരളോത്സവത്തിൽ കലാതിലകമായി. 19 വർഷമായി ജില്ലയിലെ നാടൻപാട്ട് രംഗത്ത് സജീവമാണ്. അമ്പലങ്ങൾ, സാംസ്കാരിക പരിപാടികൾ, സ്വകാര്യ ആഘോഷങ്ങൾ തുടങ്ങി നിരവധി വേദികൾ... 5 വർഷം മുൻപ് വരെ നിറയെ പരിപാടികൾ ലഭിച്ചിരുന്നു, നല്ല വരുമാനവും. ഇപ്പോൾ പ്രോഗ്രാം കുറഞ്ഞു. എങ്കിലും ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സമിതികളോടൊപ്പം പാടുന്നു. മൂന്നുവർഷമായി സംസ്കാരയിൽ അറിവരങ്ങ് നാടൻപാട്ട് പഠന കളരി നടത്തുന്നു. 18 കുട്ടികൾക്ക് ഇപ്പോൾ സൗജന്യമായി പാട്ടുപാഠങ്ങൾ പറഞ്ഞുകൊടുക്കുന്നു സിന്ധു. 

മണിയച്ചന്റെ കുഞ്ഞായി 

പെൺകുട്ടികൾ സച്ചിന്റെയും ഗാംഗുലിയുടെയും കുഞ്ചാക്കോ ബോബന്റെയും ചിത്രം നോക്കിയിരുന്ന കാലത്ത് കലാഭവൻ മണിയുടെ ചിത്രങ്ങളായ ചിത്രങ്ങളൊക്കെ വെട്ടിയെടുത്ത് നോട്ടുബുക്കിലൊട്ടിച്ച് ആൽബമുണ്ടാക്കിയ പെൺകുട്ടിയാണ് സിന്ധു. അതിനു വീട്ടുകാരുടെ വഴക്കേറെ കേട്ടു. സ്കൂളിൽ ആ നോട്ട്ബുക്ക് പിടിച്ചതോടെ ക്ലാസിനു പുറത്താക്കിയതും അച്ഛനെ വിളിപ്പിച്ചതും പഴയ ഓർമ. പിന്നീട് പാട്ടിന്റെ ലോകത്തായതിനു ശേഷം അപ്രതീക്ഷിതമായാണ് മണിയുടെ നമ്പർ കിട്ടുന്നത്. വെറുതേ വിളിച്ചുനോക്കിയതാണ്. മണി ഫോൺ എടുത്തു. സംസാരിച്ചതോടെ പേടി മാറി. പിന്നെ ഇടയ്ക്കിടെ വിളിച്ചുതുടങ്ങി. ഏറെ നാളിനു ശേഷം ചെന്നു കാണാൻ അനുമതി ചോദിച്ചു. മണിയുടെ വിശ്രമകേന്ദ്രമായ ‘പാടി’യിൽ കാണാൻ ചെന്നപ്പോൾ സിനിമാനടനെ കാണാൻ വന്നതാണല്ലേ എന്നായി ചോദ്യം. ‘അല്ല, കൂടപ്പിറപ്പിനെ കാണാൻ’ എന്നായിരുന്നു മറുപടി. മണി ആ വാക്കു കാര്യമായിട്ടങ്ങെടുത്തു. കുഞ്ഞായി എന്നു വിളിച്ചു. സ്വന്തം പെങ്ങളായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറിയപ്പെടാതെ പോയ കലാകാരന്മാരെ ചേർത്ത് പാടിയിൽ വച്ച് ഒരു സംഗമം നടത്താൻ പ്ലാൻ നടക്കുന്നതിനിടെ ആയിരുന്നു മണിയുടെ മരണം. മരിക്കുന്നതിന് ഒരുമാസം മുൻപ് പാടിയിലെത്തിയപ്പോൾ സിന്ധുവിനെ ഒപ്പം നിർത്തി ഒരു ചിത്രമെടുപ്പിച്ചു മണി– ‘സൂക്ഷിച്ചുവക്കണം ആവശ്യം വരും’ എന്ന മുന്നറിയിപ്പോടെ സിന്ധുവിനു നൽകി. ഇപ്പോഴും സിന്ധു നിധി പോലെ സൂക്ഷിക്കുന്ന ആ ചിത്രം ഏതുവേദിയിൽ പാടാൻ പോയാലും ഒപ്പമുണ്ടാകും. 

ജീവിതം, കുടുംബം 

പുന്നക്കുളഞ്ഞിയിലെ സ്ഥലത്ത് ഒരു കൊച്ചുവീടൊരുങ്ങുന്നു. അമ്മയും എട്ടുവയസുകാരി മകൾ അനന്തനാരായണിയും ഒപ്പം. മകളുടെ ചില ആരോഗ്യപ്രശ്നങ്ങൾ കുടുംബത്തെ വല്ലാതെ അലട്ടുന്നുണ്ട്. മുൻപ്  രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിൽ എല്ലാം കൈവിട്ടുപോകുന്നു എന്നു തോന്നിയ രണ്ടുവർഷം പാട്ടിന്റെ കൂട്ടുവിട്ടു കോയമ്പത്തൂരിൽ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ ജോലിക്കുപോയി. പക്ഷേ പാട്ട് തിരികവിളിച്ചപ്പോൾ മടങ്ങിവന്നു. നാടൻ പാട്ടിൽ തന്നെ അധികമാരും കൈവക്കാത്ത ചെങ്ങന്നൂരാദി പാട്ടുകളാണ് സിന്ധുവിന്റെ ഹൈലൈറ്റ്. ഇപ്പോൾ ഒരു ബ്യൂട്ടി പാർലറിൽ ഹെൽപറായി പോകുന്നു. കിട്ടുന്ന വേദികളിലെല്ലാം ഒന്നു പോലും നഷ്ടപെടുത്താതെ പാടുന്നു. ചില പാട്ടുകൾ ചിട്ടപ്പെടുത്തി, പാരഡി ഗാനങ്ങളെഴുതുന്നു. സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് റാങ്ക് ലിസ്റ്റിൽ പേരുണ്ടെങ്കിലും ഇതുവരെ ഒന്നുമായില്ല. കൂടുതൽ വേദികൾ വേണം. കൂടുതൽ പാടണം. കൂടുതൽ നാടറിയുന്ന കലാകാരിയാകണം. കലയുടെ പച്ചപ്പാർന്ന ലോകത്തേയ്ക്ക് കൂടുതൽ പാട്ടുവഴികൾ വെട്ടണം... ജീവിതത്തിന്റെ കയ്പ്പുകൾക്കൊപ്പം ഇടയ്ക്കു തെളിയുന്ന മിഠായിമധുരങ്ങളെന്ന പോലെ സ്വപ്നങ്ങളെ ചേർത്തുപിടിക്കുകയാണ് സിന്ധു.

കലാഭവൻ മണിയെക്കുറിച്ചുള്ള നാലുവരി ഈണം എപ്പോഴുമുണ്ടാകും സിന്ധുവിന്റെ ചുണ്ടിൽ

അച്ഛന്റെ പാദം പരിഞ്ഞൊരാ മണ്ണിനെ 

പാടിയുറക്കണതാരാവോ 

പാട്ടിന്റെ പാലാഴി തീർത്തൊരെൻ പാടിയെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com