ADVERTISEMENT

പദലാളിത്യവും ആശയഗാംഭീര്യവുമാണ് പി. ഭാസ്കരനെന്ന പേരിനെ മലയാളത്തിന്റെ കാവ്യ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. ജീവിതഗന്ധിയായ വരികൾ ആ തൂലികയിൽനിന്നു പിറന്നു വീണപ്പോഴെല്ലാം ആസ്വാദക ഹൃദയങ്ങൾക്കത് ഉത്സവമായിരുന്നു. ദാർശനികത, പ്രണയം, ഹർഷം, വേദന, നിരാശ... സകല മാനുഷിക ഭാവങ്ങളും ശ്രുതിയിട്ടുണരുന്ന ആ കാവ്യവഴിയിൽ കേൾവിയിടങ്ങൾ എത്രവട്ടമാണ് പൂത്തുലഞ്ഞിരിക്കുന്നത്! ശോഭനാ പരമേശ്വരൻ നായർ എന്ന ഹിറ്റ് മേക്കറിന്റെ പല വിജയങ്ങൾക്കു പിന്നിലും ആ മാന്ത്രികത്തൂലികയിൽ പിറന്ന കാലാതിവർത്തിയായ കാവ്യകൽപനകളുടെ പങ്ക് ഒട്ടും ചെറുതായിരുന്നില്ല.

1965ൽ ‘മുറപ്പെണ്ണി’ലൂടെയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ സിനിമാരംഗത്തേക്കു കടന്നു വരുന്നത്. സ്വന്തം കഥയ്ക്ക് തിരക്കഥ ചമച്ചു കൊണ്ടായിരുന്നു ആ അരങ്ങേറ്റം! എഴുത്തു വഴിയിൽ ഏറെ കാതം മുന്നേറിക്കഴിഞ്ഞിരുന്ന എംടിയുടെ പ്രതിഭയിൽ തികഞ്ഞ വിശ്വാസമുണ്ടായിരുന്ന ശോഭനാ പരമേശ്വരൻ നായരുടെ നിർബന്ധമായിരുന്നു അങ്ങനൊരു ഉദ്യമത്തിനു പിന്നിൽ. അക്കാലത്തെ പ്രഗത്ഭരെ ഏൽപിക്കാൻ എംടി ആവതു പറഞ്ഞു നോക്കിയെങ്കിലും വാസു തന്നെ അത് ഏൽക്കണമെന്ന് പരമുവണ്ണന് ഒരേ വാശി! മറ്റദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, പാട്ടെഴുത്തിനു ഭാസ്കരൻ മാഷ് തന്നെ നിയോഗിക്കപ്പെട്ടു. ഒരു ആഗ്രഹം കൂടി സിനിമയ്ക്കായി പണം മുടക്കുന്ന പരമേശ്വരൻ നായർ മാഷിനെ അറിയിച്ചു - തന്റെ ഇഷ്ട നദിയായ ഭാരതപ്പുഴയെ പശ്ചാത്തലമാക്കി ഒരു പാട്ടുകൂടിയുണ്ടായാൽ കൊള്ളാം.

‘കരയുന്നോ പുഴ ചിരിയ്ക്കുന്നോ....’ – തള്ളിക്കളയാനാവാത്ത നിർമാതാവിന്റെ ആഗ്രഹത്തെ കഥാസന്ദർഭത്തോടു കണ്ണികോർത്ത് മാഷിന്റെ ചിന്തകളിൽ വരികൾ ഓളംതല്ലി... കാലം മറക്കാത്ത ഒരു ഗാനം പിറന്നുവീഴാൻ പിന്നെ വൈകിയില്ല. വേദനകളെ കടിച്ചമർത്തി മലയാളത്തിന്റെ നിത്യഹരിത നായകൻ ഭാരതപ്പുഴയുടെ തീരത്തിരുന്നു പാടുമ്പോൾ ആരിലാണ് ക്ഷണനേരത്തേക്കെങ്കിലും ഒരു നൊമ്പരമുണരാത്തത്. പ്രണയഗാനങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത മലയാളത്തിൽ അഞ്ചരപ്പതിറ്റാണ്ടു കടന്നിട്ടും പ്രണയഭംഗത്തെ ഇത്ര ഭാവതീവ്രമായി വരച്ചു ചേർത്ത മറ്റേതു ഗാനമുണ്ട് ചൂണ്ടിക്കാട്ടാൻ! 

വേർപിരിയലിന്റെ വേദനയെ ഏറെ വൈകാരികമായി വരച്ചു ചേർത്ത്, ഒഴുകുന്ന പുഴയെ ജീവിതത്തോട് താരതമ്യം ചെയ്യുകയാണ് ദാർശനികനായ കവി. ഒന്നു ചേർന്നു പോകുന്ന ജീവിതങ്ങൾ പലപ്പോഴും കാലത്തിന്റെ ഒഴുക്കിൽ പല കൈവഴികളിലേക്കു പിരിഞ്ഞകലുമ്പോൾ കരയുകയാവുമോ... ചിരിയ്ക്കുകയാവുമോ? കഥാഗതിയിൽ ബാലന്റെയും ഭാഗിയുടേയും വേർപിരിയലിനെ കണ്ണീരിൽ ചാലിച്ച് കണ്മുന്നിലെത്തിച്ച എംടിക്ക്, കദനം കനംതൂങ്ങിയ വരികളുമായി മാഷും ഒപ്പം നിന്നു. തന്റേതാവുമെന്നു കരുതിപ്പോയ മുറപ്പെണ്ണ് സഹോദരനു ഭാര്യയായി മാറുമ്പോൾ ബന്ധം മുറുകുകയാണോ അയയുകയാണോ? ഒരു കോണിൽ ഉണങ്ങാത്ത മുറിവ്, മറുകോണിൽ അതിസങ്കീർണമായ ആശയക്കുഴപ്പം - കഥ മുന്നോട്ടു വെയ്ക്കുന്ന സങ്കീർണതകൾ ഗാനത്തെയും വല്ലാതെ വൈകാരികമാക്കുന്നു.

‘കദനത്താൽ തേങ്ങുന്ന ഹൃദയവുമായി

കരകളിൽ തിരതല്ലും ഓളങ്ങളേ.....’ 

തീരത്തെ പുണരാൻ വെമ്പി അലതല്ലിയെത്തുന്ന ഓളങ്ങളുടെ നൊമ്പരം വരികളെ എത്ര ഹൃദയസ്പർശിയാക്കുന്നു. ഉള്ളുനീറുന്നത് പുറത്തറിയിക്കാതെ, സ്വയമുരുകുന്ന ജീവിതത്തിന്റെ വേദനയ്ക്ക് മാഷ് ചമച്ച കാവ്യഭാഷ്യം ഗംഭീരം! 

മറവി ചിലപ്പോഴൊക്കെ വലിയ അനുഗ്രഹമാണ്. കാടുകയറിയ ചിന്തകളിൽ കണ്ണും നട്ടിരുന്ന് കണ്ണീരു പൊഴിക്കുമ്പോൾ ഒരു മറവിക്കായി കൊതിച്ചു പോകാത്ത മനസ്സുകളുണ്ടാവുമോ? മനുഷ്യസഹജമായ മുഴുവൻ വികാരങ്ങളെയും മറ്റു ചേരുവകളുടെ ഏറ്റക്കുറച്ചിലുകളില്ലാതെ വച്ചൊരുക്കുന്ന കവിക്ക്, മറവിയെ പുണരുക അത്ര എളുപ്പമല്ലെന്ന് നന്നായറിയാം. ‘മറക്കാൻ പറയാനെന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം.’ അത്രമേൽ ഹൃദയത്തിൽ തറച്ചു പോയ ബന്ധത്തെയാണ് കാലത്തിന്റെ വികൃതി പറിച്ചെറിയാൻ ആവശ്യപ്പെടുന്നത്. ‘ഒക്കെയും മറക്കണ’മെന്ന പ്രിയപ്പെട്ടവരുടെ പതിവ് ഉപദേശത്തിൽ ബാലന്റെ ഹൃദയത്തിലേക്കു ചേക്കേറിയ മാഷിന്റെ വേദനയും ഒടുങ്ങുന്നില്ല. എത്ര തന്നെ മറക്കാൻ നോക്കിയാലും ഓർമകളോടിയെത്തി വിളിച്ചുണർത്തുമെന്ന ഫിലോസഫിയെ എത്ര ഭംഗിയായും ലളിതമായുമാണ് ആ തൂലിക വെളിപ്പെടുത്തുന്നത്! 

‘കുങ്കുമ പൂവുകൾ പൂത്തു എന്റെ തങ്കക്കിനാവിൻ താഴ്‌വരയിൽ...’ പ്രണയാർദ്രമായ ഒരു മെലഡി എവിഎം സ്റ്റുഡിയോയുടെ അകത്തളത്തിൽ ഒരു കോണിൽനിന്ന് ഒഴുകി വരുന്നത് നൗഷാദ് എന്ന ഉത്തരേന്ത്യൻ സംഗീതകാരനെ പെട്ടെന്നാണ് ആകർഷിച്ചത്. സ്റ്റുഡിയോയിൽ തന്റെ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിനെത്തിയതായിരുന്നു നിരവധി ഹിറ്റുകൾ സൃഷ്ടിച്ച ആ സർഗപ്രതിഭ. ആ മലയാള പാട്ടിന്റെ റെക്കോർഡിങ് നടക്കുന്നിടത്തേക്കു ചെല്ലാതിരിക്കാൻ അദ്ദേഹത്തിനായില്ല. അപ്രതീക്ഷിതമായി തങ്ങൾക്കരികിലേക്കു വരുന്ന അതിഥിയെക്കണ്ട് ഏവരും ഒന്നു ഞെട്ടി. ആ ഞെട്ടൽ മാറും മുമ്പ്, വിഖ്യാതനായ ആ ഹിറ്റ് മേക്കർ നേരെ കംപോസറുടെ അടുത്തെത്തി തോളത്തുതട്ടി പറഞ്ഞു: ‘സൂപ്പർ!’. അനുമോദന വാക്കുകൾക്ക് അറുപിശുക്കനെന്ന ഖ്യാതിയുള്ള നൗഷാദിൽനിന്ന് ഇങ്ങനെ ഒരു പ്രതികരണം സംഗീത സംവിധായകനെ അന്ന് ഒട്ടൊന്നുമല്ല ആഹ്ളാദിപ്പിച്ചത്. ആ കംപോസർ മറ്റാരുമായിരുന്നില്ല, ഭാവഗായകൻ ജയചന്ദ്രനെ അരങ്ങത്തേക്കു കൊണ്ടുവന്ന സാക്ഷാൽ ഭൂതപ്പാണ്ടി അരുണാചലം ചിദംബരനാഥ് എന്ന ബി.എ. ചിദംബരനാഥ് ആയിരുന്നു അത്!

‘മുറപ്പെണ്ണി’ ലെ മുഴുവൻ പാട്ടുകൾക്കും ഈണമിട്ടത് ചിദംബരനാഥ് ആയിരുന്നു. ഈ ഗാനത്തിന്റെ വരികൾ കണ്ടപ്പോഴേ അദ്ദേഹത്തിന് നന്നായി ബോധിച്ചിരുന്നു. അധികം വൈകാതെ, താനിട്ട ഒന്നുരണ്ട് ഈണങ്ങൾ പരമേശ്വരൻ നായരെ മൂളിക്കേൾപ്പിച്ചു. ‘പോരാ’ ഈണം കേട്ട നായർ മുഖം ചുളിച്ച് തലയാട്ടി. ഈണം ഇഷ്ടപ്പെടാഞ്ഞല്ല, കൂടുതൽ നല്ലത് പ്രതീക്ഷിച്ചായിരുന്നു ആ അനിഷ്ടം കാട്ടൽ! പ്രതീക്ഷ തെറ്റിയില്ല, ഏറെയൊന്നുമില്ലെങ്കിലും ചെയ്തവയിൽ മിക്കതും ഹിറ്റുകളാക്കിയ ആ സംഗീതകാരൻ, ഈണത്തെയൊന്നുമാറ്റി, പഹാഡിയിലൊരു മൂളൽ... പരമേശ്വരൻ നായരുടെ മുഖം തെളിഞ്ഞു.

പ്രണയ നൈരാശ്യം മുറിവേൽപിച്ച ഒരു കാമുകന്റെ അഴലിന്റെ ആഴങ്ങളെ ധ്വനിപ്പിക്കാൻ, സ്വരമാധുരി കൊണ്ട് ജൈത്രയാത്ര തുടരുന്ന ഗാനഗന്ധർവന് അന്നേ കഴിഞ്ഞിരുന്നു. പിന്നണി ഗാനരംഗത്തേക്കു കടന്നു വന്നിട്ട് അന്ന് 4 വർഷമേ ആയിട്ടുണ്ടായിരുന്നുള്ളുവെങ്കിലും വരികളിൽ വരേണ്ട വികാരത്തെ അറിഞ്ഞുൾക്കൊണ്ട് പ്രതിഫലിപ്പിക്കുവാനും യേശുദാസിന് കഴിഞ്ഞു.

വള്ളുവനാടൻ മാനറിസങ്ങളെ ആദ്യമായി അഭ്രപാളികളിലേക്കു സന്നിവേശിപ്പിച്ച സിനിമയെന്ന ഖ്യാതിയും ‘മുറപ്പെണ്ണി’നുണ്ട്. എ. വിൻസെന്റിന്റെ സംവിധാനത്തിൽ പിറന്ന സിനിമ അക്കാലത്ത് ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. 

കാലമിങ്ങനെ ഒഴുകിയകലുകയാണ്... കൈവഴികൾ പിരിഞ്ഞ്... കൂടിച്ചേർന്ന്.... എന്നാൽ പി. ഭാസ്കരനെന്ന പേര് ഇന്നും മലയാളത്തിന്റെ ഹൃദയതീരങ്ങളിൽ തിരതല്ലിക്കൊണ്ടേയിരിക്കുകയല്ലേ, പദഭംഗിയുടെ താളം മറക്കാത്ത ഓളങ്ങളാൽ ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com