ADVERTISEMENT

യേശുദാസും ജയചന്ദ്രനും തങ്ങളുടെ ശബ്ദ സൗകുമാര്യം കൊണ്ട് മലയാള സിനിമയിൽ വിസ്മയങ്ങൾ തീർത്ത കാലത്ത്, ആലാപനശുദ്ധിയും ഭാവതീവ്രതവും നിറഞ്ഞ ഗാനങ്ങളുമായെത്തി ശ്രോതാക്കളുടെ പ്രിയഗായകനായി മാറിയ ബ്രഹ്മാനന്ദൻ ഓർമ്മയായിട്ടിന്ന് പതിനെട്ട് വർഷം. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കിൽ ഭവാനിയുടേയും പാപ്പച്ചന്റേയും മകനായാണ് ബ്രഹ്മാനന്ദൻ ജനിച്ചത്. 12ാം വയസ്സ് മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ അദ്ദേഹം കടയ്ക്കാവൂർ സുന്ദരം ഭാഗവതർ, ഡി.കെ. ജയറാം എന്നിവർക്കു കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. 1965ൽ ഓൾ ഇന്ത്യാ റേഡിയോയിലെ ലളിതഗാന മത്സരത്തിൽ മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചതാണ് ബ്രഹ്മാനന്ദന് സിനിമയിൽ അവസരം നേടിക്കൊടുത്തത്.

 

കെ.രാഘവൻ മാസ്റ്റാണ് ബ്രഹ്മാനന്ദനെ ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവന്നത്. 1969ൽ രാഘവൻ മാസ്റ്റർ സംഗീതസംവിധാനം നിർവ്വഹിച്ച ‘കള്ളിച്ചെല്ലമ്മ’ എന്ന സിനിമയിൽ ‘മാനത്തെ കായലിൻ....’ എന്ന ഗാനം ആലപിച്ചാണ് ബ്രഹ്മാനന്ദൻ സിനിമാ പിന്നണി ഗായകനാവുന്നത്. ആദ്യ ഗാനം തന്നെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. തുടർന്ന്, കണ്ണീരാറ്റിലെ തോണി (പാതിരാവും പകൽ വെളിച്ചവും) പ്രിയമുള്ളവളേ (തെക്കൻകാറ്റ്), സമയമായി, ശ്രീമഹാദേവൻ തന്റെ (നിർമാല്യം), കനകം മൂലം ദുഃഖം (ഇന്റർവ്യൂ), ചന്ദ്രികാ ചർച്ചിതമാം രാത്രിയോടോ ( പുത്രകാമേഷ്ടി), ലോകം മുഴുവൻ സുഖം പകരാനായ് (സ്‌നേഹദീപമേ മിഴി തുറക്കൂ), ക്ഷേത്രമേതെന്നറിയാത്ത (പൂജക്കെടുക്കാത്ത പൂക്കൾ)... തുടങ്ങി എത്രയെത്ര ഹിറ്റ് ഗാനങ്ങൾ.

 

തന്റെ സമകാലീയരെ വച്ച് നോക്കുമ്പോൾ വളരെ കുറച്ച് ഗാനങ്ങളെ ബ്രഹ്മാനന്ദൻ പാടിയിട്ടുള്ളെങ്കിലും പാടിയ പാട്ടുകളെല്ലാം തന്നെ വളരെ പ്രശസ്തമാണ്. കുറച്ചു പാട്ടുകൾ പാടി കൂടുതൽ അംഗീകാരം നേടിയ ബ്രഹ്മാനന്ദന്റെ പാട്ടുകൾ ഇന്നും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടവ തന്നെയാണ്. മലയാളത്തിനു പുറമേ ഇളയരാജ, ശങ്കർ ഗണേഷ് എന്നീ സംഗീത സംവിധായകരുടെ കീഴിൽ തമിഴിലും ഏതാനും സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദൻ പാടിയിട്ടുണ്ട്. ‘മലയത്തിപ്പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം സംഗീതസംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. അതിലെ മട്ടിച്ചാറ് മണക്കണ് എന്ന ഗാനം ഇന്നും മലയാളി ഓർത്തിരിക്കുന്ന ഗാനമാണ്. 2004 ഓഗസ്റ്റ് 10ന് അൻപത്തെട്ടാം വയസ്സിൽ ബ്രഹ്മാനന്ദൻ വിട പറഞ്ഞു.

 

 

ബ്രഹ്മാനന്ദന്റെ ഹിറ്റ് ഗാനങ്ങൾ

 

 

∙ മാനത്തെക്കായലിൽ... 

 

 

∙ നീല നിശീഥിനി... 

 

 

∙ കനകംമൂലം ദുഃഖം....

 

 

∙ മാനത്തു താരങ്ങൾ പുഞ്ചിരിച്ചു...

 

 

∙ താരക രൂപിണി നീയെന്നുമെന്നുടെ... 

 

 

∙ ദേവഗായകനെ... 

 

 

∙ ദൈവം ശപിച്ചു...

 

 

∙ ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി...

 

 

∙ ചന്ദ്രികാചർച്ചിതം...

 

 

∙ രാത്രിയോടോ...

 

 

∙ കണ്ണീരാറ്റിലെ തോണി...

 

 

 

English Summary: Remembering the singer K. P. Brahmanandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com